അഹമ്മദാബാദ്: സബർമതി സെൻട്രൽ ജയിലിലെ രണ്ട് തടവുകാർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇരുവരും അടുത്തിടെയാണ് ജയിലിലെത്തിയത്. മുൻകരുതൽ എന്ന നിലയിൽ ഇവരെ ജയിലിലെ ഐസൊലേഷൻ വാർഡിൽ പാർപ്പിച്ചിരിക്കുകയായിരുന്നു. ഇവരുടെ സാമ്പിളും പരിശോധനക്കയച്ചിരുന്നു. മൂന്ന് ദിവസം മുമ്പാണ് ഇവരുടെ പരിശോധനാ ഫലം വന്നത്. ഇവരിൽ ഒരാൾ കൊലപാതക കുറ്റവാളിയാണ്. ഏപ്രിൽ 25 ന് പരോൾ പൂർത്തിയാക്കിയ ശേഷം മടങ്ങിയെത്തിയ മറ്റൊരാൾ ബലാത്സംഗ കേസിലെ പ്രതിയാണ്.
ജയിലിലെ എല്ലാ തടവുകാരെയും ആഴ്ചയിൽ രണ്ടുതവണ ഡോക്ടർമാർ പരിശോധിക്കുന്നുണ്ടെന്ന് അധികൃതർ അറിയിച്ചു. ജയിലിൽ രോഗ വ്യാപനം തടയാൻ ഗുജറാത്ത് സർക്കാർ അടുത്തിടെ സുരക്ഷാ നടപടികൾ നിർദേശിച്ചിരുന്നു. ഗുരുതരമല്ലാത്ത കുറ്റകൃത്യങ്ങളാൽ ശിക്ഷിക്കപ്പെട്ടിരുന്ന ചില തടവുകാരെ സംസ്ഥാനത്തൊട്ടാകെയുള്ള വിവിധ ജയിലുകളിൽ നിന്ന് പരോളിൽ വിട്ടയച്ചിട്ടുണ്ട്.