ഹൈദരാബാദ്: Pinarayi At Telangana: കേരളത്തില്‍ ഒന്നും നടക്കില്ലെന്ന് ചിലര്‍ ശാപവാക്ക് ഉരുവിട്ടു, എന്നാല്‍ ദേശീയ പാത വികസനത്തില്‍ അടക്കം ഇതിന് മറുപടി നല്‍കാന്‍ കഴിഞ്ഞെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കക്ഷി രാഷ്‌ട്രീയത്തിന് അതീതമായി വികസനത്തെ പിന്തുണയ്‌ക്കണമെന്നും നാടിന് അതാണ് ആവിശ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവുവുമായി കൂടിക്കാഴ്‌ച നടത്തിയ ശേഷം തെലങ്കാനയിലെ മലയാളികളെ അഭിസംബോധന ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളം വളര്‍ന്നത് നവോഥാന പ്രസ്ഥാനങ്ങളുടെ മുദ്രാവാക്യങ്ങള്‍ നെഞ്ചിലേറ്റിയാണ്. ആ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി പിടിക്കാന്‍ ഇടതുപക്ഷം എല്ലാ കാലത്തും പരിശ്രമിച്ചിരുന്നു. അതിന്‍റെ ഭാഗമായി കൂടിയാണ് കേരളത്തിന് മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വ്യത്യസ്ഥമായ മുന്നേറ്റം കൈവരിക്കാന്‍ കഴിഞ്ഞതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ALSO READ: കടലാസ് പുലികൾക്ക് മുന്നിൽ തോറ്റുകൊടുക്കില്ല: വി.ഡി സതീശൻ
മാറി മാറി വന്ന ഇടതുപക്ഷ സര്‍ക്കാരുകള്‍ കേരളത്തിന്‍റെ സര്‍വ്വ മേഖലകളിലുമുള്ള വികസനത്തിന് വലിയ സംഭാവനകള്‍ നല്‍കിയിരുന്നു. നാടിന്‍റെ അടിസ്ഥാന സൗകര്യ വികസനത്തില്‍ വലിയ മുന്നേറ്റമാണ് നടന്നത്. വിദ്യാഭ്യാസ മേഖലയിലും ആരോഗ്യ മേഖലയിലും മറ്റു സംസ്ഥാനങ്ങള്‍ പ്രശംസിക്കുന്ന നിലയിലേക്ക് ഉയരാന്‍ ഇടതു പക്ഷത്തിന്‍റെ ഭരണകാലത്ത് കേരളത്തിന് കഴിഞ്ഞു എന്നും മുഖഖ്യമന്ത്രി പറഞ്ഞു.
നാടിന് ഗുണകരമായ വികസന പ്രവര്‍ത്തനങ്ങള്‍ വരുമ്പോള്‍ അത് തടയാന്‍ ചിലര്‍ ശ്രമിക്കുന്നു. അവരുടെ താല്‍പര്യങ്ങള്‍ക്ക് വഴിപ്പെടുകയല്ല, മറിച്ച് നാടിന്‍റെ വളര്‍ച്ചയ്‌ക്ക് ഉതകുന്ന നടപടികള്‍ സ്വീകരിക്കുകയാണ് സര്‍ക്കാരിന്‍റെ ഉത്തരവാദിത്വം എന്നും അദ്ദേഹം പറഞ്ഞു.