മുംബൈ: പ്രമുഖ ബോളിവുഡ് നടന്‍ ജൂനിയര്‍ മെഹമൂദ് അന്തരിച്ചു (Character actor Junior Mehmood). 68 വയസ്സായിരുന്നു. മുംബൈയിലെ വസതിയില്‍ വച്ച് കഴിഞ്ഞ ദിവസം രാത്രിയോടെയായിരുന്നു അന്ത്യം (Junior Mehmood passed away).
അര്‍ബുദബാധയെ തുടര്‍ന്ന് ചികിത്സയില്‍ ഇരിക്കവെയായിരുന്നു അന്ത്യം. ജൂനിയര്‍ മെഹമൂദിന്‍റെ ഇളയ മകന്‍ ഹസ്‌നൈന്‍ സയ്യിദ് ആണ് മെഹമൂദിന്‍റെ വിയോഗ വാര്‍ത്ത അറിയിച്ചിത്.
ആമാശയ അർബുദവുമായി പോരാടുന്നതിനിടെ പുലർച്ചെ 2.00 മണിയോടെ എന്‍റെ പിതാവ് അന്തരിച്ചു. കഴിഞ്ഞ 17 ദിവസമായി അദ്ദേഹത്തിന്‍റെ നില അതീവ ഗുരുതരമായിരുന്നു. ഒരു മാസത്തിനിടെ അദ്ദേഹത്തിന്‍റെ 35-40 കിലോഗ്രാം ഭാരം കുറഞ്ഞു. - മകന്‍ ഹസ്‌നൈന്‍ സയ്യിദ് പിടിഎയോട് പറഞ്ഞു.
ജൂനിയർ മെഹമൂദിന് വയറു വേദന ഉണ്ടെന്നും ഒരു ഡോക്‌ടറുടെ ചികിത്സയിലായിരുന്നുവെന്നും നടന്‍റെ അടുത്ത സുഹൃത്ത് സലാം കാസിയും പറയുന്നു. 'എന്നാൽ ശരീര ഭാരം കുറയാൻ തുടങ്ങിയപ്പോൾ അദ്ദേഹത്തെ ടാറ്റ മെമ്മോറിയൽ ആശുപത്രിയിലേയ്‌ക്ക് മാറ്റാന്‍ കുടുംബം തീരുമാനിച്ചു. അവിടെ നടത്തിയ പരിശോധനയില്‍ നടന് ശ്വാസകോശത്തിലും കരളിലും ആമാശയത്തിലും അര്‍ബുദമാണെന്ന് ഡോക്‌ടർമാർ സ്ഥിരീകരിച്ചു. അദ്ദേഹത്തിന് മഞ്ഞപ്പിത്തവും സ്ഥിരീകരിച്ചു.' -കാസി പറഞ്ഞു.
നടന്‍റെ സംസ്‌കാരം സാന്താക്രൂസ് ശ്‌മശാനത്തില്‍ നടക്കുമെന്ന് സുഹൃത്ത് കാസി അറിയിച്ചു. 'അമ്മയെ സംസ്‌കരിച്ച അതേ ശ്‌മശാനത്തിലാണ് മെഹമൂദിനെയും സംസ്‌കരിക്കുക. ദിലീപ് കുമാർ സാഹബ്, മുഹമ്മദ് റാഫി തുടങ്ങി പ്രമുഖരെയും ഇതേ ശ്‌മശാനത്തില്‍ അടക്കം ചെയ്‌തിട്ടുണ്ട്.' -കാസി പറഞ്ഞു.
നടൻമാരായ ജിതേന്ദ്ര, സച്ചിൻ പിൽഗാവോങ്കര്‍ എന്നിവരെ കാണണമെന്ന ആഗ്രഹം പ്രകടിപ്പിച്ചതിനെ തുടർന്ന് നടന്‍മാര്‍ ചൊവ്വാഴ്‌ച മെഹമൂദിനെ കാണാൻ അദ്ദേഹത്തിന്‍റെ വസതിയിലെത്തിയിരുന്നു. 'സുഹാഗ് റാത്ത്', 'കാരവന്‍' എന്നിവയുൾപ്പെടെ നിരവധി സിനിമകളിൽ ജിതേന്ദ്രയ്‌ക്കൊപ്പം മെഹമൂദ് അഭിനയിച്ചിട്ടുണ്ട്.
നാല് പതിറ്റാണ്ടിലേറെ നീണ്ട അഭനയ കരിയറിൽ ഏഴ് ഭാഷകളിലായി 260ലധികം സിനിമകളിൽ അഭിനയിച്ചു. 'ബ്രഹ്മചാരി', കതി പതംഗ്', 'ഹരേ രാമ ഹരേ കൃഷ്‌ണ', 'ഗീത് ഗാതാ ചൽ', 'ഇമാൻദാർ', 'ബാപ് നംബ്രി ബേട്ട ദസ് നംബ്രി', 'ആജ് കാ അർജുൻ', 'ഗുരുദേവ്', 'ഛോട്ടേ സർക്കാർ', 'ജുദായി' എന്നിവയാണ് അദ്ദേഹത്തിന്‍റെ പ്രധാന സിനിമകൾ.
സ്വഭാവ നടനായി നിരവധി സൂപ്പര്‍ഹിറ്റ് താരങ്ങള്‍ക്കും ബോളിവുഡില്‍ തിളങ്ങിയിട്ടുണ്ട് ജൂനിയര്‍ മെഹമൂദ്. 'കാരവൻ', 'ഹാത്തി മേരെ സാത്തി', 'മേരാ നാം ജോക്കർ' എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനാണ് മെഹമൂദ്. 'പ്യാർ കാ ദർദ് ഹേ മീട്ടാ പ്യാര പ്യാരാ', 'ഏക് റിഷ്‌താ സാജ്ഹേദാരി കാ' തുടങ്ങി നിരവധി ടിവി ഷോകളിലും നടന്‍ സജീവമായിരുന്നു.
1956ല്‍ പുറത്തിറങ്ങിയ 'മൊഹബത് സിന്ദഗി ഹേ' (1966) (Mohabbat Zindagi Hai )എന്ന സിനിമയിലൂടെ ബാല താരമായാണ് ബോളിവുഡില്‍ എത്തിയത്. 1967ല്‍ റിലീസായ 'നൗനിഹാൽ' (Naunihal) എന്ന ചിത്രത്തിലും ബാല താരമായി മെഹമൂദ് തിളങ്ങി.
നയീ സയീദ് എന്നായിരുന്നു മെഹമൂദിന്‍റെ യഥാര്‍ഥ നാമം. 1968ലെ സുഹാഗ് റാത്ത് (Suhag Raat) എന്ന സിനിമയിൽ ഒന്നിച്ചഭിനയിച്ച അന്തരിച്ച പ്രമുഖ കോമഡി താരം മെഹമൂദ് ആണ് നടന് ജൂനിയർ മെഹമൂദ് എന്ന പേര് നൽകിയത്.
Also Read: മിർസാപൂർ താരം ഷാനവാസ് പ്രധാൻ അന്തരിച്ചു