ദാമോ(മധ്യപ്രദേശ്) : സ്റ്റേഷന് മുന്നിൽ നടന്ന തർക്കം പരിഹരിക്കുന്നതിനിടെ പൊലീസ് കോണ്‍സ്റ്റബിളിനെ തലയ്‌ക്കടിച്ച് കൊലപ്പെടുത്തി അജ്ഞാതൻ. മധ്യപ്രദേശിലെ ദാമോ പട്ടണത്തിലെ ബജാരിയയിലെ സുരേന്ദ്ര സിങ്ങാണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്‌ച സ്റ്റേഷന് പുറത്ത് ഒരു സംഘം തർക്കത്തിലേർപ്പെടുന്നത് പരിഹരിക്കാൻ ശ്രമിക്കുന്നതിനിടെ കൂട്ടത്തിലുണ്ടായിരുന്ന ഒരാൾ സുരേന്ദ്ര സിങ്ങിനെ മൂർച്ചയേറിയ ആയുധം കൊണ്ട് തലയ്‌ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു.
സ്റ്റേഷന് അകത്തിരുന്ന് ഭക്ഷണം കഴിക്കുന്നതിനിടെയാണ് ബഹളം കേട്ട് സുരേന്ദ്ര സിങ് പുറത്തേക്കെത്തിയത്. തർക്കം പരിഹരിക്കുന്നതിനിടെ കൂട്ടത്തിലുണ്ടായിരുന്ന ഒരാൾ ആയുധം ഉപയോഗിച്ച് സുരേന്ദ്ര സിങ്ങിന്‍റെ തലയ്‌ക്കുപുറകിൽ അടിക്കുകയായിരുന്നു. മാരകമായി മുറിവേറ്റ ഉദ്യോഗസ്ഥനെ പൊലീസുകാരും നാട്ടുകാരും ചേർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അതേസമയം അജ്ഞാതനെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്‌ത പൊലീസ് പ്രതിയെ കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ചു. സംഭവത്തെത്തുടർന്ന് സംഘർഷാവസ്ഥ നിലനിൽക്കുന്നതിനാൽ പ്രദേശത്ത് വൻ പൊലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്. അതേസമയം പൊലീസുകാർക്ക് പോലും സുരക്ഷയില്ലാത്തിടത്ത് സാധാരണക്കാരുടെ കാര്യം എന്താകുമെന്നും കുറ്റക്കാരെ കണ്ടെത്തി കർശന നടപടി സ്വീകരിക്കണമെന്നും വാർഡ് കൗൺസിലർ കവിത റായ് ആവശ്യപ്പെട്ടു.