ബെംഗളൂരു : കർണാടക നിയമസഭ തെരഞ്ഞെടുപ്പില്‍ മൂന്നാംഘട്ട സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ച് കോൺഗ്രസ്. 43 സ്ഥാനാർഥികളെയാണ് പാര്‍ട്ടി പ്രഖ്യാപിച്ചത്. കോലാറിൽ മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് സീറ്റ് ലഭിക്കുമെന്ന് അദ്ദേഹം കണക്കുകൂട്ടിയിരുന്നെങ്കിലും മറിച്ചാണ് സംഭവിച്ചത്. ഇവിടെ, കൊത്തൂർ ജി മഞ്ജുനാഥിനെയാണ് സ്ഥാനാർഥിയായി പാര്‍ട്ടി പ്രഖ്യാപിച്ചത്.
![karnataka assembly election congress candidates congress candidates third list karnataka assembly election കർണാടകയില്‍ മൂന്നാംഘട്ട സ്ഥാനാർഥി പട്ടിക സിദ്ധരാമയ്യക്ക് കോലാറിൽ സീറ്റില്ല കോണ്‍ഗ്രസ് നേതൃത്വം Karnataka Elections Congress Releases third List കോൺഗ്രസ്](https://etvbharatimages.akamaized.net/etvbharat/prod-images/18260207_cong.jpg)
ബിജെപി വിട്ടെത്തിയ മുൻ ഉപമുഖ്യമന്ത്രി ലക്ഷ്‌മൺ സവാദി അത്താണിയും കോണ്‍ഗ്രസ് പട്ടികയില്‍ ഇടംപിടിച്ചു. വരുണയ്ക്ക് പുറമെ, കോലാറും കൂടി തനിക്ക് മത്സരിക്കാന്‍ നല്‍കണമെന്ന് സിദ്ധരാമയ്യ പാർട്ടിയോട് ആവശ്യപ്പെട്ടെങ്കിലും നേതൃത്വം ഇത് നിരസിക്കുകയായിരുന്നു. മെയ് 10നാണ് കർണാടക നിയമസഭ തെരഞ്ഞെടുപ്പ്. 13നാണ് ഫലം പുറത്തുവരിക.
ALSO READ | സ്ഥാനാർഥി പട്ടികയ്‌ക്ക് പിന്നാലെ കർണാടക ബിജെപിയിൽ പൊട്ടിത്തെറി; രാജിക്കൊരുങ്ങി ലക്ഷ്‌മൺ സവാദി
പ്രിയങ്ക് ഖാർഗെ ചിതപുരില്‍ മത്സരിക്കും: കോലാറില്‍ സിദ്ധരാമയ്യക്ക് സീറ്റുനല്‍കുന്നതില്‍ സംസ്ഥാനത്തെ പ്രമുഖ നേതാക്കളായ ഡികെ ശിവകുമാര്‍, ജി പരമേശ്വരയുമടക്കമുള്ള പ്രമുഖ കോൺഗ്രസ് നേതാക്കള്‍ വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. ഡികെ ശിവകുമാർ കനകപുരയിൽ നിന്നും ജി പരമേശ്വര കൊരട്ടഗെരെയിലും എംബി ഭാട്ടിൽ ബാബലേശ്വരിലും മത്സരിക്കും. മല്ലികാർജുൻ ഖാർഗെയുടെ മകൻ പ്രിയങ്ക് ഖാർഗെ ചിതപുരിലും മത്സരിക്കുമെന്ന് കോണ്‍ഗ്രസ് അറിയിച്ചു.
ALSO RAED | ദക്ഷിണേന്ത്യയില്‍ 'കൈ ബലം' ശക്തിപ്പെടുത്താന്‍ ഖാര്‍ഗെയെത്തും; പ്രതീക്ഷയില്‍ അണികള്‍
'ബിജെപിയിൽ നിന്നും അപമാനിക്കപ്പെട്ടുവെന്ന് ലക്ഷ്‌മൺ സവാദിക്ക് അനുഭവപ്പെട്ടു. വലിയ നേതാക്കളെ കോൺഗ്രസിലേക്ക് എടുക്കേണ്ടത് ഞങ്ങളുടെ കടമയാണ്. നിലവില്‍ എംഎല്‍എമാരായ ഒന്‍പതോ പത്തോ പേര്‍ ഞങ്ങളോടൊപ്പം ചേരാൻ ആഗ്രഹിക്കുന്നു. പക്ഷേ, അവരെ കൂടെ ഉൾക്കൊള്ളാൻ ഞങ്ങൾക്ക് ചില പരിമിതികളുണ്ട്'- സിദ്ധരാമയ്യ പറഞ്ഞു. തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ടിക്കറ്റ് നിഷേധിച്ചതിനെ തുടർന്ന് ബിജെപി വിട്ട സവാദിയുമായി ശിവകുമാറും സിദ്ധരാമയ്യയും ബെംഗളൂരുവിൽ കൂടിക്കാഴ്‌ച നടത്തിയിരുന്നു.
തുടര്‍ന്നാണ് അത്താണിയിൽ മത്സരിക്കാൻ ടിക്കറ്റ് നൽകിയത്. ബിജെപി വിടുന്നതിന് മുന്‍പ് ജനതാദൾ സെക്കുലറുമായും അദ്ദേഹം ബന്ധപ്പെട്ടിരുന്നു. തങ്ങളുടെ പാര്‍ട്ടിവിട്ട സവാദിക്ക് ടിക്കറ്റ് നൽകിയ കോൺഗ്രസ് തീരുമാനത്തിനെതിരെ ബിജെപി കടുത്ത എതിർപ്പ് പ്രകടിപ്പിച്ചു. നേതാക്കൾ രണ്ട് ഗ്രൂപ്പുകളായി തിരിഞ്ഞ പാർട്ടിയാണ് കോണ്‍ഗ്രസ്, അവിടെ ചേർന്നത് വലിയ തെറ്റാണെന്ന് തിരിച്ചറിഞ്ഞ് സവാദി പിന്നീട് ഖേദിക്കുമെന്ന് ബിജെപി നേതാവ് അരുൺ സിങ് പറഞ്ഞു.
ഖാര്‍ഗെ 16ന് കോലാറില്‍: കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഇന്ന് ബെംഗളൂരുവിലെ പാർട്ടി പരിപാടിയില്‍ സംസാരിക്കും. 16ന് കോലാറിൽ നടക്കുന്ന റാലിയിലും ഖാര്‍ഗെ പങ്കെടുക്കും. കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പ് തിയതി അടുത്തിരിക്കുകയും തെലങ്കാനയില്‍ ഈ വര്‍ഷം തന്നെ നിയമസഭ തെരഞ്ഞെടുപ്പ് നടക്കുകയും ചെയ്യുന്നതിന്‍റെ പശ്ചാത്തലത്തില്‍ ദക്ഷിണേന്ത്യ കേന്ദ്രീകരിച്ച് പ്രചാരണം കൊഴുപ്പിക്കാനാണ് കോണ്‍ഗ്രസ് നീക്കം. ഇതിന്‍റെ ഭാഗമായി ഏപ്രിൽ 14ന് തെലങ്കാനയിലെ മഞ്ചേരിയാലിൽ നടന്ന റാലിയിലും ഖാര്‍ഗെ പങ്കെടുത്ത് സംസാരിച്ചിരുന്നു.