ന്യൂഡൽഹി: കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായും പശ്ചിമ ബംഗാൾ, മഹാരാഷ്ട്ര, ജാർഖണ്ഡ് എന്നീ സംസ്ഥാനത്തിലെ മുഖ്യമന്ത്രിമാരുമായും എ.ഐ.സി.സി പ്രസിഡന്‍റ് സോണിയ ഗാന്ധി ചർച്ച നടത്തി. ചരക്ക് സേവന നികുതി (ജി.എസ്.ടി) കുടിശ്ശികയുമായി ബന്ധപ്പെട്ട വിഷയത്തിലാണ് വെർച്വൽ മീറ്റിങ് സംഘടിപ്പിച്ചത്. പ്രവേശന പരീക്ഷ (ജെ.ഇ.ഇ), നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ്) എന്നീ പരീക്ഷകൾ എന്നിവ സംബന്ധിച്ച് സ്ഥിതിഗതികളും ചർച്ച ചെയ്തു.
കൊവിഡ് സാഹചര്യത്തിൽ ജൂലായിലെ ചരക്ക് സേവന നികുതി (ജി.എസ്.ടി) വരുമാനം 87,422 കോടി രൂപയാണ്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 14 ശതമാനം കുറവാണ്.
അതേസമയം നീറ്റ്, ജെ.ഇ.ഇ എന്നിവ മാറ്റിവക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി സുപ്രീംകോടതി തള്ളിയതിനാല്‍ ജെ.ഇ.ഇ (മെയിൻ) സെപ്റ്റംബർ 1 മുതൽ 6 വരെയും നീറ്റ് (യു.ജി) സെപ്റ്റംബർ 13 നും നടക്കുമെന്ന് ദേശീയ ടെസ്റ്റിങ് ഏജൻസി (എൻ.ടി.എ) അറിയിച്ചു. പരീക്ഷ നടത്താനുള്ള കേന്ദ്രത്തിന്‍റെ തീരുമാനത്തെ പല മന്ത്രിമാരും എതിർത്തിരുന്നു. നീറ്റ്, ജെ.ഇ.ഇ പരീക്ഷകളുടെ തീയതികൾ സംബന്ധിച്ച് സുപ്രീംകോടതിയിൽ റിവ്യൂ പെറ്റീഷൻ സമർപ്പിക്കുന്നത് പരിഗണിക്കാൻ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ട് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും കത്തെഴുതിയിരുന്നു.