കാഠ്മണ്ഡു: കൊവിഡ് രോഗത്തെത്തുടര്‍ന്ന് ദക്ഷിണേഷ്യയിൽ പ്രതിരോധ കുത്തിവെപ്പുകള്‍ നിര്‍ത്തിവെക്കുന്നത് അപകടമായ അവസ്ഥയാണെന്ന് യുണിസെഫിന്‍റെ മുന്നറിയിപ്പ്. ഇന്ത്യ, പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളിലുള്ളവര്‍ക്കാണ് പ്രതിരോധ കുത്തിവെപ്പുകളും ഗുരുതരമായ രോഗത്തിനുള്ള കുത്തിവെപ്പുകളും മുടങ്ങുന്നത്.
മാതാപിതാക്കള്‍ കുട്ടികളെ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ മടികാണിക്കുന്നുവെന്നും യുണിസെഫ് പറഞ്ഞു. ബംഗ്ലാദേശ്, പാകിസ്ഥാൻ, നേപ്പാൾ എന്നിവിടങ്ങളിൽ എലിപ്പനി, ഡിഫ്തീരിയ എന്നീ രോഗങ്ങളും പടര്‍ന്നു പിടിക്കുന്നു. വാക്സിനുകള്‍ പല രാജ്യങ്ങളിലും തീരുകയും ചെയ്തു. വാക്സിന്‍ നിര്‍മാണവും തടസപ്പെട്ടു. ഇത് കൂടുതല്‍ പ്രയാസകരമായ സാഹചര്യമാണുണ്ടാക്കുന്നതെന്ന് കാഠ്മണ്ഡു ആസ്ഥാനമായുള്ള യുനിസെഫിന്റെ റീജിയണൽ ഓഫീസ് ഫോർ സൗത്ത് ഏഷ്യ (റോസ) യുടെ പ്രാദേശിക ആരോഗ്യ ഉപദേഷ്ടാവ് പോൾ റട്ടർ പറഞ്ഞു.
ആരോഗ്യ പ്രവര്‍ത്തകര്‍ മതിയായ മുന്‍കരുതല്‍ എടുക്കുന്ന സാഹചര്യത്തില്‍ വാക്സിനേഷന്‍ നല്‍കാതിരിക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു. നേപ്പാളില്‍ റുബെല്ല വാക്സിന്‍ ഉള്‍പ്പെടെ നിര്‍ത്തിവെച്ചിരിക്കുകയാണ്. പാകിസ്ഥാനും അഫ്ഗാനിസ്ഥാനും പോളിയോ വാക്സിനേഷനുകള്‍ നല്‍കുന്നതും നിര്‍ത്തി വെച്ചു. ലക്ഷക്കണക്കിന് കുട്ടികളുടെ ആരോഗ്യത്തെ ബാധിക്കുന്ന കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എത്രയും വേഗം നടപടിയെടുക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.