“സത്യസന്ധതയുടെ തൂണുകളില്‍ കെട്ടിപ്പെടുത്ത ഒരു വ്യവസ്ഥ സദാചാര വിരുദ്ധ ശക്തികളെ തൂത്തെറിയും''. രണ്ടാം ഭരണ പരിഷ്‌കാര കമ്മിഷന്‍ (എ.ആര്‍.സി.) തങ്ങളുടെ റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടുള്ള ഒരു വാക്യമാണിത്. രഹസ്യ സ്വഭാവമുള്ള ഉന്നത ഉദ്യോഗസ്ഥ വൃത്തം ഇന്ന് അഴിമതി, സ്വജനപക്ഷപാതം, പൊതു മുതല്‍ കൊള്ളയടി തുടങ്ങി നിരവധി അഴിമതികളാൽ നിറഞ്ഞിരിക്കുകയാണ്. 1964ല്‍ ഉന്നത തലങ്ങളിലെ വഞ്ചനയും അഴിമതിയും നിരീക്ഷിക്കുന്നതിനായി കേന്ദ്ര വിജിലന്‍സ് കമ്മിഷൻ (സി.വി.സി.) രൂപം നല്‍കിയെങ്കിലും അതിന്നും കടലാസിൽ മാത്രം നിലനിൽക്കുകയാണ്. ഏറെ കാലമായി പരിഹരിക്കപ്പെടാതെ കിടക്കുന്ന അഴിമതി കേസുകളിലേക്കുള്ള അന്വേഷണം അടുത്ത മേയ് മാസത്തോടു കൂടി പൂര്‍ത്തിയാക്കണമെന്ന് ഈയിടെ കേന്ദ്ര വിജിലന്‍സ് കമ്മിഷൻ കേന്ദ്ര സര്‍ക്കാരിലെ എല്ലാ വകുപ്പ് സെക്രട്ടറിമാര്‍ക്കും പൊതു മേഖല ബാങ്കുകളിലെ ചീഫ് എക്‌സിക്യൂട്ടീവുമാര്‍ക്കും ഇന്‍ഷുറന്‍സ് കമ്പനികളുടെ മേധാവികള്‍ക്കും നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ തങ്ങൾക്ക് പ്രിയപ്പെട്ടവരെ സംരക്ഷിക്കുന്നതിനായി ഈ “ഉത്തരവുകൾ എങ്ങനെ വളച്ചൊടിക്കണമെന്ന് നന്നായി അറിയാം എന്നതാണ് വസ്‌തുത.
നമ്മുടെ വ്യവസ്ഥിതി പൂർണമായും അഴിമതിക്ക് വശംവദമായി കഴിഞ്ഞിരിക്കുന്നു. ഒരു കടലാസ് ഓരോ ഘട്ടത്തിലും കൈമാറി കൊണ്ടിരിക്കുമ്പോള്‍ “വേണ്ടത് വേണ്ടവര്‍ക്ക്'' കൊടുക്കേണ്ടി വരുന്നു എന്നുള്ള കാര്യം ഉറപ്പാണ്. ഭരണ സിരാകേന്ദ്രങ്ങളിലെ ഉന്നതൻമാർക്ക് ഇതെല്ലാം അറിയാമെങ്കിലും അവർ ഇതെല്ലാം കണ്ടിട്ട് കണ്ണടക്കുകയോ അവരെ പിന്തുണക്കുകയോ ചെയ്യുകയാണ്. അന്വേഷണങ്ങളില്‍ ഉണ്ടാകുന്ന അനാവശ്യമായ കാലതാമസം അഴിമതിക്കാരായ ജീവനക്കാരെ കൂടുതല്‍ കരുത്തുറ്റവരാകാന്‍ പ്രേരിപ്പിക്കുമെന്നും എന്തെങ്കിലും കാരണങ്ങളാൽ വിജിലൻസ് കേസിൽ പിടിക്കപ്പെടുന്ന സത്യസന്ധരായ വ്യക്തികൾക്ക് വളരെ വേദനയുണ്ടാക്കുമെന്നും കേന്ദ്ര വിജിലന്‍സ് കമ്മിഷൻ വ്യക്തമാക്കിയതാണ്. വിജിലന്‍സ് കേസുകൾ വിവിധ ഘട്ടങ്ങളിലൂടെ എങ്ങനെയാണ് അന്വേഷണം പൂര്‍ത്തിയാക്കേണ്ടത് എന്നത് സംബന്ധിച്ച് വളരെ വ്യക്തമായ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ ഉണ്ടെങ്കിലും അതിനൊന്നും ആരും ഒരു വിലയും കല്‍പ്പിക്കുന്നില്ല. 2011നും 2018നും ഇടയിലുള്ള കേസുകള്‍ യാതൊരു നടപടിയും സ്വീകരിക്കാതെ ഇപ്പോഴും അതു പോലെ തന്നെ കിടക്കുകയാണ്. കോടതികള്‍ സ്‌റ്റേ നല്‍കുന്നത് കൊണ്ടോ കേസുകള്‍ കോടതിയില്‍ കെട്ടി കിടക്കുന്നതിനാലോ അഴിമതി കേസുകള്‍ കുമിഞ്ഞു കൂടുകയാണെന്നും കേന്ദ്ര വിജിലന്‍സ് കമ്മിഷൻ ചൂണ്ടികാട്ടുന്നു. മറ്റൊരു കേസില്‍ കുറ്റാരോപിതര്‍ പിരിച്ചു വിടുകയോ അല്ലെങ്കില്‍ കുറ്റാരോപിതനായ ജീവനക്കാരന്‍ കേന്ദ്ര സര്‍ക്കാരിന്‍റെ ചുമതലകള്‍ നിര്‍വ്വഹിച്ചു വരുമ്പോള്‍ ചെയ്ത അഴിമതികള്‍ സംബന്ധിച്ച സംസ്ഥാന സര്‍ക്കാരുകളുടെ അച്ചടക്ക സമിതികളുടെ റിപ്പോര്‍ട്ടുകള്‍ ഒന്നും തന്നെ ലഭിക്കാത്തതിനാലുമാണ് ഇങ്ങനെ കേസുകള്‍ കുമിഞ്ഞു കൂടുന്നത്.
2018-ലെ ഒരു സുപ്രീം കോടതി ഉത്തരവ് പറയുന്നത് ഏത് കോടതിയുടേയും സ്‌റ്റേയുടെ കാലാവധി ആറ് മാസത്തില്‍ കൂടുതല്‍ നീളാന്‍ പാടില്ല എന്നാണ്. അഴിമതിയുമായി ബന്ധപ്പെട്ട വിജിലന്‍സ് കേസുകളുടെ കാര്യത്തിലാണ് കോടതിയുടെ ഈ പരാമര്‍ശം. ഈ പരാമര്‍ശത്തിന്‍റെ അടിസ്ഥാനത്തില്‍ കേസുകള്‍ അതിവേഗം തീര്‍പ്പാക്കണമെന്ന് കേന്ദ്ര വിജിലന്‍സ് കമ്മീഷൻ ആഗ്രഹിക്കുന്നുണ്ടെങ്കിലും അതെല്ലാം ബധിര കര്‍ണപുടങ്ങളിലാണ് പതിക്കുന്നത്. ഏഷ്യയിലെ ഏറ്റവും അഴിമതി നിറഞ്ഞ വ്യവസ്ഥ എന്ന ഇന്ത്യയുടെ കുപ്രസിദ്ധി നാള്‍ക്കുനാള്‍ വര്‍ധിപ്പിക്കാന്‍ വളരെയധികം ശുഷ്‌കാന്തിയോടെ തന്നെ പ്രവര്‍ത്തിച്ചു വരികയാണ് ഉന്നത ഉദ്യോഗസ്ഥ മേഖല!
അഴിമതികൾ നിയന്ത്രിക്കുന്നതില്‍ വിജിലന്‍സിന്‍റെ പരാജയം
“അഴിമതി പണം ഞാന്‍ ഭക്ഷിക്കുകയില്ല, മറ്റുള്ളവരെ ഭക്ഷിക്കുവാന്‍ അനുവദിക്കുകയുമില്ല'' എന്നതാണ് മോദിയുടെ മുദ്രാവാക്യം. ഉന്നത ഉദ്യോഗസ്ഥ മേഖലയിലെ അഴിമതിയും കഴിവുകേടും തുടച്ചു നീക്കുവാന്‍ അദ്ദേഹം തന്നാലാകുന്നതെല്ലാം ചെയ്യുന്നുണ്ടെങ്കിലും അത് നാണയത്തിന്‍റെ ഒരു വശം മാത്രമേ ആകുന്നുള്ളൂ. കേന്ദ്ര മന്ത്രാലയങ്ങളും വകുപ്പുകളും അഴിമതിക്കാരായ ഉദ്യോഗസ്ഥരെ സംരക്ഷിക്കുകയും അവരെ നടപടികളില്‍ നിന്നും സംരക്ഷിച്ചു നിര്‍ത്തുകയും ചെയ്യുന്നു എന്നുള്ള കറുത്ത യാഥാര്‍ത്ഥ്യമാണ് ആ നാണയത്തിന്‍റെ മറുവശം! 2018ല്‍ 44 കേസുകളില്‍ കേന്ദ്ര വിജിലന്‍സ് കമ്മിഷന്‍റെ ശുപാര്‍ശകള്‍ വിവിധ മന്ത്രാലയങ്ങള്‍ തള്ളിയപ്പോള്‍ അതില്‍ 19 കേസുകളുമായി ഏറ്റവും മുന്നില്‍ നില്‍ക്കുന്നത് റെയില്‍വെ മന്ത്രാലയമാണ്. കേന്ദ്ര വിജിലന്‍സ് കമ്മിഷന്‍റെ ഒരു റിപ്പോര്‍ട്ടിലൂടെയാണ് ഇത് വെളിവാകുന്നത്. കേന്ദ്ര വിജിലന്‍സ് കമ്മിഷന്‍റെ ശുപാര്‍ശ പ്രകാരം റെയില്‍വെ ടെന്‍ഡറുകളില്‍ നടക്കുന്ന അഴിമതികളെ കുറിച്ച് അന്വേഷണം നടത്തിയ സി ബി ഐ 2013 മാര്‍ച്ചില്‍ മൂന്ന് സ്വകാര്യ കമ്പനികള്‍ക്കെതിരെയും 11 റെയില്‍വെ ഉദ്യോഗസ്ഥൻമാര്‍ക്കെതിരെയും കേസ് ഫയല്‍ ചെയ്യുകയും ഈ അഴിമതിയിലെ മുഖ്യ സൂത്രധാരനെതിരെ അനുയോജ്യമായ നടപടികള്‍ എടുക്കണമെന്ന് ശുപാര്‍ശ ചെയ്യുകയും ചെയ്തു. 2018-ല്‍ അഴിമതിക്കാരനായ ഉദ്യോഗസ്ഥനു മേല്‍ കനത്ത പിഴ ചുമത്താൻ കേന്ദ്ര വിജിലന്‍സ് കമ്മിഷൻ നിര്‍ദേശിച്ചെങ്കിലും അദ്ദേഹം കുറ്റക്കാരനല്ല എന്നാണ് റെയില്‍വെ മന്ത്രാലയം വിധിച്ചത്. ആണവോര്‍ജ്ജ വകുപ്പിലെ അഴിമതി യുറാനിയം കോര്‍പ്പറേഷന് 46 കോടി രൂപയുടെ നഷ്ടം വരുത്തി വെച്ചു എന്ന് കേന്ദ്ര വിജിലന്‍സ് കമ്മിഷൻ അന്വേഷണത്തില്‍ കണ്ടെത്തിയെങ്കിലും ബന്ധപ്പെട്ട അധികൃതര്‍ക്ക് ഒരു ലളിതമായ മുന്നറിയിപ്പ് മാത്രം നല്‍കിയാല്‍ മതിയെന്ന് പ്രസ്തുത വകുപ്പ് തീരുമാനിക്കുകയായിരുന്നു. സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഹൈദരാബാദിന് 48.53 കോടി രൂപയുടെ വായ്പ തിരിച്ചടക്കുന്നതില്‍ വീഴ്ച വരുത്തിയ കേസില്‍ പ്രസ്തുത ബാങ്ക് സി.ബി.ഐക്ക് പരാതി നല്‍കിയെങ്കിലും കുറ്റാരോപിതനെതിരെ അന്വേഷണം നടത്തുവാനുള്ള അനുമതി പക്ഷെ നല്‍കിയില്ല! അഴിമതിയുടെ വിത്തുകള്‍ ഇത്ര നന്നായി മുളച്ചു പൊന്തുവാന്‍ പറ്റിയ മറ്റൊരു വളക്കൂറുള്ള സംവിധാനം ഇന്ത്യയിലെ പോലെ മറ്റേതെങ്കിലും രാജ്യത്ത് ഉണ്ടാവുമോ? വിജിലന്‍സ് ഏജന്‍സികളുടെ ചിറകുകള്‍ അരിഞ്ഞു മാറ്റിയിരിക്കുന്ന ഒരു പരിസ്ഥിതിയില്‍ രാജ്യത്തിന്റെ പുരോഗതി തന്നെ തടസപ്പെട്ടു നില്‍ക്കുകയാണ്. വിജിലന്‍സിന്‍റെ കൈകള്‍ കൂട്ടിക്കെട്ടിയിരിക്കുന്നു എന്നതിനാല്‍ അഴിമതിക്കാരായ കുറ്റവാളികള്‍ അവരുടെ നീച പ്രവൃത്തികളുമായി നിര്‍ബാധം വിലസുകയാണ് ഇവിടെ!
എല്ലാ വര്‍ഷവും കേന്ദ്ര വിജിലന്‍സ് കമ്മിഷൻ, പാര്‍ലമെന്‍റിന് ഒരു റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ടതുണ്ട്. ഇന്‍റലിജന്‍സ് ഏജന്‍സികളുടെ ശുപാര്‍ശകള്‍ക്ക് മേല്‍ സര്‍ക്കാരിന്‍റെ വകുപ്പുകള്‍ നടത്തിയ പ്രതികരണങ്ങള്‍ കൂടി ഉള്‍പ്പെട്ടതാണ് ആ റിപ്പോര്‍ട്ട്. മൂന്ന് മാസം മുന്‍പ് സമര്‍പ്പിക്കപ്പെട്ട ആ റിപ്പോര്‍ട്ടില്‍ കണ്ടെത്തിയത് 2019-ല്‍ 54 കേസുകളില്‍ കേന്ദ്ര വിജിലന്‍സ് കമ്മീഷന്‍റെ ശുപാര്‍ശകള്‍ പരിഗണിക്കപ്പെട്ടില്ല എന്നാണ്. ഈ പ്രവണത ഇന്‍റലിജന്‍സ് വിഭാഗങ്ങളുടെ നിഷ്പക്ഷതയെ തന്നെ വിലകുറച്ചു കാട്ടുകയാണെന്ന് സി വി സി ആഞ്ഞടിച്ചിരിക്കുന്നു. ഏതാണ്ട് 678 അഴിമതി കേസുകള്‍ ഇപ്പോള്‍ അന്വേഷണത്തിലുണ്ട്. അതില്‍ 25 എണ്ണം അഞ്ച് വര്‍ഷത്തിനു മുകളില്‍ കാലമായതും 86 എണ്ണം മൂന്ന് വര്‍ഷത്തിനു മുകളില്‍ കാലമായതുമാണെന്ന് കേന്ദ്ര വിജിലന്‍സ് കമ്മിഷൻ പറയുന്നു. നമ്മുടെ വിജിലന്‍സ് വകുപ്പുകളുടെ കഴിവില്ലായ്മയെയാണ് ഇതെല്ലാം തെളിയിക്കുന്നത്. ഇതുവരെ 6226 അന്വേഷണത്തിലുള്ള അഴിമതി കേസുകളാണ് പൂര്‍ത്തിയാകാതെ കിടക്കുന്നത് എന്ന് കേന്ദ്ര വിജിലന്‍സ് കമ്മീഷൻ പറയുന്നത്. അതില്‍ തന്നെ 182 കേസുകള്‍ 20 വര്‍ഷത്തിനു മുകളില്‍ പഴക്കമുള്ളവയാണ്. 1599 കേസുകള്‍ 10 വര്‍ഷത്തിനു മുകളിലായി വൈകികൊണ്ടിരിക്കുന്നു! സമസ്ത മേഖലകളിലും വേരാഴ്ത്തി കഴിഞ്ഞിരിക്കുന്ന അഴിമതി ഒരു തികഞ്ഞ യാഥാര്‍ത്ഥ്യം തന്നെയാണ്. മാത്രമല്ല അതിനെതിരെയുള്ള അന്വേഷണങ്ങള്‍ക്ക് അനുമതി നല്‍കുമെന്ന് പ്രതീക്ഷിക്കാനും കഴിയില്ല. അന്വേഷണം നടത്തി ശിക്ഷ വിധിച്ച് നടപ്പാക്കുന്നത് അനന്തമായി വൈകി കൊണ്ടിരിക്കുന്ന ഒരു വ്യവസ്ഥയില്‍ ഇന്‍റലിജന്‍സ് ഏജന്‍സികളുടെ പങ്ക് തന്നെ വളരെ പരിമിതമായി മാറുന്നു. അവയുടെ കരങ്ങള്‍ ശക്തിപ്പെടുത്തുകയും തങ്ങളുടെ തെറ്റുകള്‍ക്കും കുറ്റങ്ങള്‍ക്കും പാര്‍ലിമെന്‍റിനോട് നേരിട്ട് ഉത്തരം പറയുവാന്‍ അവരെ ബാധ്യസ്ഥരാക്കുകയും ചെയ്തില്ലെങ്കില്‍ അഴിമതി നിര്‍മ്മാര്‍ജ്ജനം ചെയ്യുക എന്നുള്ളത് ഒരു നായയുടെ വാലില്‍ പിടിച്ചു കൊണ്ട് ഗോദാവരി നദി നീന്തികടക്കുന്നതിന് തുല്യമാകും!!