ന്യൂഡൽഹി: ഉത്തര്‍ പ്രദേശിലെ ബിഎസ്‌പി എംപി അഫ്‌സൽ അൻസാരിയെ ലോക്‌സഭയില്‍ നിന്നും അയോഗ്യനാക്കി. തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ യുപി കോടതി നാലുവർഷം തടവിന് ശിക്ഷിച്ചതിനെ തുടര്‍ന്നാണ് നടപടി. ഇയാളുടെ സഹോദരനും രാഷ്‌ട്രീയ നേതാവുമായ മുഖ്‌താർ അൻസാരിയും ഇതേ കേസിൽ ഉള്‍പ്പെട്ടിട്ടുണ്ട്. ഇയാള്‍ക്കെതിരായി 10 വർഷത്തെ തടവുശിക്ഷയാണ് വിധിച്ചത്.
1997ലാണ് കേസിനാസ്‌പദമായ സംഭവം. വാരാണസിയിലെ വ്യാപാരി നന്ദ് കിഷോർ രുംഗ്‌തയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതാണ് സംഭവം. 2005 നവംബർ 29ന് ഗാസിപൂരിൽ നിന്നുള്ള അന്നത്തെ എംഎൽഎ കൃഷ്‌ണനാഥ് റായിയെ കൊലപ്പെടുത്തിയ കേസിലും സഹോദരങ്ങൾ പ്രതികളാണ്. യുപി ഗ്യാങ്സ്റ്റേഴ്‌സ് ആക്‌ട് പ്രകാരമാണ് ഇവര്‍ക്കെതിരെ കേസെടുത്തത്.
'എംപിക്കെതിരായ ഉത്തർ പ്രദേശിലെ ഗാസിപൂര്‍ പ്രത്യേക കോടതി അഡീഷണൽ സെഷൻസ് ജഡ്‌ജി ശിക്ഷ പുറപ്പെടുവിച്ചതിന്‍റെ ഭാഗമായി അഫ്‌സല്‍ അൻസാരിയെ ലോക്‌സഭ അംഗത്വത്തിൽ നിന്ന് അയോഗ്യനാക്കി. ഉത്തർ പ്രദേശിലെ ഗാസിപൂർ പാർലമെന്‍റ് മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ലോക്‌സഭാംഗമായിരുന്നു ഇദ്ദേഹം. ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 102 (ഒന്ന്) (ഇ) വകുപ്പുകള്‍ അനുസരിച്ച്, 1951ലെ ജനപ്രാതിനിധ്യ നിയമത്തിന്‍റെ സെക്ഷന്‍ എട്ടുകൂടി ഉള്‍പ്പെടുത്തിയാണ് വിധി' - ലോക്‌സഭ സെക്രട്ടേറിയറ്റ് പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നു.
'മോദി' പരാമർശത്തിൽ രണ്ട് വർഷത്തെ തടവിന് ശിക്ഷിക്കപ്പെട്ടതോടെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് അടുത്തിടെ ലോക്‌സഭാംഗത്വം നഷ്‌ടപ്പെട്ടിരുന്നു. ശിക്ഷ സ്റ്റേ ചെയ്യണമെന്ന അപേക്ഷ സൂറത്ത് സെഷൻസ് കോടതി നിരസിച്ചതിനെ തുടര്‍ന്ന് അദ്ദേഹം ഗുജറാത്ത് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.