ന്യൂഡൽഹി: കൊവിഡ്-19 പകർച്ചവ്യാധിയുടെ പശ്ചാത്തലത്തിൽ സ്വര്‍ണാഭരണങ്ങൾക്ക് ബിഐഎസ് ഹോൾമാര്‍ക്ക് സംവിധാനം നടപ്പിലാക്കേണ്ട സമയപരിധി സർക്കാർ വീണ്ടും നീട്ടി. ജൂൺ ഒന്നിൽനിന്ന് ജൂൺ 15ലേയ്ക്കാണ് തീയതി നീട്ടി നൽകിയത്. ഉപഭോക്തൃകാര്യ മന്ത്രി പീയൂഷ് ഗോയലിന്‍റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.
2021 ജനുവരി 15 മുതൽ രാജ്യത്തുടനീളം സ്വർണാഭരണങ്ങൾക്ക് ഹോൾമാർക്കിങ് നിർബന്ധമാക്കുമെന്ന് 2019 നവംബറിൽ സർക്കാർ പ്രഖ്യാപിച്ചിരുന്നു. എന്നാൽ കൊവിഡ് പകർച്ചവ്യാധി കണക്കിലെടുത്ത് ജ്വല്ലറികൾ ഇതിനായി കൂടുതൽ സമയം തേടിയതോടെ ജൂൺ ഒന്ന് വരെ സമയപരിധി നീട്ടുകയായിരുന്നു. ഇതിന് പിന്നാലെയാണ് തിങ്കളാഴ്ച സമയപിരധി വീണ്ടും നീട്ടിയത്. ജൂൺ 15 മുതൽ ജ്വല്ലറികൾക്ക് ഹോൾമാർക്ക് ചെയ്ത 14,18, 22 കാരറ്റ് സ്വർണാഭരണങ്ങൾ മാത്രമേ വിൽക്കാൻ കഴിയുകയുള്ളൂ.
Read Also……ജ്വല്ലറി ഉടമകള്‍ക്ക് ആശ്വാസം ; നിര്‍ബന്ധിത ഹോള്‍മാര്‍ക്കിങ്ങിന് സ്റ്റേ
ഹോൾമാർക്കിങ് സംബന്ധിച്ച് പരാതികൾ പരിഹരിക്കുന്നതിനായി ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് (ബിഐഎസ്) ഡയറക്ടർ ജനറൽ പ്രമോദ് തിവാരിയുടെ നേതൃത്വത്തിൽ ഒരു കമ്മിറ്റിയും രൂപീകരിച്ചിരുന്നു. സ്വർണാഭരണങ്ങളുടെ വിശ്വാസ്യതയും ഉപഭോക്തൃ സംതൃപ്തിയും വർദ്ധിപ്പിക്കുന്നതിന് ഹാൾമാർക്കിങ് ആവശ്യമാണ്. ലോകത്തെ പ്രമുഖ സ്വർണ വിപണന കേന്ദ്രമായി ഇന്ത്യയെ വികസിപ്പിക്കാൻ ഈ നടപടി സഹായിക്കുമെന്നും പീയൂഷ് ഗോയൽ പറഞ്ഞു.
2000 ഏപ്രിൽ മുതൽ ബിഐഎസ് സ്വർണാഭരണങ്ങൾക്കായി ഹോൾമാർക്കിങ് സ്കീം നടത്തിവരിക്കുകയാണ്. നിലവിൽ 40 ശതമാനത്തോളം സ്വർണാഭരണങ്ങൾ ഹാൾമാർക്ക് ചെയ്തിട്ടുണ്ട്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഹോൾമാർക്കിങ് സെന്ററുകളിൽ 25 ശതമാനം വർധനയാണുണ്ടായത്. നിലവിൽ 940 ഹാൾമാർക്കിങ് സെന്ററുകളാണ് രാജ്യത്ത് പ്രവർത്തിക്കുന്നത്. ഇതിൽ 84 കേന്ദ്രങ്ങൾ വിവിധ ജില്ലകളിൽ സർക്കാർ സബ്‌സിഡി പദ്ധതി പ്രകാരം ആരംഭിച്ചിട്ടുണ്ട്. ഈ കേന്ദ്രങ്ങളുടെ നിലവിലുള്ള ശേഷി ഉപയോഗിച്ച് ഒരു വർഷം 14 കോടി സ്വർണാഭരണങ്ങൾ ഹോൾമാർക്ക് ചെയ്യാൻ കഴിയും.
ലോക ഗോൾഡ് കൗൺസിലിന്‍റെ കണക്കനുസരിച്ച് ഇന്ത്യയിൽ ഏകദേശം 4 ലക്ഷം ജ്വല്ലറികളുണ്ട്. അതിൽ 35879 പേർക്ക് മാത്രമാണ് ബിഐഎസ് സർട്ടിഫിക്കറ്റ് ലഭിച്ചത്. രാജ്യത്ത് വിൽക്കുന്ന സ്വര്‍ണത്തിന്റെ ശുദ്ധത ഉറപ്പാക്കാനാണ് ഹോൾമാർക്കിങ് നിർബന്ധമാക്കുന്നത്. ഇത് പൊതുജനങ്ങളെ താഴ്ന്ന കാരറ്റിലുള്ള സ്വർണാഭരണങ്ങൾ വാങ്ങുന്നതിൽനിന്ന് സംരക്ഷിക്കുമെന്നും ആഭരണങ്ങൾ വാങ്ങുമ്പോൾ ഉപയോക്താക്കൾ വഞ്ചിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കാൻ സഹായിക്കുമെന്നും ബിഐഎസ് പറഞ്ഞു. പ്രതിവർഷം 700-800 ടൺ സ്വർണമാണ് രാജ്യം ഇറക്കുമതി ചെയ്യുന്നത്.