മുംബൈ: നിയമം ലംഘിച്ച് പൊതുസ്ഥലത്ത് അവശ്യവസ്‌തുക്കൾ വിതരണം ചെയ്‌ത ഏഴ് പേരെ അറസ്റ്റ് ചെയ്‌തു. ക്രാന്തിനഗർ മേഖലയിൽ പൊതുസ്ഥലത്ത് അവശ്യവസ്‌തുക്കൾ സൗജന്യമായി വിതരണം ചെയ്‌തതിനെ തുടർന്ന് മുന്നൂറോളം പേരാണ് ഒത്തുകൂടിയത്. സംഭവത്തെക്കുറിച്ച് വിവരം ലഭിച്ചയുടൻ പൊലീസ് സ്ഥലത്തെത്തി വിതരണം സംഘടിപ്പിച്ച ഏഴ് പേരെയും അറസ്റ്റ് ചെയ്‌തു.
കൊവിഡ് വ്യാപനം നിയന്ത്രിക്കാനുള്ള സാമൂഹിക അകലം പാലിക്കാതെയാണ് ഭക്ഷ്യധാന്യങ്ങളും മറ്റ് വസ്‌തുക്കളും വിതരണം ചെയ്‌തത്. എന്നാൽ വിതരണത്തെക്കുറിച്ച് ട്രസ്റ്റ് സംഘാടകർ നേരത്തെ അറിയിച്ചിരുന്നു. ആൾക്കൂട്ടം ഒഴിവാക്കുന്നതിനായി വീടുകൾ തോറും സാധനങ്ങൾ എത്തിക്കാൻ നിർദ്ദേശവും നൽകിയിരുന്നു. എന്നാൽ ഇത് ലംഘിച്ചുകൊണ്ടാണ് പൊതുസ്ഥലത്ത് വിതരണം നടത്തിയത് . തുടർന്നാണ് സംഘാടകരെ അറസ്റ്റ് ചെയ്തതെന്ന് ഓഷിവാര പൊലീസ് സ്റ്റേഷൻ സീനിയർ ഇൻസ്പെക്‌ടർ ദയാനന്ദ് ബംഗാർ പറഞ്ഞു.