ന്യൂഡൽഹി : ബിജെപി ഭരണത്തില്‍ രാജ്യത്തെ ഇസ്ലാം മത വിശ്വാസികള്‍ ഏറ്റവും സുരക്ഷിതരും സന്തുഷ്‌ടരുമാണെന്ന അവകാശവാദവുമായി ആർ.എസ്.എസിന്‍റെ മുസ്ലിം വിഭാഗമായ മുസ്ലിം രാഷ്ട്രീയ മഞ്ച്(എംആർഎം). കോൺഗ്രസും എസ്‌പിയും ബിഎസ്‌പിയും മുസ്ലിങ്ങളെ പരിഗണിച്ചത് വോട്ട് ബാങ്ക് ആയി മാത്രമാണ്. അതിനാൽ വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് വോട്ട് ചെയ്യണമെന്നും മുസ്ലിം സമുദായത്തോട് സംഘടന അഭ്യർഥിച്ചു.
രാജ്യത്തെ മുസ്ലിം വിഭാഗക്കാരുടെ ഏറ്റവും വലിയ അഭ്യുദയകാംക്ഷി ബിജെപി ആണ്. മുസ്ലിങ്ങള്‍ക്കായി ബിജെപി സർക്കാർ കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും നിരവധി ക്ഷേമ പദ്ധതികൾ നടപ്പിലാക്കിയിട്ടുണ്ട്. അധികാരത്തിൽ വന്ന ശേഷം കോൺഗ്രസ്, എസ്‌പി. ബിഎസ്‌പി തുടങ്ങിയ രാഷ്‌ട്രീയ പാർട്ടികൾ ദാരിദ്ര്യം, നിരക്ഷരത, പിന്നോക്കാവസ്ഥ, മുത്തലാഖ് പോലുള്ള ക്രൂരതകൾ എന്നിവ മാത്രമാണ് നൽകിയിട്ടുള്ളതെന്നും മുസ്ലിം രാഷ്ട്രീയ മഞ്ച് പറയുന്നു.
2014 മുതൽ നരേന്ദ്ര മോദി സർക്കാർ ന്യൂനപക്ഷ സമുദായങ്ങളുടെ ക്ഷേമത്തിനായി നയ് റോഷ്‌നി, നയാ സവേര, നയ് ഉദാൻ, സീഖോ ഔർ കമാവോ, ഉസ്താദ്, നയ് മഞ്ചിൽ തുടങ്ങി 36 പദ്ധതികൾ ആരംഭിച്ചിട്ടുണ്ടെന്നും തെരഞ്ഞെടുപ്പ് ലഘുലേഖയില്‍ പറയുന്നു.
Also Read: അതിക്രൂരം, പൈശാചികം: വായില്‍ തുണി തിരുകി ബന്ധിച്ച് മകൻ അമ്മയെ ബലാത്സംഗം ചെയ്തു
പ്രധാനമന്ത്രി ആവാസ് യോജന, മുദ്ര യോജന, ജൻ ധൻ യോജന, ഉജ്ജ്വല യോജന, അടൽ പെൻഷൻ യോജന, സ്റ്റാർട്ടപ്പ് ഇന്ത്യ തുടങ്ങി മോദി സർക്കാർ ആരംഭിച്ച മറ്റ് പദ്ധതികളുടേയും പ്രയോജനം ന്യൂനപക്ഷ വിഭാഗങ്ങൾക്ക് ലഭിച്ചിട്ടുണ്ട്. ബിജെപി അധികാരത്തിലെത്തിയാൽ മുസ്ലിങ്ങളെ രാജ്യത്തുനിന്നും ആട്ടിയോടിക്കുമെന്ന് കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ വളരെ കാലമായി കുപ്രചരണം നടത്തുകയാണ്. കഴിഞ്ഞ ഏഴ് വർഷത്തിനിടെ രാജ്യത്തുനിന്നും എത്ര മുസ്ലിങ്ങളെ പുറത്താക്കിയെന്നും സംഘടന ചോദിക്കുന്നു.
മോദി സർക്കാർ അധികാരത്തിലെത്തിയതുമുതൽ രാജ്യത്ത് മുസ്ലിങ്ങൾക്കെതിരായ വർഗീയ കലാപങ്ങളും അതിക്രമങ്ങളും ഗണ്യമായി കുറഞ്ഞുവെന്നും മുസ്ലിം രാഷ്ട്രീയ മഞ്ച് അവകാശപ്പെടുന്നു.