ന്യൂഡൽഹി: 2008 ലെ മുംബൈ ഭീകരാക്രമണത്തിന്‍റെ മുഖ്യ സൂത്രധാരനും ലഷ്‌കർ-ഇ-തൊയ്ബ സ്ഥാപകനുമായ ഹാഫിസ് സയീദിനെ വിട്ടുകിട്ടാൻ പാക്കിസ്ഥാനുമേൽ സമ്മർദ്ദം ശക്തമാക്കി ഇന്ത്യ. ഹാഫിസ് സയീദിനെ കൈമാറാൻ ഇന്ത്യ പാക്കിസ്ഥാനോട് ഔദ്യോഗികമായി ആവശ്യപ്പെട്ടതായാണ് വൃത്തങ്ങൾ നൽകുന്ന വിവരം. ഇക്കാര്യം ആവശ്യപ്പെട്ട് വിദേശകാര്യ മന്ത്രാലയം കത്തിലൂടെ പാക്കിസ്ഥാൻ സർക്കാരിന് ഔദ്യോഗിക അഭ്യർത്ഥന അയച്ചതായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു (India Officially Asks Pakistan to Extradite Hafiz Saeed).
ചില പാക് മാധ്യമങ്ങളും ഇക്കാര്യം റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. പാക് വിദേശകാര്യ മന്ത്രാലയത്തിന് ഇന്ത്യയില്‍ നിന്ന് ഒരു ഔദ്യോഗിക അഭ്യർത്ഥന ലഭിച്ചെന്നും, ഹാഫിസ് സയീദിനെ കൈമാറാനുള്ള നിയമനടപടികൾ ആരംഭിക്കാൻ അഭ്യർത്ഥിച്ചെന്നുമാണ് പാക് മാധ്യമമായ ഇസ്ലാമാബാദ് പോസ്റ്റ് റിപ്പോർട്ടു ചെയ്‌തിരിക്കുന്നത്. എന്നാൽ ഇതേപ്പറ്റി ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയം ഇക്കാര്യത്തില്‍ ഔദ്യോഗിക വിശദീകരണം നൽകിയിട്ടില്ല (India Requested to Hand Over Hafiz Saeed).
ഇന്ത്യയുടെ മോസ്റ്റ് വാണ്ടഡ് ഭീകരുടെ പട്ടികയില്‍ പ്രധാനിയാണ് ഹാഫിസ് സയീദ്. ഭീകരാക്രമണങ്ങളും കശ്‌മീരിലെ തീവ്രവാദ ഫണ്ടിങും അക്കമുള്ള കുറ്റകൃത്യങ്ങള്‍ക്ക് എൻഐഎ റജിസ്റ്റർ ചെയ്‌ത നിരവധി കേസുകളിലെ പ്രതിയാണു ഹാഫിസ് സയീദ്. 6 അമേരിക്കക്കാരടക്കം 166 പേർ കൊല്ലപ്പെട്ട മുംബൈ ആക്രമണത്തിൽ പങ്കുണ്ടെന്ന് ആരോപിച്ച് യുഎസ് ഹാഫിസിന്‍റെ തലയ്‌ക്ക് 10 മില്യൺ ഡോളർ ഇനാമും പ്രഖ്യാപിച്ചിട്ടുണ്ട്.
മുംബൈ ആക്രമണത്തിന്‍റെ (26/11 Mumbai Attacks) വിചാരണ നേരിടാൻ സയീദിനെ കൈമാറണമെന്ന് ഇന്ത്യ ആവർത്തിച്ച് ആവശ്യപ്പെട്ടിരുന്നു, എന്നാൽ ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ കുറ്റവാളികളെ കൈമാറൽ ഉടമ്പടി ഇല്ലാത്തതാണ് പ്രധാന തടസം. ഭീകരവാദ ഫണ്ടിങ് കേസിൽ പാക്കിസ്ഥാൻ കോടതി 31 വർഷത്തെ തടവിന് ശിക്ഷിച്ചതിന് ശേഷം സയീദ് അഴിക്കുള്ളിലാണെന്നാണ് റിപ്പോർട്ട്. എന്നാലും ഇയാള്‍ തടവിലാണെന്നതിന് കൃത്യമായ തെളിവുകളില്ല.
Also Read: ഹാഫിസ് സായിദിന്‍റെ അറസ്റ്റിൽ സ്വയം പുകഴ്ത്തി ട്രംപ്; വാദം പൊളിച്ച് യുഎസ് വിദേശകാര്യ കമ്മിറ്റി
അതേ സമയം പാക് രാഷ്ട്രീയത്തിലും സൈന്യത്തിലും സയീദിന്‍റെ സജീവ ഇടപെടലുകളുണ്ട്. 2024 ഫെബ്രുവരിയിൽ പാക്കിസ്ഥാനിൽ നടക്കാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പിൽ സയീദിന്‍റെ പാർട്ടിയായ പാക്കിസ്ഥാൻ മർകസി മുസ്ലീം ലീഗ് (പിഎംഎംഎൽ) മത്സരിക്കുന്നുണ്ട്. സയീദിന്‍റെ മകൻ തൽഹ സയീദ് തെരഞ്ഞെടുപ്പില്‍ പിഎംഎംഎൽ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യ യുഎപിഎ ചുമത്തി ഭീകരനായി പ്രഖ്യാപിച്ചയാളാണ് തൽഹ സയീദ്.