ജലോര്‍ (രാജസ്ഥാന്‍): രാജസ്ഥാനില്‍ യുവാവിന്‍റെ വയറ്റില്‍ നിന്ന് 56 ബ്ലേഡ് കഷ്‌ണങ്ങള്‍ പുറത്തെടുത്ത് ഡോക്‌ടര്‍മാര്‍. ജലോറിലെ സഞ്ചൗര്‍ എന്ന സ്ഥലത്തുളള മെഡിപ്ലസ് ആശുപത്രിയിലാണ് സംഭവം. യശ്‌പാല്‍ സിങ് എന്ന യുവാവിന്‍റെ വയറില്‍ നിന്നാണ് ശസ്‌ത്രക്രിയയിലൂടെ ഇത്രയധികം ബ്ലേഡുകള്‍ പുറത്തെടുത്തത്. എന്തുകൊണ്ടാണ് ഇയാള്‍ ബ്ലേഡുകള്‍ വിഴുങ്ങിയതെന്നതിന്‍റെ കാരണം വ്യക്തമല്ല.
ഞായറാഴ്‌ചയാണ് ദാത്ത സ്വദേശിയായ യുവാവിനെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആ സമയത്ത് യശ്‌പാല്‍ രക്തം ഛര്‍ദിക്കുകയും യുവാവിന്‍റെ വയറ് വീര്‍ക്കുകയും ചെയ്‌തിരുന്നു. ആശുപത്രിയില്‍ കൊണ്ടുവന്ന സമയത്ത് യുവാവിന്‍റെ ഓക്‌സിജന്‍ ലെവല്‍ 80 ആയിരുന്നെന്നും തുടര്‍ന്ന് ഉടന്‍ എക്‌സ്‌റേ എടുത്തുവെന്നും ഡോ. നാര്‍സി റാം ദേവസി പറഞ്ഞു. ആ സമയത്താണ് വയറ്റില്‍ ബ്ലേഡുകള്‍ ഉണ്ടെന്ന് കണ്ടെത്തിയത്.
ആദ്യം തൊണ്ടയിലെ ബ്ലേഡുകള്‍ നീക്കം ചെയ്യാന്‍ ഡോക്‌ടര്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. തുടര്‍ന്ന് യുവാവിനെ ഡോക്‌ടര്‍മാര്‍ അത്യാഹിത വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു. ഡോ. ദേവസിക്ക് പുറമെ ഡോ. പ്രതിമ വെര്‍മ, ഡോ. പുഷ്‌പേന്ദ്ര, ഡോ. ദവാല്‍ ഷാസ, ഡോ. ഷീല ബിഷ്‌ണോയി, ഡോ. നരേഷ് ദേവസി റാംസിന്‍, ഡോ അശോക് വൈഷ്‌ണവ് തുടങ്ങിയ ഡോക്‌ടര്‍മാര്‍ ഉള്‍പ്പെട്ട ടീമാണ് ശസ്‌ത്രക്രിയ നടത്തിയത്.
നഗരത്തില്‍ ഒരു പ്രൈവറ്റ് ഡെവലപ്പറായി ജോലി ചെയ്യുകയാണ് യശ്‌പാല്‍ സിങ്. മറ്റ് നാല് യുവാക്കള്‍ക്കൊപ്പം വാടകവീട്ടിലാണ് താമസം. ഞായറാഴ്‌ച റൂമില്‍ തനിച്ചായിരുന്ന യശ്‌പാല്‍ തന്‍റെ വഷളായ ആരോഗ്യസ്ഥിതിയെകുറിച്ച് അറിയിക്കാന്‍ ഓഫിസിലെ സഹപ്രവര്‍ത്തകരെ വിളിച്ചിരുന്നു. തുടര്‍ന്നാണ് സുഹൃത്തുക്കള്‍ എത്തി യുവാവിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നാലെ പ്രാഥമിക പരിശോധനകള്‍ക്ക് ശേഷം അവിടെ നിന്ന് മറ്റൊരു ആശുപത്രിയിലേക്ക് ഡോക്‌ടര്‍മാര്‍ നിര്‍ദേശിക്കുകയായിരുന്നു.
തുടര്‍ന്നാണ് യശ്‌പാലിനെ മെഡിപ്ലസ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. മൂന്ന് പാക്കറ്റ് ബ്ലേഡുകള്‍ യുവാവ് വിഴുങ്ങിയതായി ഡോ. ദേവസി പറഞ്ഞു. ഇത് അവന്‍റെ കുടലിന്‍റെയും ആമാശയത്തിന്‍റെയും ആന്തരിക പാളിയിൽ നിരവധി മുറിവുകൾ ഉണ്ടാക്കി. യുവാവിന്‍റെ വയറിനുളളിലെ ബ്ലേഡുകൾ നീക്കം ചെയ്‌തതായും മുറിവുകൾ ഭേദമായിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
വിവരമറിഞ്ഞ് യശ്‌പാലിന്‍റെ കുടുംബാംഗങ്ങൾ ആശുപത്രിയിലെത്തിയിട്ടുണ്ട്. ചില മാനസികരോഗങ്ങൾ ഉണ്ടാകുമ്പോഴോ അല്ലെങ്കിൽ അവന്‍/അവൾ കടുത്ത വിഷാദമോ ഉത്കണ്ഠയോ അനുഭവിക്കുമ്പോഴോ സാധാരണയായി ഒരു രോഗി അത്തരം വസ്‌തുക്കൾ വിഴുങ്ങാൻ പ്രവണത കാണിക്കുമെന്ന് ഡോക്‌ടർ പറഞ്ഞു. ഇതൊരു ആത്മഹത്യാശ്രമം കൂടിയാകാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രണ്ട് വയസുകാരന്‍റെ വയറ്റില്‍ നിന്നും കാന്തങ്ങള്‍ നീക്കിയ സംഭവം: മുന്‍പ് കര്‍ണാടകയില്‍ രണ്ടു വയസുകാരന്‍റെ വയറ്റില്‍ നിന്നും ഡോക്‌ടര്‍മാര്‍ കാന്തങ്ങള്‍ നീക്കം ചെയ്‌ത സംഭവവുമുണ്ടായിട്ടുണ്ട്. അന്ന് നിത്യയെന്ന കുട്ടിയുടെ വയറ്റില്‍ നിന്നും ബെംഗളൂരു നഗരത്തിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്‌ടര്‍മാരാണ് രണ്ട് കാന്തങ്ങള്‍ വിജയകരമായി പുറത്തെടുത്തത്. കളിക്കുന്നതിനിടെ കുട്ടി അശ്രദ്ധമായി കാന്തം വിഴുങ്ങുകയായിരുന്നു.
എക്‌സ്‌റേയിലാണ് കുട്ടിയുടെ വയറ്റില്‍ ഡോക്‌ടര്‍മാര്‍ കാന്തങ്ങള്‍ കണ്ടത്. ഒരു കാന്തം ആമാശയത്തിലും മറ്റൊന്ന് അടിവയറ്റിലുമാണ് ഉണ്ടായിരുന്നത്. തുടര്‍ന്ന് ലാപ്രോസ്‌കോപിക്ക് ശസ്‌ത്രക്രിയയിലൂടെയാണ് കുട്ടിയുടെ വയറ്റില്‍ നിന്നും കാന്തങ്ങള്‍ പുറത്തെടുത്തത്.