മുംബൈ: മത്സ്യ ബന്ധന ബോട്ടില്‍ അനധികൃതമായി ഡീസല്‍ കടത്തിയ രണ്ട് പേരെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തു. ഗുജറാത്ത് സ്വദേശികളായ ദീപക് കുമാര്‍ തണ്ടേല്‍, സുരേഷ് ഭായ് ടണ്ടേല്‍ എന്നിവരാണ് അറസ്റ്റിലായത്. വിപണിയില്‍ 80 ലക്ഷം രൂപ വിലവരുന്ന 10,000 ലിറ്റര്‍ ഡീസല്‍ ഇവരില്‍ നിന്ന് പിടിച്ചെടുത്തു.
ഡീസല്‍ കടത്താന്‍ ഉപയോഗിച്ച രണ്ട് മത്സ്യബന്ധന ബോട്ടുകളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഗുജറാത്തില്‍ നിന്നും മുംബൈയിലേക്ക് ഡീസല്‍ കടത്തുന്നുണ്ടെന്ന് യെല്ലോ ഗേറ്റ് പൊലീസ് സ്റ്റേഷനില്‍ ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. വിവരം ലഭിച്ചതിനെ തുടര്‍ന്ന് പ്രതികളെ പിടികൂടുന്നതിനായി മുംബൈ ഡിസിപി ഗീത ചവാന്‍റെ നേതൃത്വത്തില്‍ രണ്ട് അന്വേഷണ സംഘങ്ങള്‍ രൂപീകരിച്ചു.
അറബിക്കടലിലെ ബൗ ചാ ധാക്കയ്ക്ക് സമീപം പട്രോളിങ് നടത്തുന്നതിനിടെയാണ് പ്രതികള്‍ പിടിയിലായത്. പിടികൂടിയ ബോട്ടിന്‍റെ എഞ്ചിനിൽ നിന്നാണ് ഡീസല്‍ കണ്ടെത്തിയത്. 15 മുതല്‍ 20 ദിവസം വരെ ആഴക്കടലില്‍ താമസിച്ച് മത്സ്യ ബന്ധനം നടത്തുന്ന ഇവര്‍ ഗുജറാത്ത് തീരത്ത് നങ്കൂരമിടുന്ന വലിയ കപ്പലുകളില്‍ നിന്നും എണ്ണ ശേഖരിച്ച ചെറിയ മത്സ്യ ബന്ധന ബോട്ടുകളില്‍ സൂക്ഷിച്ച് കരയ്‌ക്കെത്തിച്ച് കുറഞ്ഞ വിലയ്ക്ക് വില്‍ക്കുകയുമാണ് ചെയ്യുന്നതെന്ന് മുംബൈ ഡിസിപി ഗീത ചവാൻ പറഞ്ഞു.
പ്രതികള്‍ക്ക് രാജ്യന്തര,അധോലോക ബന്ധങ്ങളൊന്നും കണ്ടെത്തിയിട്ടില്ല. അറസ്റ്റിലായ പ്രതികളെ കോടതിയില്‍ ഹാജരാക്കി 6 ദിവസത്തെ കസ്റ്റഡിയില്‍ വിട്ടു.