ബുദ്ഗാം(ജമ്മുകശ്‌മീര്‍): പാക് അധീന കശ്‌മീര്‍ തിരിച്ചുപിടിക്കുകയാണ് ഇന്ത്യയുടെ ലക്ഷ്യമെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. പാക് അധീന കശ്‌മീരിലെ ജനങ്ങളെ ഇന്ത്യക്കാര്‍ എന്നാണ് പ്രതിരോധ മന്ത്രി അഭിസംബോധന ചെയ്‌തത്. ഇവര്‍ക്കെതിരെ മനുഷ്യത്വരഹിതമായ പ്രവര്‍ത്തനങ്ങളാണ് പാകിസ്ഥാന്‍ ഭരണകൂടം നടത്തുന്നതെന്നും രാജ്‌നാഥ് സിങ് പറഞ്ഞു.
1947 ഒക്ടോബർ 27ന് ബുദ്ഗാം വിമാനത്താവളത്തിൽ ഇന്ത്യൻ സൈന്യം നടത്തിയ വ്യോമ ലാൻഡിങ് ഓപറേഷനുകളുടെ സ്മരണക്കായി നടന്ന 'ശൗര്യ ദിവസ്' ആഘോഷങ്ങത്തില്‍ പങ്കെടുക്കുകയായിരുന്നു പ്രതിരോധ മന്ത്രി.
പാകിസ്ഥാൻ നിയമവിരുദ്ധമായി കൈയടക്കിവച്ച ജമ്മുകശ്‌മീരിന്‍റെ ചില പ്രദേശങ്ങൾ വലിയ പിന്നാക്കവസ്ഥയിലാണ്. ഇവിടെയുള്ള നിരപരാധികളായ ഇന്ത്യക്കാർക്കെതിരായുള്ള മനുഷ്യത്വരഹിതമായ സമീപനങ്ങളുടെ പൂർണ ഉത്തരവാദിത്തം പാകിസ്ഥാനാണ്. ഭാവിയില്‍ പാകിസ്ഥാൻ ഈ അതിക്രമങ്ങളുടെ പ്രത്യാഘാതം നേരിടും. ജമ്മുകശ്‌മീര്‍, ലഡാക്ക് മേഖലകൾ വികസനത്തിന്‍റെ പുതിയ ഉയരങ്ങൾ കീഴടക്കുകയാണെന്നും രാജ്‌നാഥ് സിങ് പറഞ്ഞു.
1994 ഫെബ്രുവരി 22ന് പാർലമെന്‍റ് ഏകകണ്ഠമായി പാസാക്കിയ പ്രമേയത്തിന്‍റെ ലക്ഷ്യമായ ഗിൽജിത്, ബാൾട്ടിസ്ഥാൻ തുടങ്ങിയ പ്രദേശങ്ങള്‍ പാകിസ്ഥാനില്‍ നിന്ന് വീണ്ടെടുക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യം. നേരത്തെ ചില ഇന്ത്യ വിരുദ്ധ ശക്തികള്‍ മതത്തിന്‍റെ പേരിൽ ജമ്മുകശ്‌മീരില്‍ സമാധാനവും സൗഹാർദവും തകർക്കാറുണ്ടായിരുന്നു. എന്നാല്‍ ഇപ്പോൾ സർക്കാരിന്‍റെയും സുരക്ഷസേനയുടെയും നിരന്തര പരിശ്രമം കൊണ്ട് സമാധാനം പുലരുകയാണെന്നും രാജ്‌നാഥ് സിങ് പറഞ്ഞു.
വീര സൈനികര്‍ രാജ്യത്തിന് പ്രചോദനം: തീവ്രവാദികൾക്ക് മതമില്ല. അവർ മനുഷ്യരാശിയുടെ ശത്രുക്കളാണ്. മൗലികാവകാശ ലംഘനം ഒരു പരിഷ്‌കൃത സമൂഹത്തിന് സ്വീകരിക്കാന്‍ സാധിക്കില്ല. ജമ്മു കശ്മീരിലും ലഡാക്കിലും ഇപ്പോൾ വികസനത്തിന്‍റെയും സമാധാനത്തിന്‍റെയും വാതിലുകൾ തുറന്നിരിക്കുകയാണ്. രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലേയും ജനങ്ങൾ സര്‍ക്കാറിന്‍റെ ക്ഷേമപദ്ധതികളുടെ മധുരം നുകരുകയാണ്. ജനങ്ങൾ ഒരുമയോടെ മുന്നോട്ടു പോവുകയാണെന്നും അദ്ദേഹം പറഞ്ഞു.
ബ്രിട്ടീഷുകാരില്‍ നിന്ന് സ്വതന്ത്രമായ ഇന്ത്യന്‍ മണ്ണിന് നേരെയുള്ള ആദ്യ ആക്രമണമാണ് 1947 ഒക്ടോബർ 27ന് നടന്നത്. പാകിസ്ഥാന്‍ സര്‍ക്കാറിന്‍റെ പിന്തുണയോടെ പാകിസ്ഥാന്‍ - അഫ്‌ഗാനിസ്ഥാന്‍ അതിര്‍ത്തി മേഖലകളിലുള്ള പഷ്‌തൂണ്‍ ഗോത്രത്തിലുള്ള ആളുകളാണ് അന്ന് ജമ്മുകശ്‌മീര്‍ പിടിച്ചടക്കാനായി ആക്രമണം നടത്തിയത്. സിഖ് റെജിമെവന്‍റിന്‍റെ ഒന്നാം ബറ്റാലിയനാണ് ഇവരെ തുരത്തിയത്.
സൈനികരുടെ വീര്യവും ത്യാഗവും കാരണമാണ് ജമ്മു കശ്മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകമായി നിലനിന്നതെന്ന് രാജ്‌നാഥ് സിങ് പറഞ്ഞു. ആദ്യത്തെ പരമവീരചക്ര സ്വീകർത്താവ് മേജർ സോമനാഥ് ശർമയെ പ്രതിരോധ മന്ത്രി അനുസ്‌മരിച്ചു. 1947 ഒക്ടോബർ 27ലെ ഇന്ത്യന്‍ സൈന്യത്തിന്‍റെ ഓപ്പറേഷനില്‍ ത്യാഗനിര്‍ഭരവും വീരോചിതവുമായ നേതൃത്വം വഹിച്ച വ്യക്തിയാണ് മേജർ സോമനാഥ് ശർമ.
പോരാട്ടത്തില്‍ പരിക്കേറ്റിട്ടും തന്‍റെ നേതൃത്വത്തിലുള്ള സൈനിക കമ്പനിയെ നയിക്കുകയും ശ്രീനഗർ എയർഫീൽഡ് ശത്രുക്കള്‍ നിയന്ത്രണത്തിലാക്കുന്നത് തടയുകയും ചെയ്‌ത വ്യക്തിത്വമാണ് സോമനാഥ് ശർമ. രാജ്യസുരക്ഷയ്‌ക്കായുള്ള ആ പോരാട്ടത്തില്‍ ജീവൻ ബലിയർപ്പിച്ച ബ്രിഗേഡിയർ രജീന്ദർ സിങ്, ലഫ്റ്റനന്‍റ് കേണൽ ദിവാൻ രഞ്ജിത് റായി തുടങ്ങിയ ഗ്യാലൻട്രി അവാർഡ് ജേതാക്കളായ സൈനികര്‍ക്കും രാജ്‌നാഥ് സിങ് ആദരാഞ്ജലികൾ അർപ്പിച്ചു.
മേജർ സോമനാഥ് ശർമയടക്കമുള്ള ധീര സൈനികര്‍ എല്ലാ ഇന്ത്യക്കാര്‍ക്കും എന്നും പ്രചോദനത്തിന്‍റെ ഉറവിടമായി തുടരുമെന്നും അവരുടെ ത്യാഗങ്ങൾക്ക് രാജ്യം എന്നും കടപ്പെട്ടിരിക്കുമെന്നും രാജ്‌നാഥ് പറഞ്ഞു. യുദ്ധസമയത്ത് പൈലറ്റായി സൈനിക നീക്കത്തിന് വിലപ്പെട്ട സംഭാവന നൽകിയ ഒഡിഷ മുൻ മുഖ്യമന്ത്രി ബിജു പട്‌നായിക്കിനെയും അദ്ദേഹം അനുസ്‌മരിച്ചു.
ശത്രുക്കളെ പുറത്താക്കി രാജ്യത്തിന്‍റെ പരമാധികാരം സംരക്ഷിക്കാന്‍ സായുധ സേനയെ സഹായിച്ച ജമ്മു കശ്മീരിലെ ജനങ്ങളെയും അദ്ദേഹം അഭിനന്ദിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ ആർട്ടിക്കിൾ 370 റദ്ദാക്കുന്നത് വരെ പതിറ്റാണ്ടുകളായി ജമ്മു കശ്‌മീലെ ജനങ്ങൾക്ക് വികസനവും സമാധാനവും അപ്രാപ്യമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.