ഭോപ്പാൽ : മധ്യപ്രദേശിലെ ബിജെപി സർക്കാരിനെതിരെ അഴിമതി ആരോപണം നടത്തിയ സംഭവത്തിൽ കോൺഗ്രസ് നേതാക്കളായ പ്രിയങ്ക ഗാന്ധി, കമൽനാഥ്, അരുൺ യാദവ് എന്നിവരുടെ എക്‌സ് (മുൻപ് ട്വിറ്റർ എന്നറിയപ്പെട്ടിരുന്നു) ഹാൻഡിലുകൾക്കെതിരെ കേസ്. അഴമതി ആരോപണം വിവാദമായതോടെ സോഷ്യൽ മീഡിയ പോസ്‌റ്റിൽ ഇൻഡോർ പൊലീസാണ് ശനിയാഴ്‌ച കേസെടുത്തത്. ബിജെപി നിയമ സെല്ലിന്‍റെ ഇൻഡോർ യൂണിറ്റ് കൺവീനർ നിമേഷ് പഥക്കിന്‍റെ പരാതിയിലാണ് കേസ് രജിസ്‌റ്റർ ചെയ്‌തത്.
ഐപിസി സെക്ഷൻ 420 (വഞ്ചന), 469 (പ്രശസ്‌തിക്ക് കോട്ടം വരുത്തുക എന്ന ഉദ്ദേശത്തോടെയുള്ള വ്യാജരേഖ ചമയ്ക്കൽ) എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ്. സംസ്ഥാന സർക്കാരിനെതിരെ വ്യാജ അഴിമതി ആരോപണം നടത്തി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പോസ്‌റ്റുകൾ സമൂഹ മാധ്യമങ്ങളിലൂടെ കോൺഗ്രസ് നേതാക്കൾ പങ്കുവച്ചതായും അതിലൂടെ സംസ്ഥാനത്തിന്‍റെയും പാർട്ടിയുടെയും പ്രതിച്ഛായ തകർക്കാൻ ശ്രമിച്ചതായും പഥക് പരാതിയിൽ ആരോപിച്ചു.
Also Read : BNS Bill | ഭീകരപ്രവര്‍ത്തനങ്ങളെ അക്കമിട്ട് നിരത്തി ഭാരതീയ ന്യായ സംഹിത; കുറ്റവും ശിക്ഷയും ഒറ്റനോട്ടത്തില്‍
കമ്മിഷൻ കണക്ക് നിരത്തി അഴിമതി ആരോപണം : സംഭവത്തിൽ പ്രിയങ്ക ഗാന്ധി, കമൽനാഥ്, അരുൺ യാദവ് എന്നിവർക്കെതിരെ സന്യോഗിതഗഞ്ച് പൊലീസ് സ്‌റ്റേഷനിലാണ് കേസ് രജിസ്‌റ്റർ ചെയ്‌തിട്ടുള്ളത്. കൂടാതെ, ബന്ധപ്പെട്ട എക്‌സ് ഹാൻഡിലുകളുടെ ആധികാരികതയും പൊലീസ് പരിശോധിച്ചുവരികയാണ്. കരാർ യൂണിയനുകൾക്ക് അവരുടെ പണം ലഭിക്കണമെങ്കിൽ 50 ശതമാനം കമ്മിഷൻ നൽകണമെന്ന് മധ്യപ്രദേശിൽ നിന്നുള്ള ഒരു യൂണിയൻ ഹൈക്കോടതി ചീഫ് ജസ്റ്റിസിന് കത്തെഴുതിയതായാണ് പ്രിയങ്കയുടെ എക്‌സിൽ പോസ്‌റ്റ് ചെയ്‌തിരുന്നത്.
കർണാടകയുടെ റെക്കോർഡ് തകർത്ത് മധ്യപ്രദേശ് : അഴിമതിയിൽ മുങ്ങിയ കർണാടക സർക്കാർ 40 ശതമാനം കമ്മിഷനാണ് വാങ്ങിയിരുന്നത്. എന്നാൽ മധ്യപ്രദേശ് സർക്കാർ സ്വന്തം പാർട്ടിയുടെ തന്നെ റെക്കോർഡ് ആണ് സംസ്ഥാനത്ത് തകർത്തത്. കർണാടകയിലെ അഴിമതി സർക്കാരിനെ ജനങ്ങൾ പുറത്താക്കി. ഇത്തരത്തിൽ മധ്യപ്രദേശിലെ 50 ശതമാനം കമ്മിഷൻ സർക്കാരിനെയും ജനങ്ങൾ അധികാരത്തിൽ നിന്നും പുറത്താക്കുമെന്നും കോൺഗ്രസ് നേതാവ് പോസ്‌റ്റിലൂടെ ആരോപിച്ചു.
Also Read : ‘കടുത്ത ശിക്ഷ, വിശാലമായ വ്യാഖ്യാനം’; പുതിയ നാമത്തിലൂടെ രാജ്യദ്രോഹത്തിന് നിര്‍വചനവുമായി കേന്ദ്രം
തെളിവില്ലെങ്കിൽ നിയമമടപടി : കമൽനാഥും അരുൺ യാദവും സമാന പോസ്‌റ്റുകൾ ഇട്ടിരുന്നു. പോസ്‌റ്റുകൾക്ക് പിന്നാലെ, സംസ്ഥാനത്തെ ആഭ്യന്തര മന്ത്രി നരോത്തം മിശ്ര കോൺഗ്രസ് നേതാക്കളോട് ആരോപണത്തെ ന്യായീകരിക്കുന്ന തെളിവുകൾ സമർപ്പിക്കാൻ നിർദേശിച്ചിരുന്നു. അല്ലാത്ത പക്ഷം സർക്കാർ നിയമനടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നൽകി. അതേസമയം, കോൺഗ്രസ് നേതാക്കൾ പ്രചരിപ്പിച്ചത് തെറ്റായ വിവരമാണെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനും പറഞ്ഞിരുന്നു.
Also Read : ഡിഎംകെ ഫയല്‍സ് 2: 5600 കോടിയുടെ അഴിമതി ആരോപണവുമായി വീണ്ടും അണ്ണാമലൈ