ന്യൂഡൽഹി: മുൻ കേന്ദ്ര മന്ത്രി പി ചിദംബരവും മകൻ കാർത്തി ചിദംബരവും ഉൾപ്പട്ട എയർസെൽ മാക്സിസ് കേസ് അന്വേഷണം പൂർത്തിയാക്കാൻ എൻഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റിനും സിബിഐക്കും ഫെബ്രുവരി ഒന്ന് വരെ സമയം അനുവദിച്ച് ഡൽഹിയിലെ പ്രത്യേക കോടതിയുടെ ഉത്തരവ്.
കേസുമായി ബന്ധപ്പെട്ട് സിംഗപ്പൂർ, യുകെ തുടങ്ങിയ പല രാജ്യങ്ങളിൽ നിന്നും ലറ്റേഴ്സ് റൊഗേറ്ററി ലഭിക്കാൻ സമയമെടുക്കുമെന്ന് ഏജൻസികൾക്ക് വേണ്ടി ഹാജരായ അഡിഷണൽ സോളിസിറ്ററി ജനറൽ സഞ്ജയ് ജയിൻ കോടതിയെ അറിയിച്ചു. കേസിൽ പുതിയ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും സിബിഐ കോടതിയെ അറിയിച്ചു. ഇരു ഏജസികളും കേസിൻ്റെ തൽസ്ഥിതി കോടതിയിൽ സമർപ്പിച്ചു. നേരത്തെ കേസിൻ്റെ ഗൗരവം കണക്കിലെടുത്ത് തൽസ്ഥിതി സംബന്ധിക്കുന്ന റിപ്പോർട്ട് ഹജരാക്കാൻ കോടതി രണ്ട് ഏജസികൾക്കും നിർദേശം നൽകിയിരുന്നു.
കേസിൽ ചിദംബരത്തിനും മകൻ കാർത്തി ചിദംബരത്തിനും ജാമ്യം ലഭിച്ചിരുന്നു. 2006 ൽ ചിദംബരം ധനമന്ത്രിയായിരിക്കെ എയർസെൽ മാക്സിസിന് വിദേശനിക്ഷേപത്തിന് കരാർ നൽകിയെന്നാണ് കേസ്.