ന്യൂഡൽഹി: കൊവിഡ് കാലത്തെ എല്ലാ സുരക്ഷാ, നിയമ നടപടികളും പൂർത്തീകരിച്ച് ഡൽഹിയിൽ എത്തിച്ച 23 കാരൻ കമലേഷ് ഭട്ടിന്‍റെ മൃതദേഹം തിരിച്ചയച്ചതിൽ പ്രതിഷേധം ഉയരുന്നു. മനുഷ്വത്വ രഹിതമായ നടപടിയാണ് ഇതെന്നാണ് കമലേഷ് ഭട്ടിന്‍റെ കുടുംബാംഗങ്ങൾ പറയുന്നത്. അബുദാബിയിൽ നിന്ന് ഇത്തിഹാദ് എയർവെയ്സിന്‍റെ കാർഗൊ വിമാനത്തിൽ ഡൽഹിയിലേക്ക് വ്യാഴാഴ്ച രാത്രി അയച്ച ഉത്തരാഖണ്ഡ് സ്വദേശി കമലേഷ് ഭട്ടിന്‍റെ മൃതദേഹമാണ് ആഭ്യന്തര മന്ത്രാലയത്തിന്‍റെ പ്രത്യേക അനുമതിയില്ലെന്ന് കാണിച്ച് ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തിൽ നിന്നും തിരിച്ചയച്ചത്. മൃതദേഹം ഏറ്റുവാങ്ങാൻ ഇദ്ദേഹത്തിന്‍റെ ബന്ധുക്കൾ വിമാനത്താവളത്തിൽ എത്തിയിരുന്നെങ്കിലും മൃതദേഹം തിരിച്ചയച്ചു എന്ന മറുപടിയാണ് ഇവർക്ക് ലഭിച്ചത്. മൃതദേഹം അവസാനമായി കണ്ട് അന്ത്യകർമങ്ങൾ നടത്തി സംസ്കരിച്ച് കുടുംബാംഗങ്ങൾക്ക് മരണം ബോധ്യപ്പെടാനുള്ള അവസരം നിഷേധിക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് കമലേഷ് ഭട്ടിന്‍റെ കുടുംബം പറഞ്ഞു. മൃതദേഹം നാട്ടിലെത്തിക്കുന്നതിനെ കുറിച്ച് യുഎഇയിലെ ഇന്ത്യൻ എംബസിയിൽ നിന്നും ഒരു വിവരങ്ങളും ലഭിക്കുന്നില്ലെന്നും ബന്ധുക്കൾ പരാതിപ്പെടുന്നു.
ഏപ്രിൽ 17ന് ഹൃദയാഘാതത്തെ തുടർന്നാണ് കമലേഷ് ഭട്ട് മരിച്ചത്. മരണവാർത്ത ഇദ്ദേഹം ജോലി ചെയ്തിരുന്ന സ്ഥാപനം അറിയിച്ചു എന്നല്ലാതെ ഇന്ത്യൻ എംബസിയുടെ ഭാഗത്തുനിന്നും യാതൊരു അറിയിപ്പുകളും ഉണ്ടായില്ലെന്ന് കുടുംബാംഗങ്ങൾ പറയുന്നു. ചില സാമൂഹിക പ്രവർത്തകരുടെ സഹായത്താലാണ് പോസ്റ്റ്‌മോര്‍ട്ടം നടപടികൾ വേഗത്തിലാക്കിയതെന്നും ബന്ധുക്കൾ വ്യക്തമാക്കി. ഇദ്ദേഹത്തിന്റെ ബന്ധുക്കളുടെ തീരാവേദനക്ക് ആര് സമാധാനം പറയും എന്നാണ് സാമൂഹ്യപ്രവര്‍ത്തകര്‍ ചോദിക്കുന്നത്.