കൃഷ്‌ണ : ട്രാക്‌ടറിൽ നെല്ലിറക്കുന്നതിനെ ചൊല്ലിയുള്ള തർക്കം കലാശിച്ചത് വയോധികയുടെ മരണത്തിൽ. കൃഷ്‌ണ ജില്ലയിലെ ഗുഡിവാഡയിൽ ഷെരിഡിന്തകുറു സ്വദേശി പൊനുകുമതി മേരമ്മയാണ് കൊല്ലപ്പെട്ടത്. സംഭവത്തിന് പിന്നിൽ മേടപ്പള്ളി സർപഞ്ച് അദൃഷ്‌ട കുമാരിയുടെ ഭർതൃസഹോദരന്മാരായ ജ്ഞാനേശ്വര റാവു, ജയരാജു, ഗുബേലു, ഗുബേലുവിന്‍റെ ഭാര്യ എന്നിവർക്കെതിരെ ഗുഡിവാഡ താലൂക്ക് പൊലീസ് കേസെടുത്തു.
തിങ്കളാഴ്‌ച തന്‍റെ വീട്ടിൽ നെല്ല് ഇറക്കുന്നതിനിടെ സർപഞ്ച് അദൃഷ്‌ട കുമാരിയുടെ ഭർതൃസഹോദരന്മാരുമായി മേരമ്മ തർക്കത്തിലേർപ്പെട്ടതായി മകൻ വിനോദ് കുമാറും മകൾ കാമജ്യോതിയും പറയുന്നു. അമ്മയെ ആക്രമിക്കുന്നത് തടയാനെത്തിയ മക്കളെയും സംഘം ആക്രമിച്ചു. അവിടെനിന്നും രക്ഷപ്പെട്ട വിനോദ് കുമാറും കാമജ്യോതിയും പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.
ഇതിനിടെ ഗുരുതരമായി പരിക്കേറ്റ മേരമ്മയെ നാട്ടുകാർ ചേർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അതേസമയം ഗ്രാമത്തിലെ പഞ്ചായത്ത് തെരഞ്ഞെടുപ്പ് കാലം തൊട്ടുതന്നെ മേരമ്മയുമായി സർപഞ്ചിന്‍റെ ഏഴ് ഭർതൃസഹോദരന്മാർക്ക് വൈരാഗ്യമുള്ളതായും ഇതാണ് മരണത്തിന് കാരണമായതെന്നും മക്കൾ ആരോപിച്ചു. തെരഞ്ഞെടുപ്പിന്‍റെ പേരിൽ ഗ്രാമവാസികളെയും ഇവർ ഭീഷണിപ്പെടുത്തിയിരുന്നതായി പൊലീസ് പറയുന്നു.
നേരത്തെ പ്രതികൾക്കെതിരെ പൊലീസിൽ പരാതി നൽകിയെങ്കിലും ഫലമുണ്ടായില്ലെന്ന് മേരമ്മയുടെ മക്കൾ കൂട്ടിച്ചേർത്തു. അതേസമയം ഗ്രാമവാസികളുമായി നിരന്തരം പ്രശ്‌നമുണ്ടാക്കിയിരുന്ന പ്രതികളെ പൊലീസ് പലവട്ടം താക്കീത് ചെയ്‌തിരുന്നതായും വിവരമുണ്ട്.