ലഖ്‌നൗ: ആത്മഹത്യയ്‌ക്ക് ശ്രമിച്ച നീറ്റ് പരീക്ഷാര്‍ഥിയായ യുവാവിന്‍റെ ജീവന്‍ രക്ഷിക്കാന്‍ സഹായിച്ചത് ഡിജിപി ഹെഡ് ക്വാര്‍ട്ടേഴ്‌സിലേക്കെത്തിയ ഫേസ്ബുക്ക് എസ് ഒ സ് സന്ദേശം. ഉത്തര്‍പ്രദേശിലെ ലഖ്‌നൗവിലാണ് സംഭവം. തത്സമയ അലര്‍ട്ടുകളിലൂടെ ആത്മഹത്യ കേസുകള്‍ പരിശോധിക്കുന്നതിനും നടപടി സ്വീകരിക്കുന്നതിനുമായി സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റുകളും, ഉത്തര്‍പ്രദേശ് പൊലീസും ധാരണയിലെത്തിയ പ്രത്യേക പദ്ധതിയുടെ ഭാഗമായാണ് യുവാവിന്‍റെ ജീവന്‍ പൊലീസ് രക്ഷിച്ചത്.
ലഖ്‌നൗ അഡീഷണല്‍ സിപി (വെസ്റ്റ്) ഉള്‍പ്പടെയുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ നേരിട്ട് യുവാവിന്‍റെ വീട്ടിലെത്തിയിരുന്നു. നീറ്റ് പരീക്ഷയില്‍ യോഗ്യത നേടാനാകാത്തത് മൂലമുള്ള മാനസിക പിരിമുറുക്കം മൂലമാണ് ഇയാള്‍ ആത്മഹത്യയ്‌ക്ക് മുതിര്‍ന്നതെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കി.
പൊലീസും സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റുകളും തമ്മിലുള്ള കരാര്‍ പ്രകാരം ആത്മഹത്യ പ്രവണതയോട് കൂടി ഏതെങ്കിലും വ്യക്തി സമൂഹമാധ്യമങ്ങളില്‍ പോസ്‌റ്റ് ഇട്ടാല്‍ ബന്ധപ്പെട്ട സൈറ്റ് യുപി പൊലീസിന് മുന്നറിയിപ്പ് നല്‍കും. ഇതിന്‍റെ അടിസ്ഥാനത്തിലായിരിക്കും പൊലീസ് വേണ്ടപ്പെട്ട നടപടി സ്വീകരിക്കുന്നത്. നിലവില്‍ രാജ്യത്ത് ഉത്തര്‍പ്രദേശില്‍ മാത്രമാണ് ഇത്തരം സംവിധാനം നിലവിലുള്ളത്.
ഇത്തരം കേസുകളില്‍ വേഗത്തില്‍ നടപടി സ്വീകരിക്കാനും, ആത്മഹത്യ പ്രവണതയോട് കൂടി സന്ദേശങ്ങള്‍ പോസ്‌റ്റ് ചെയ്യുന്നവരുടെ ജീവന്‍ രക്ഷിക്കാനും എല്ലാ പൊലീസുകാർക്കും നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് അഡീഷണൽ സിപി (വെസ്റ്റ്) ചിരഞ്ജീവ് നാഥ് സിൻഹ വ്യക്തമാക്കി. പദ്ധതിയുമായി ഫേസ്‌ബുക്കും സഹകരിച്ചിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.