മുംബൈ : നിയമസഭാ സ്‌പീക്കർ തെരഞ്ഞെടുപ്പ് വിഷയത്തിൽ ഗവർണർ ബിഎസ് കോഷിയാരിയെ മഹാ വികാസ് അഘാഡി (എംവിഎ) സർക്കാർ അപമാനിച്ച സംഭവം, സംസ്ഥാനത്ത് രാഷ്‌ട്രപതി ഭരണം ഏർപ്പെടുത്തുന്ന നിലയിലേക്ക് കാര്യങ്ങള്‍ എത്തിച്ചേക്കാമെന്ന് മഹാരാഷ്‌ട്ര ബിജെപി അധ്യക്ഷനും എംഎൽഎയുമായ ചന്ദ്രകാന്ത് പാട്ടീൽ.
പുതിയ സ്‌പീക്കറെ തെരഞ്ഞെടുക്കുന്നതിനുള്ള നിയമങ്ങളിൽ ശിവസേനയുടെ നേതൃത്വത്തിലുള്ള എംവിഎ സർക്കാർ മാറ്റം വരുത്തിയതായി പാട്ടീൽ ആരോപിച്ചു. സംസ്ഥാന നിയമസഭയുടെ ശീതകാല സമ്മേളനം നടക്കുന്ന തെക്കൻ മുംബൈയിലെ വിധാൻ ഭവന്‍റെ പരിസരത്ത് തിങ്കളാഴ്‌ച സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗവണ്‍മെന്‍റ് പറയുന്ന കാര്യങ്ങള്‍ ഗവർണറെയും ഭരണഘടനയെയും അവഹേളിക്കുന്നതാണ്. ഇത് സംസ്ഥാനത്ത് രാഷ്‌ട്രപതി ഭരണം ഏർപ്പെടുത്താൻ ഇടയാക്കും. എംവിഎ സർക്കാരിന്‍റെ പ്രവർത്തനത്തെക്കുറിച്ച് അഭിപ്രായപ്പെട്ട പൂനെയിലെ ബിജെപി എംഎൽഎ 'അരാജകത്വം' എന്നാണ് വിശേഷിപ്പിച്ചത്.
ALSO READ: Omicron | ഉത്സവ സീസണുകളില്‍ സംസ്ഥാനങ്ങള്‍ക്ക് ഉചിതമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താമെന്ന് കേന്ദ്രം
സംസ്ഥാനത്തെ തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ഷെഡ്യൂളിനെക്കുറിച്ചുള്ള നിർണായക ചോദ്യമാണ് എല്ലാവരും ചോദിക്കുന്നത്. പരീക്ഷാ പേപ്പറുകൾ ചോരുന്നു, രണ്ട് മാസമായി എംഎസ്ആർടിസി ജീവനക്കാരുടെ പണിമുടക്ക് നടക്കുന്നു, സ്‌കൂളുകൾ വീണ്ടും തുറക്കുന്നത് സംബന്ധിച്ച് വ്യക്തമായ ആശയവിനിമയമില്ല. ഈ ഗവൺമെന്‍റിന്‍റെ താറുമാറായ പ്രവർത്തനത്തെക്കുറിച്ച് ഒരാൾക്ക് പിഎച്ച്‌ഡി ചെയ്യാമെന്നും അദ്ദേഹം പറഞ്ഞു.
ശീതകാല സമ്മേളനത്തിന്‍റെ അവസാന ദിവസമായ ചൊവ്വാഴ്‌ച നിയമസഭാ സ്‌പീക്കർ തെരഞ്ഞെടുപ്പ് നടത്തുന്നതിൽ ഉറച്ചുനിൽക്കുകയാണെന്ന് നേരത്തെ സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചിരുന്നു.