അമൃത്‌സർ: മൊബൈലിൽ പകർത്തിയ പെണ്‍കുട്ടിയുടെ ചിത്രം ഡിലീറ്റ് ചെയ്യാത്തതിനെ തുടർന്നുണ്ടായ തർക്കത്തിലും വെടിവെയ്‌പ്പിലും യുവാവ് മരിച്ച സംഭവത്തിൽ ഒരു പെണ്‍കുട്ടി ഉൾപ്പടെ മൂന്ന് പേർ പിടിയിൽ. കത്തുനംഗൽ സ്വദേശി മനീന്ദർ സിങ്, കോട് ഖൽസയിലെ ജഷൻ കുമാർ, ഒരു പെൺകുട്ടി എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്‌തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ അഞ്ച് ദിവസത്തേക്ക് റിമാൻഡ് ചെയ്‌തു.
പഞ്ചാബിലെ അമൃത്‌സറിലെ ഖൽസ വനിതാ കോളജിന് മുന്നിൽ മൂന്ന് ദിവസം മുൻപായിരുന്നു സംഭവം. മൊബൈലിലെ ഫോട്ടോ ഡിലീറ്റ് ചെയ്യാത്തതിനെ തുടർന്ന് രണ്ട് സംഘങ്ങൾ തമ്മിലുള്ള തർക്കം വെടിവെയ്‌പ്പിൽ കലാശിക്കുകയായിരുന്നു. സംഭവത്തിൽ ലവ്‌പ്രീത് സിങ് എന്ന യുവാവ് വെടിയേറ്റ് മരിക്കുകയും സുഹൃത്ത് ഗുർസിമ്രാൻ സിങിന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്‌തിരുന്നു.
ലവ്‌പ്രീത് സിങിന്‍റെ പിതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ആറ് പേർക്കെതിരെയാണ് പൊലീസ് കേസെടുത്തത്. അറസ്റ്റിലായ പ്രതികൾക്ക് ക്രിമിനൽ പശ്ചാത്തലമില്ലെന്ന് പൊലീസ് കമ്മീഷണർ അരുൺ പാൽ സിങ് പറഞ്ഞു. കേസിലെ മറ്റ് പ്രതികൾക്കായി തെരച്ചിൽ നടക്കുകയാണെന്നും ഇവരെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും അരുൺ പാൽ സിങ് അറിയിച്ചു.