ലഖ്‌നൗ: എം.എ സംസ്‌കൃതത്തിൽ അഞ്ച് മെഡലുകൾ നേടി ലഖ്‌നൗ യൂണിവേഴ്‌സിറ്റിയിലെ മുസ്‌ലിം വിദ്യാർഥിനിയായ ഗസാല. യൂണിവേഴ്‌സിറ്റിയിലെ മികച്ച വിദ്യാർഥിനിയായും ഗസാല തെരഞ്ഞെടുക്കപ്പെട്ടു. 2021 നവംബറിൽ നടന്ന ബിരുദദാന ചടങ്ങിൽ ഗസാലയുടെ പേര് പ്രഖ്യാപിച്ചുവെങ്കിലും കൊവിഡ് മൂലം ചടങ്ങിന് കുറച്ച് വിദ്യാർഥികൾ മാത്രമാണ് പങ്കെടുത്തിരുന്നത്. തുടർന്ന് വ്യാഴാഴ്‌ച (2022 ഫെബ്രുവരി 10) ഫാക്കൽറ്റി തലത്തിൽ നടന്ന മെഡൽ വിതരണ ചടങ്ങിൽ ഡീൻ ആർട്‌സ് പ്രൊഫസർ ശശി ശുക്ല ഗസാലയ്ക്ക് മെഡലുകൾ സമ്മാനിച്ചു.
ഇംഗ്ലീഷ്, ഹിന്ദി, ഉറുദു, അറബിക്, സംസ്‌കൃതം എന്നീ അഞ്ച് ഭാഷകളിലും ഗസാലയ്‌ക്ക് പ്രാവീണ്യമുണ്ട്. ഗസാലയുടെ പിതാവ് കൂലിപ്പണിക്കാരനായിരുന്നു. എന്നാൽ ഗസാല പത്താം ക്ലാസിൽ പഠിക്കുമ്പോൾ അദ്ദേഹം മരണപ്പെട്ടു. അതിനുശേഷം വിദ്യാഭ്യാസം തുടരാൻ കുറേയേറെ പാടുപെട്ടുവെന്ന് ഗസാല പറയുന്നു. 'ഈ മെഡലുകൾ നേടിയത് ഞാനല്ല, എന്‍റെ സഹോദരങ്ങളായ ഷദാബും നയാബുമാണ്. 13ഉം 10ഉം വയസുള്ളപ്പോൾ സ്‌കൂൾ വിട്ടുവന്ന ശേഷം അവർ ഗാരേജിൽ ജോലിക്ക് പോയിതുടങ്ങി. അതുകൊണ്ടാണ് എനിക്കെന്‍റെ പഠനം തുടരാൻ കഴിഞ്ഞത്', ഗസാല പറഞ്ഞു.
ഗസാലയുടെ മൂത്ത സഹോദരി യാസ്‌മീനും ഒരു പാത്രക്കടയിൽ ജോലി ചെയ്യാൻ തുടങ്ങി. അമ്മ നസ്രീൻ ബാനോ വീടിന്‍റെ സംരക്ഷണം ഏറ്റെടുത്തു. കുടുംബത്തോടൊപ്പം ഒറ്റമുറി വീട്ടിലാണ് ഗസാലയുടെ താമസം. പുലർച്ചെ അഞ്ചിന് നമസ്‌കരിക്കാൻ എഴുന്നേൽക്കും. തുടർന്ന് വീട്ടുജോലികളിൽ അമ്മയെ സഹായിക്കും.
ALSO READ: രാജ്യത്തെ പൊലീസ് സേനയില്‍ സമൂല പരിഷ്കരണം നിര്‍ദേശിച്ച് ആനന്ദ് ശര്‍മ കമ്മിറ്റി
ദിവസവും ഏകദേശം ഏഴ് മണിക്കൂർ ഗസാല സംസ്‌കൃത പഠനത്തിനായി വിനിയോഗിക്കുന്നു. യൂണിവേഴ്‌സിറ്റിയിലെ കൾച്ചറൽ പരിപാടികളിൽ പങ്കെടുത്തുകൊണ്ട് സംസ്‌കൃത ശ്ലോകങ്ങൾ, ഗായത്രി മന്ത്രം സരസ്വതി വന്ദനം മുതലായവ ചൊല്ലിയും ക്യാമ്പസിൽ ഗസാല ഏറെ തിളങ്ങിയിട്ടുണ്ട്. ഭാവിയിൽ ഒരു സംസ്‌കൃതം പ്രൊഫസറാകാനാണ് ആഗ്രഹമെന്നും ഗസാല പറയുന്നു.
എന്തുകൊണ്ട് സംസ്‌കൃതം തെരഞ്ഞെടുത്തുവെന്നതിനും ഗസാലയ്‌ക്ക് മറുപടിയുണ്ട്. 'മറ്റെല്ലാ ഭാഷകളുടെയും മാതാവാണ് ദൈവത്തിന്‍റെ സ്വന്തം ഭാഷയായ സംസ്‌കൃതം. അത് ദിവ്യമാണ്, കീർത്തനമാണ്. സംസ്‌കൃതത്തിൽ കവിതകൾ ശ്രുതിമധുരമാണ്', ഗസാല പറയുന്നു.
നിഷാത്‌ഗഞ്ചിലെ സർക്കാർ പ്രൈമറി സ്‌കൂളിലെ പഠനകാലത്താണ് സംസ്‌കൃതത്തോടുള്ള താൽപര്യം വർധിച്ചത്. അവിടെ അഞ്ചാം ക്ലാസിൽ സംസ്‌കൃതം പഠിക്കാനുണ്ടായിരുന്നു. ഒരു മുസ്‌ലിം പെൺകുട്ടി എന്ന നിലയിൽ തന്‍റെ സംസ്‌കൃത പരിജ്ഞാനവും ഭാഷയോടുള്ള താൽപര്യവും മറ്റുള്ളവരെ ഏറെ അത്ഭുതപ്പെടുത്തിയിരുന്നു. മറ്റുള്ളവർ ഇതുകൊണ്ട് എന്തുനേടാനാണ് എന്നു ചോദിക്കുമ്പോഴും തന്‍റെ കുടുംബം എപ്പോഴും തന്നെ പിന്തുണച്ചിരുന്നുവെന്നും ഗസാല പറയുന്നു. വേദകാല സാഹിത്യത്തിൽ പി.എച്ച്.ഡി ചെയ്യാനൊരുങ്ങുകയാണ് ഗസാല.