ന്യൂയോര്‍ക്ക്: കശ്മീർ വിഷയത്തിൽ ഇന്ത്യക്കും പാകിസ്ഥാനും ഇടയിൽ മധ്യസ്ഥത വഹിക്കാൻ തയ്യാറാണെന്ന പ്രഖ്യാപനവുമായി അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് വീണ്ടും രംഗത്ത്. പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാനുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ട്രംപിന്‍റെ വാഗ്ദാനം.
ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനുമായുള്ള അടുത്ത ബന്ധം ഉപയോഗിച്ച് പ്രശ്നം പരിഹരിക്കാനാണ് ശ്രമിക്കുന്നതെന്ന് ട്രംപ് പറഞ്ഞു. ഇരുവരുടെയും സഹകരണമില്ലാതെ പ്രശ്ന പരിഹാരം സാധ്യമല്ല. വിഷയം സങ്കീര്‍ണമാണെങ്കിലും ഇരുവിഭാഗവും പരിഹാരം ആഗ്രഹിക്കുന്നു. താന്‍ നല്ല മധ്യസ്ഥനാണെന്നാണ് വിശ്വാസം. മുമ്പ് ചില പ്രശ്നങ്ങള്‍ താന്‍ ഇടപെട്ട് തീര്‍പ്പാക്കിയിട്ടുണ്ടെന്നും ട്രംപ് പറഞ്ഞു. ഹ്യൂസ്റ്റണിൽ അര ലക്ഷത്തോളം ഇന്ത്യക്കാർ അണിനിരന്ന 'ഹൗഡി മോദി' സമ്മേളനം അവസാനിച്ച് ഇരുപത്തിനാല് മണിക്കൂർ പിന്നിടും മുമ്പാണ് ട്രംപിന്‍റെ പ്രഖ്യാപനം.