മുംബൈ: മഹാരാഷ്ട്രയില്‍ ലോക്ക് ഡൗണ്‍ ജൂണ്‍ 15 വരെ നീട്ടി. മുഖ്യമന്ത്രി ഉദ്ധവ് താക്കറെയാണ് ഇക്കാര്യം അറിയിച്ചത്. എന്നാല്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്ത് ശതമാനത്തില്‍ താഴെയും ഓക്‌സിജന്‍ കിടക്കകളുടെ ഉപയോഗം 40 ശതമാനത്തില്‍ താഴെയുമുള്ള ജില്ലകളില്‍ ലോക്ക് ഡൗണില്‍ ഇളവുകള്‍ അനുവദിക്കും. രോഗബാധ കൂടുന്ന ജില്ലകളില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ലോക്ക് ഡൗണ്‍ വിപുലീകരണത്തിന്‍റെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാർ മാർഗ്ഗനിർദ്ദേശങ്ങളും പുറത്തിറക്കിയിട്ടുണ്ട്. നിലവിൽ രാവിലെ 7 മുതല്‍11 വരെ പ്രവർത്തിക്കാൻ അനുമതിയുള്ള എല്ലാ അവശ്യ ഷോപ്പുകളും രാവിലെ 7 മുതൽ ഉച്ചക്ക് 2 വരെ പ്രവർത്തിക്കാൻ അനുവദിച്ചേക്കാം.
Read Also………..കൊവിഡ് നിയന്ത്രണങ്ങൾ 15 ദിവസത്തേക്ക് നീട്ടി മഹാരാഷ്‌ട്ര
ലോക്ക് ഡൗണ്‍ പിന്‍വലിക്കാത്തപക്ഷം പ്രക്ഷോഭം നടത്തുമെന്ന് പലരും ഭീഷണി മുഴക്കുന്നുണ്ടെന്നും എന്നാല്‍ ക്ഷമയോടെ കാത്തിരിക്കണമെന്നാണ് തനിക്ക് അഭ്യര്‍ഥിക്കാനുള്ളതെന്നും ഉദ്ധവ് താക്കറെ പറഞ്ഞു. മൂന്നാം തരംഗം എപ്പോള്‍ വരുമെന്ന് പറയാന്‍ കഴിയില്ല. അതിനാല്‍ അതീവ ജാഗ്രത തുടരേണ്ടതുണ്ടെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സംസ്ഥാനത്ത് ഇതുവരെ മൂവായിരത്തോളം ബ്ലാക്ക് ഫംഗസ് (മ്യൂക്കോമൈക്കോസിസ്) കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നും താക്കറെ അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 18,600 പുതിയ കൊവിഡ് കേസുകളും 402 മരണങ്ങളും 22532 ഡിസ്ചാർജുകളും റിപ്പോര്‍ട്ട് ചെയ്തു. സംസ്ഥാനത്ത് സജീവമായ കേസുകൾ 271801 ആണ്.