ന്യൂഡല്‍ഹി: സുപ്രീം കോടതിയില്‍ രണ്ട് ജഡ്ജിമാരെ നിയമിക്കാനുള്ള ശുപാര്‍ശയില്‍ കേന്ദ്ര സര്‍ക്കാര്‍ പ്രകടിപ്പിച്ച വിയോജിപ്പ് സുപ്രീം കോടതി കൊളീജിയം തള്ളി. ഏപ്രില്‍ 12 ന് ജഡ്ജിമാരെ നിയമിക്കണമെന്നാവശ്യപ്പെട്ട് കൊളീജിയം സുപ്രീം കോടതിയില്‍ കത്ത് നല്‍കിയിരുന്നു. ജാര്‍ഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് അനിരുദ്ധ ബോസ്, ഗുവാഹട്ടി ഹൈക്കോടതി ചീഫ് ജസ്റ്റിസ് എ.എസ് ബൊപ്പണ്ണ എന്നിവരുടെ പേരുകളായിരുന്നു കൊളീജിയം ആദ്യം നൽകിയിരുന്നത്. ജസ്റ്റിസ് അനിരുദ്ധ ബോസിനെയും ജസ്റ്റിസ് എ.എസ്. ബൊപ്പണ്ണയെയും നിയമിക്കുന്നതിനെതിരേ കഴിഞ്ഞ ദിവസം കേന്ദ്രസര്‍ക്കാര്‍ വിയോജിപ്പറിയിച്ചിരുന്നു. എന്നാല്‍ വിയോജിപ്പ് അറിയിക്കാന്‍ എന്താണ് കാരണമെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നില്ല.
യോഗ്യതയ്ക്ക് മുന്‍ഗണന നല്‍കണമെന്നാവശ്യപ്പെട്ട് കൊളീജിയം വീണ്ടും കേന്ദ്രത്തിന് ശുപാര്‍ശക്കത്ത് നല്‍കി. എന്നാല്‍ രണ്ടാമത് നൽകിയ ശുപാർശയിൽ ഹിമാചല്‍ പ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് സുര്യകാന്ത്, ബോംബെ ജഡ്ജി ബി.ആര്‍ ഗവി എന്നിവരുടെ പേരുകള്‍ കൂടി പുതുതായി ശുപാര്‍ശ ചെയ്തിരിക്കുകയാണ്. യോഗ്യത, സീനിയോറിറ്റി, വിവിധ ഹൈക്കോടതികളിലെ പ്രവൃത്തി പരിചയം എന്നിവ അടിസ്ഥാനമാക്കിയാണ് ഇവരെ ശുപാര്‍ശ ചെയ്തതെന്നാണ് കൊളീജിയം വ്യക്തമാക്കുന്നത്.