ബെംഗളൂരു : കര്‍ണാടകയിലെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ മുട്ട വിതരണം ചെയ്യുന്നതില്‍ എതിര്‍പ്പറിയിച്ച് വിവിധ മഠങ്ങളിലെ സന്യാസിമാരും ലിംഗായത്ത് സമുദായ നേതാക്കളും രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ മുട്ട വിതരണം ഭയന്ന് സർക്കാർ സ്കൂളിൽ നിന്നും മകന്‍റെ ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് വാങ്ങി സ്വകാര്യ സ്കൂളിൽ ചേർത്തിരിക്കുകയാണ് നാഷണല്‍ ബസവ ബ്രിഗേഡ് നേതാവ്.
കൊപ്പൽ ജില്ലയിലെ താമസക്കാരനായ വീരണ്ണ കോർലഹള്ളിയാണ് മകനെ സര്‍ക്കാര്‍ സ്‌കൂളില്‍ നിന്നും സ്വകാര്യ സ്‌കൂളിലേക്ക് മാറ്റിയത്. സര്‍ക്കാര്‍ സ്‌കൂളിലെ ഒന്നാം ക്ലാസിലായിരുന്നു നേരത്തെ ഇയാള്‍ മകനെ ചേര്‍ത്തിരുന്നത്. എന്നാൽ, കർണാടക സർക്കാർ മുട്ട വിതരണം ചെയ്യാൻ തുടങ്ങുകയും ലിംഗായത്ത് നേതാക്കൾ എതിര്‍പ്പുമായി രംഗത്തെത്തുകയും ചെയ്‌തതോടെയാണ് ഇയാള്‍ മകനെ സ്‌കൂള്‍ മാറ്റിയത്.
also read: ഏഴ് വർഷമായി രാജ്യത്ത് സദ്‌ഭരണം ഇല്ല; ബി.ജെ.പിയെ തകർക്കാൻ പ്രതിപക്ഷം ഒന്നിക്കുമെന്ന് ശശി തരൂർ
'സ്‌കൂളിൽ മുട്ട വിതരണം ചെയ്യുന്നതിനെ എന്‍റെ സമുദായം എതിർക്കുന്നു. ഞങ്ങൾ സസ്യഭുക്കുകളാണ്, ഞങ്ങൾ മുട്ട കഴിക്കാറില്ല. എന്‍റെ മകൻ കുറച്ച് ദിവസത്തേക്ക് മുട്ട കഴിക്കില്ലായിരിക്കും. എന്നാൽ മറ്റ് വിദ്യാർഥികളെ കണ്ടാല്‍ അവൻ മുട്ട തിന്നാന്‍ തുടങ്ങും. അതുകൊണ്ടാണ് മകനെ സ്വകാര്യ സ്‌കൂളിലേക്ക് മാറ്റിയത്' - വീരണ്ണ പറഞ്ഞു.