ന്യൂഡല്‍ഹി: ആയുധങ്ങളും വെടിക്കോപ്പുകളും ശേഖരിക്കുന്നത് വര്‍ധിപ്പിക്കാന്‍ പ്രതിരോധ സേനയെ അധികാരപ്പെടുത്തി ഇന്ത്യയുടെ നിര്‍ണായക നടപടി. പ്രദേശിക-വിദേശ തലങ്ങളില്‍ നിന്നും ആയുധങ്ങള്‍ വാങ്ങുന്നതിന് 50,000 കോടി രൂപ ചെവഴിക്കുമെന്നാണ് സൂചന. പാകിസ്ഥാനും ചൈനക്കുമെതിരെ പ്രതിരോധ സേനയെ സജ്ജമാക്കുകയാണ് ലക്ഷ്യം. കിഴക്കന്‍ ലഡാക്കില്‍ ചൈനയുമായി സംഘര്‍ഷാവസ്ഥ തുടര്‍ന്ന സാഹചര്യത്തിലാണ് ആയുധങ്ങള്‍ ശേഖരിക്കുന്നതിന് പ്രതിരോധ സേനയെ അധികാരപ്പെടുത്തിയത്.
15 ദിവസം വരെ യുദ്ധം ചെയ്യാനുള്ള ആയുധങ്ങള്‍ കരുതി വെക്കാനാണ് നിലവില്‍ തീരുമാനിച്ചിരിക്കുന്നത്. 40 ദിവസം വരെ യുദ്ധം ചെയ്യാനുള്ള ആയുധങ്ങള്‍ ശേഖരിച്ച് വെക്കണമെന്നാണ് നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍ പിന്നീട് അതില്‍ ഈ തീരുമാനത്തില്‍ മാറ്റം വരുത്തുകയായിരുന്നു. ഉറി ആക്രമണത്തിന് ശേഷം ആയുധശേഖരം കുറഞ്ഞതിനെ തുടര്‍ന്ന് അന്നത്തെ പ്രതിരോധ മന്ത്രിയായിരുന്ന മനോഹര്‍ പരീക്കറുടെ നേതൃത്വത്തില്‍ കരസേന, നാവിക സേന, വ്യോമ സേന ഉപമേധാവിമാരുടെ സാമ്പത്തിക ശക്തി 100 കോടിയില്‍ നിന്നും 500 കോടിയാക്കി വര്‍ധിപ്പിച്ചിരുന്നു. ടാങ്കുകൾക്കും പീരങ്കികൾക്കുമായി ധാരാളം മിസൈലുകളും വെടിക്കോപ്പുകളും തൃപ്‌തികരമായ അളവിൽ ശേഖരിച്ചിട്ടുണ്ടെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.