ഇംഫാല്‍(മണിപ്പൂര്‍): മണിപ്പൂരിനെ ഇന്ത്യയുടെ രത്നമെന്നാണ് പ്രധാനമന്ത്രി ജവഹര്‍ ലാല്‍ നെഹ്റു വിശേഷിപ്പിച്ചത്. ഇന്ദിരാഗാന്ധിയും രാജീവ് ഗാന്ധിയും അത് ആവര്‍ത്തിച്ചു. ഇപ്പോള്‍ നരേന്ദ്രമോദിയാകട്ടെ വോട്ട് തേടി മണിപ്പൂരിലെത്തി, എന്നാല്‍ ജനം അരക്ഷിതാവസ്ഥയിലും കണ്ണീരിലും അകപ്പെട്ടപ്പോള്‍ അദ്ദേഹം ഇവിടെക്ക് തിരിഞ്ഞ് നോക്കിയില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു(Kharge Bharat Jodo Nyay Yatra Inaugural Speech in Manipur).
ജനാധിപത്യ വിരുദ്ധമായ കാര്യങ്ങളാണ് രാജ്യത്ത് നടക്കുന്നത്. സര്‍ക്കാരിന് ഏകാധിപത്യ മനോഭാവമാണുള്ളത്. പ്രതിപക്ഷം ഇക്കാര്യം ചൂണ്ടിക്കാട്ടിയെങ്കിലും സര്‍ക്കാര്‍ അത് ചെവിക്കൊണ്ടില്ലെന്നും ഖാര്‍ഗെ കുറ്റപ്പെടുത്തി. പാർലമെന്‍റിലെ എംപിമാരുടെ സസ്‌പെൻഷൻ വിഷയത്തെക്കുറിച്ചും ഖാർഗെ തന്‍റെ പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി.
ഭരണ ഘടന സംരക്ഷിക്കാനാണ് രാഹുല്‍ ഗാന്ധി പോരാടുന്നത്, ബിജെപി മതത്തെ രാഷ്ട്രീയത്തില്‍ കലര്‍ത്തുകയാണ് ചെയ്യുന്നത്. മതേതരത്വത്തിനും സമത്വത്തിനും വേണ്ടിയാണ് കോണ്‍ഗ്രസ് പോരാടുന്നതെന്നും ഖാര്‍ഗെ തന്‍റെ ഭാരത് ജോഡോ ന്യായ് യാത്രയുടെ ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.
മല്ലികാര്‍ജുന്‍ ഖാര്‍ഗെയും രാഹുല്‍ ഗാന്ധിയും ചേര്‍ന്ന് ഭാരത് ജോഡോ ന്യായ് യാത്ര ഫ്ലാഗ് ഓഫ് ചെയ്തു.