ദിൻഡോരി : രോഗബാധിതനായ പിതാവിനെ തോളിലേറ്റി രണ്ട് കിലോമീറ്ററോളം നടന്ന് എംഎൽഎയുടെ വീട്ടിലെത്തി ചികിത്സാസഹായം ആവശ്യപ്പെട്ട് 18 കാരി. മധ്യപ്രദേശിലെ ദിൻഡോരിയിലാണ് രോഗിയായ ശിവപ്രസാദിനെ ചുമലിലേറ്റി ഇളയമകൾ രഞ്ജിത ബൻവാസി എംഎൽഎ ഓംകാർ സിങ് മർകത്തിന്‍റെ വീട്ടിലെത്തിയത്. ഗ്രാമത്തിലെ ജില്ല ആരോഗ്യ കേന്ദ്രത്തിൽ പ്രാഥമിക സൗകര്യങ്ങൾ പോലുമില്ലെന്ന് ചൂണ്ടിക്കാട്ടിയ പെണ്‍കുട്ടിയുടെ പിതാവിന് എംഎൽഎ എല്ലാവിധ ചികിത്സ സഹായങ്ങളും വാഗ്‌ദാനം ചെയ്‌തു.
ഏതാനും മാസം മുൻപാണ് ശിവപ്രസാദിന് ഗാംഗ്രീൻ രോഗം ബാധിച്ചത്. എന്നാൽ ഭോപ്പാൽ, ജബൽപൂർ, ദിൻഡോരി എന്നിവിടങ്ങളിലെ സർക്കാർ ആശുപത്രികളിൽ എത്തിയിട്ടും ആവശ്യമായ ചികിത്സ ഇയാൾക്ക് ലഭ്യമായില്ല. തുടർന്നാണ് എംഎൽഎയെത്തന്നെ നേരിട്ടുകാണാൻ രഞ്ജിത തീരുമാനിച്ചത്. പിന്നാലെ രഞ്ജിത പിതാവിനെയും തോളിലേറ്റി എംഎൽഎയുടെ വീട്ടിലേക്ക് എത്തുകയായിരുന്നു.
ഇവരുടെ ദുരിതാവസ്ഥ കണ്ട എംഎൽഎ ജില്ല ആശുപത്രിയിലെ ചീഫ് മെഡിക്കൽ ഓഫിസറോട് ശിവപ്രസാദിന് മെച്ചപ്പെട്ട ചികിത്സ നൽകാനും മരുന്നുകൾ ലഭ്യമാക്കാനും നിർദേശം നൽകി. സംഭവം അറിഞ്ഞ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനും ശിവപ്രസാദിനും കുടുംബത്തിനും സഹായം വാഗ്‌ദാനം ചെയ്‌തു.
രക്തപ്രവാഹത്തിന്‍റെ അഭാവം മൂലം ശരീര കോശങ്ങളെ നശിപ്പിക്കുന്ന ഗുരുതരമായ ബാക്‌ടീരിയ അണുബാധയാണ് ഗംഗ്രീൻ. സാധാരണയായി രോഗബാധിതനായ വ്യക്തിയുടെ കൈകളെയും കാലുകളെയുമാണ് ഗംഗ്രീൻ ബാധിക്കുന്നത്. ഇത് രോഗിയുടെ വിരലുകൾ നഷ്‌ടമാകുന്നതിന് കാരണമാകും. കൃത്യസമയത്ത് ചികിത്സിച്ചില്ലെങ്കിൽ അണുബാധ മാരകമായി രോഗിയുടെ പേശികളെയും ചില ആന്തരിക അവയവങ്ങളെയും ബാധിക്കാനും സാധ്യതയുണ്ട്.