Convoy of tractors | ഘോഷയാത്രയിൽ 51 ട്രാക്‌ടറുകൾ, മകന്‍റെ വിവാഹം വ്യത്യസ്‌തമാക്കി കർഷകൻ - ട്രാക്‌ടർ ഘോഷയാത്ര
രാജസ്ഥാനിൽ കർഷകന്‍ മകന്‍റെ വിവാഹ ഘോഷയാത്ര നടത്തിയത് 51 ട്രാക്‌ടറുകളിലായി

ജയ്‌പൂർ : രാജസ്ഥാനിൽ കർഷകൻ മകന്‍റെ വിവാഹ ഘോഷയാത്ര സംഘടിപ്പിച്ചത് 51 ട്രാക്‌ടറുകളുമായി. രാജസ്ഥാനിലെ ബാർമറിൽ ഇന്നലെയാണ് വ്യത്യസ്‌തമായ സംഭവം നടന്നത്. ഗുഡമലാനി പ്രദേശത്തെ സാഗ്രാനിയോൻ കി ബേരി സ്വദേശികളായ ജേതാറാമാണ് മകൻ പ്രകാശിന്‍റെ വിവാഹ ഘോഷയാത്ര 51 ട്രാക്‌ടറുകളുടെ അകമ്പടിയോടെ നടത്തിയത്.
വലുതും വിലയേറിയതുമായ വാഹനങ്ങൾ വിവാഹങ്ങൾക്കായി ഉപയോഗിക്കുന്ന പ്രവണത നിലനിൽക്കെയാണ് ബാർമറിലെ കർഷകൻ വ്യത്യസ്‌തമായ ആശയം മുന്നോട്ടുവച്ചത്. ഒരു കിലോമീറ്റർ നീളുന്നതായിരുന്നു വാഹന വ്യൂഹം. ഘോഷയാത്രയുടെ ഏറ്റവും മുന്നിലായുള്ള ട്രാക്‌ടർ വരൻ തന്നെയാണ് ഓടിച്ചിരുന്നത്.
also read : വീഡിയോ കോൺഫറൻസിലൂടെ വിവാഹം ; അഞ്ച് മാസങ്ങൾക്ക് ശേഷം രാജസ്ഥാനിലെത്തി ഭർത്താവുമായി ഒന്നിച്ച് പാകിസ്ഥാനി വധു
ഘോഷയാത്ര നയിച്ചത് വരൻ : ശേഷം വധുവിന്‍റെ വീട്ടിലേക്ക് നീങ്ങിയ ട്രാക്‌ടർ ഘോഷയാത്ര കാണാനായി നിരവധി ആളുകളാണ് പ്രദേശത്ത് തടിച്ചുകൂടിയത്. താൻ കർഷക കുടുംബത്തിൽ നിന്നുള്ള ആളാണെന്നും ട്രാക്‌ടർ കർഷകന്‍റെ പ്രതീകമാണെന്നുമായിരുന്നു സംഭവത്തിൽ വരൻ പ്രകാശിന്‍റെ പ്രതികരണം. റോളി സ്വദേശിനിയായ മംമ്‌തയാണ് പ്രകാശിന്‍റെ വധു. 51 ട്രാക്‌ടറുകൾക്ക് പുറമെ 15 ഓളം കർഷകർ തങ്ങളുടെ സ്വന്തം ട്രാക്‌ടറുമായും ഘോഷയാത്രയിൽ പങ്കെടുത്തിരുന്നു.
ചരിത്രമായ സമൂഹ വിവാഹം : കഴിഞ്ഞ മാസമാണ് രാജസ്ഥാന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ സമൂഹ വിവാഹം സംസ്ഥാനത്ത് നടത്തിയത്. 2222 ദമ്പതികളാണ് അന്നേ ദിവസം ബതാവ്‌ദയിൽ സംഘടിപ്പിച്ച സർവമത ബഹുജന സമ്മേളനത്തിൽ വിവാഹിതരായത്. 3.25 ലക്ഷം ചതുരശ്ര അടിയിൽ ഒരുക്കിയ മണ്ഡപത്തിലാണ് വിവാഹം നടന്നത്.
also read : 3.25 ലക്ഷം ചതുരശ്ര അടിയിൽ മണ്ഡപം, 5 ലക്ഷം അതിഥികൾക്ക് വിരുന്ന്; മംഗല്യ സ്വപ്‌നം സഫലമായത് 2222 ദമ്പതികൾക്ക്
മുഖ്യമന്ത്രി അശോക് ഗെലോട്ട് മുഖ്യ അതിഥിയായ ചടങ്ങിൽ അഞ്ച് ലക്ഷം അതിഥികൾക്കാണ് വിരുന്നൊരുക്കിയത്. 150 കൗണ്ടറുകളാണ് വധൂവരന്മാരുടെ പ്രവേശനം സജ്ജീകരിക്കാൻ ഒരുക്കിയിരുന്നത്. ശേഷം 2222 കോട്ടേജുകളിലായി ഒരേ സമയത്താണ് വിവാഹം നടന്നത്.
also read : VIDEO | ഒന്നര പതിറ്റാണ്ടിന് ശേഷം ജൂത വിവാഹത്തിന് വേദിയായി കൊച്ചി
വിവേചനമില്ലാതെ മാംഗല്യം : മതസൗഹാർദത്തിന്‍റെ നേർക്കാഴ്‌ചയെന്നോണം എല്ലാ സമുദായത്തിൽപ്പെട്ടവരും വിവാഹത്തിൽ പങ്കെടുത്തിരുന്നു. 111 മുസ്‌ലിം ദമ്പതികൾ ഒരു വശത്ത് വിവാഹിതരാകുമ്പോൾ മറുവശത്ത് 2111പേർ ഹിന്ദു ആചാരപ്രകാരം താലി ചാർത്തി. ശേഷം കന്യാദാന ചടങ്ങിൽ വധുമാർക്ക് സമ്മാനങ്ങളും വിതരണം ചെയ്‌തിരുന്നു.
മേൽനോട്ടത്തിന് 12,000 പേർ : 32 ഡൈനിങ് ഹാളുകളിലായി അതിഥികൾക്ക് ഭക്ഷണം വിളമ്പാനും പാചകത്തിനുമായി 6000 ത്തിലധികം പേരെയാണ് ചുമതലപ്പെടുത്തിയിരുന്നത്. 12,000 പേരെയാണ് സമൂഹ വിവാഹത്തിന്‍റെ ക്രമീകരണങ്ങൾക്കായി ഏർപ്പെടുത്തിയിരുന്നത്. രാഷ്‌ട്രീയ സാമൂഹിക രംഗത്തെ നിരവധി പേരാണ് വിവാഹ ചടങ്ങിൽ പങ്കെടുത്തത്.