രാജ്കോട്ട് (ഗുജറാത്ത്): മതം മാറി വിവാഹം കഴിച്ചതിന്‍റെ പേരില്‍ രാജ്യത്ത് വീണ്ടും ദുരഭിമാനകൊല. ഗുജറാത്തിലാണ് യുവാവിനെ യുവതിയുടെ സഹോദരനും സുഹൃത്തുക്കളും ചേര്‍ന്ന് വീട്ടില്‍ കയറി ക്രൂരമായി മര്‍ദിച്ച് കൊന്നത്. കഴിഞ്ഞ ദിവസം ഹൈദരാബാദില്‍ സമാന രീതിയില്‍ യുവാവിനെ യുവതിയുടെ ബന്ധുക്കള്‍ നടുറോഡില്‍ വച്ച് വെട്ടിക്കൊന്നിരുന്നു.
മിഥുന്‍ താക്കൂറിനെയാണ് (22) പ്രണയിനി സുമയ്യ കദിവാറിന്‍റെ സഹോദരന്‍ സാക്കിറും സംഘവും ചേര്‍ന്ന് കൊന്നത്. സംഭവം അറിഞ്ഞ സുമയ്യ ആത്മഹത്യക്ക് ശ്രമിച്ചു. കൈ ഞരമ്പ് മുറിച്ച സുമയയെ ആശുപത്രിയില്‍ പ്രവേശിച്ചു. ചികിത്സക്കിടെ ബോധം വന്ന സുമയ്യ ആത്മഹത്യയുടെ കാരണം പൊലീസിനോട് വിശദീകരിച്ചതോടെ പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു.
ബിഹാര്‍ സ്വദേശിയായ മിഥുന്‍ ഫാക്ടറിയില്‍ ജോലിക്കായാണ് ഗുജറാത്തില്‍ എത്തിയത്. ഫാക്ടറിയുടെ സമീപവാസിയായ സുമയയെ കാണുകയും ഇരുവരും തമ്മില്‍ പ്രണയത്തില്‍ ആവുകയുമായിരുന്നു. ജുംഗ്ലശ്വര്‍ മെയില്‍ റോഡിലെ രാധാകൃഷ്ണ സൊസൈറ്റിയില്‍ ആയിരുന്നു ഇരുവരും താമസിച്ചത്. പ്രണയത്തിലായ ഇരുവരും ഒടുവില്‍ ഒരുമിച്ച് താമസിക്കാന്‍ തീരുമാനിച്ചു.
ഇതിനിടെ കഴിഞ്ഞ തിങ്കളാഴ്ച രാവിലെ പത്തിന് സുമയയുടെ ഫോണിലേക്ക് മിഥുന്‍ വിളിച്ചിരുന്നു. എന്നാല്‍ കോള്‍ എടുത്തത് സഹോദരനായ സാക്കിര്‍ ആയിരുന്നു. മിഥുനുമായി കയര്‍ത്ത ഇയാള്‍ ബന്ധം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു. ശേഷം മിഥുന്‍റെ വീട് കണ്ടെത്തിയ ഇയാള്‍ സുഹൃത്തുക്കള്‍ക്കൊപ്പം പോയി വീട്ടില്‍ കയറി ക്രൂരമായി മര്‍ദിച്ചു. ശബ്ദം കേട്ട് എത്തിയ അയല്‍ക്കാരാണ് മിഥുനെ ആശുപത്രിയിലേക്ക് മാറ്റിയത്. ആദ്യം രാജ് കോട്ട് സിവില്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും തലക്കേറ്റ ഗുരുതര പരിക്കുള്ളതിനാല്‍ അഹമ്മദാബാദ് സിവില്‍ ആശുപത്രിയിലെത്തിച്ചു. എന്നാല്‍ ബുധനാഴ്ച ഇയാള്‍ മരിച്ചു.
മരണ വിവരം അറിഞ്ഞ സുമയ ബുധനാഴ്ച വൈകിട്ടോടെയാണ് വീട്ടില്‍ ആത്മഹത്യക്ക് ശ്രമിച്ചത്. മിഥുന്‍റെ മാതാപിതാക്കള്‍ നല്‍കിയ പരാതിയില്‍ പ്രതികളായ സാക്കിറിനെയും സുഹൃത്തിനെയും പൊലീസ് അറസ്റ്റ് ചെയ്തു. കേസില്‍ മൂന്ന് പേരാണ് പ്രതികളെന്നും ഇവര്‍ക്കായി തെരച്ചില്‍ ഊര്‍ജിതമാക്കിയതായും ഭക്തിനഗര്‍ പൊലീസ് അറിയിച്ചു. സമാന സംഭവത്തില്‍ മുസ്‌ലിം യുവതിയെ വിവാഹം ചെയ്തതിന് നാഗരാജു എന്ന യുവാവിനെ യുവതിയുടെ സഹോദരങ്ങള്‍ നടുറോഡില്‍ വച്ച് കൊലപ്പെടുത്തിയിരുന്നു.
Also Read: ഹൈദരാബാദ് ദുരഭിമാനക്കൊല: ഫോണില്‍ സ്‌പൈവയര്‍ ഇന്‍സ്റ്റാള്‍ ചെയ്‌തു, കൊല നടത്തിയത് റമദാൻ കഴിഞ്ഞ ശേഷം