അഹമ്മദാബാദ് : അറബിക്കടലില്‍ രൂപംകൊണ്ട്, ഗുജറാത്തിലെ കച്ച് - സൗരാഷ്‌ട്ര മേഖലയിൽ കനത്ത നാശനഷ്‌ടം വിതച്ചിരിക്കുകയാണ് അതിതീവ്ര ചൂഴലിക്കാറ്റ് ബിപര്‍ജോയ്. ഈ സാഹചര്യത്തില്‍ സംസ്ഥാനത്തെ 1,000 ഗ്രാമങ്ങളില്‍ വൈദ്യുതിയില്ലാത്ത സ്ഥിതിയാണുള്ളത്. വിവിധ ഇടങ്ങളില്‍ മരങ്ങൾ കടപുഴകി വീഴുകയും വീടുകൾക്ക് കേടുപാടുകൾ സംഭവിക്കുകയുമുണ്ടായി.
5,120 വൈദ്യുതി തൂണുകൾക്കാണ് ചുഴലിക്കാറ്റ് കേടുപാടുകൾ വരുത്തിയത്. നേരത്തേ 4,600 ഗ്രാമങ്ങളിലാണ് വൈദ്യുതി വിച്ഛേദിക്കപ്പെട്ട സാഹചര്യമുണ്ടായിരുന്നത്. ഇപ്പോള്‍ 3,580 ഗ്രാമങ്ങളിൽ വൈദ്യുതി വിതരണം പുനഃസ്ഥാപിച്ചു. നിലവില്‍, 1,000ത്തിലധികം ഗ്രാമങ്ങളിൽ ഇപ്പോഴും കറണ്ട് ഇല്ലെന്ന് അധികൃതർ അറിയിച്ചു. ഏകദേശം 600 മരങ്ങളാണ് കടപുഴകി വീണത്. മൂന്ന് സംസ്ഥാന പാതകളിലെ ഗതാഗതം സ്‌തംഭിച്ചിരിക്കുകയാണ്. ചുഴലിക്കാറ്റിന്‍റെ ഫലമായി കുറഞ്ഞത് 23 പേർക്ക് പരിക്കേറ്റതായും നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചതായും വിവരമുണ്ട്.
![Cyclone Biparjoy ഗുജറാത്തില്‍ കനത്ത നാശനഷ്‌ടം Cyclone Biparjoy Gujarat villages without power Biporjoy Gujara trees uprooted houses damaged ബിപര്‍ജോയ്](https://etvbharatimages.akamaized.net/etvbharat/prod-images/16-06-2023/18769543_bip2.jpg)
ബിപർജോയ്, മണിക്കൂറിൽ 140 കിലോമീറ്റർ വരെ വേഗതയിലാണ് ഗുജറാത്തില്‍ രൂപപ്പെട്ടത്. നിർത്താതെയുള്ള മഴയും താഴ്ന്ന പ്രദേശങ്ങളിലെ ഗ്രാമങ്ങളിലേക്ക് കടൽ വെള്ളം കയറിയതും ജനജീവിതം ദുസ്സഹമാക്കി. ഇന്നലെ വൈകുന്നേരം 6.30 മുതൽ ജഖാവു തുറമുഖത്തിന് സമീപമാണ് ചുഴലിക്കാറ്റ് വീശിയത്. ഇതോടെ, കച്ച് ജില്ലയിൽ കനത്ത മഴയാണ് പെയ്‌തത്. ഇത് ഇന്ന് പുലർച്ചെ 2.30 വരെ തുടരുകയുണ്ടായി. 'ബിപർജോയ് ചുഴലിക്കാറ്റിൽ ഇതുവരെ മരണം റിപ്പോർട്ട് ചെയ്‌തിട്ടില്ല. ഇത് സംസ്ഥാനത്തിന്‍റെ ഏറ്റവും വലിയ നേട്ടമാണ്. നമ്മുടെ കൂട്ടായ പ്രവര്‍ത്തനം കൊണ്ടാണ് ഇത് സാധ്യമായത്' - സംസ്ഥാന ദുരിതാശ്വാസ കമ്മിഷണർ അലോക് കുമാർ പാണ്ഡെ ഗാന്ധിനഗറിൽ മാധ്യമങ്ങളോട് പറഞ്ഞു.
വൈദ്യുതി മേഖലയ്‌ക്ക് വൻ സാമ്പത്തിക നഷ്‌ടം : ചുഴലിക്കാറ്റ് തീരത്ത് എത്തുന്നതിന് മുന്‍പുതന്നെ ഒരു ലക്ഷത്തിലധികം പേരെ സുരക്ഷിത ഇടങ്ങളിലേക്ക് മാറ്റിയിരുന്നു. ഭാവ്‌നഗർ ജില്ലയിലുണ്ടായ വെള്ളപ്പൊക്കത്തില്‍ തോട്ടിൽ കുടുങ്ങിയ ആടുകളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ വ്യാഴാഴ്‌ച അച്ഛനും മകനും മരിച്ചിരുന്നു. ഈ സംഭവത്തെക്കുറിച്ചുള്ള ചോദ്യത്തിന്, അവരുടെ മരണം ചുഴലിക്കാറ്റുമായി ബന്ധപ്പെട്ടതായി കണക്കാക്കാനാകില്ലെന്ന് അലോക് കുമാര്‍ പാണ്ഡെ പറഞ്ഞു.
ചുഴലിക്കാറ്റ് സംസ്ഥാന വൈദ്യുതി മേഖലയ്‌ക്ക് വൻ സാമ്പത്തിക നഷ്‌ടമാണ് ഉണ്ടാക്കിയത്. 5,120 വൈദ്യുതി തൂണുകളാണ് തകർന്നത്. അവ പുനഃസ്ഥാപിക്കുകയാണ്. 4,600 ഗ്രാമങ്ങളിൽ വൈദ്യുതി മുടങ്ങിയെങ്കിലും 3,580 ഇടങ്ങളില്‍ പുനഃസ്ഥാപിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
![Cyclone Biparjoy ഗുജറാത്തില്‍ കനത്ത നാശനഷ്‌ടം Cyclone Biparjoy Gujarat villages without power Biporjoy Gujara trees uprooted houses damaged ബിപര്‍ജോയ്](https://etvbharatimages.akamaized.net/etvbharat/prod-images/16-06-2023/18769543_bip.jpg)
അതേസമയം, ബിപര്‍ജോയ് ചുഴലിക്കാറ്റ് ഗുജറാത്ത് തീരം തൊടുന്നതിന് മുന്നോടിയായി നല്‍കിയ സുരക്ഷാനിര്‍ദേശങ്ങള്‍ അവഗണിച്ച് കടലിലേക്ക് തിരിച്ചവരെ കാണാതായി. ജൂണ്‍ 12ന് നാലുപേരെയാണ് കാണാതായത്. പ്രക്ഷുബ്‌ധമായതിനാൽ കടലില്‍ ഇറങ്ങരുതെന്ന അധികൃതരുടെ മുന്നറിയിപ്പ് ലംഘിച്ച് വൈകിട്ട് 5.30ന് തിരിച്ച ആറുപേരടങ്ങിയ സംഘത്തിലെ നാലുപേരെയാണ് കാണാതായത്.