ന്യൂഡല്‍ഹി: കോടതി അലക്ഷ്യക്കേസില്‍ മുതിർന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ് സുപ്രീംകോടതി ഒരു രൂപ പിഴ ശിക്ഷ വിധിച്ചു. സെപ്റ്റംബര്‍ 15നകം പിഴ ഒടുക്കണം. പിഴ അടച്ചില്ലെങ്കില്‍ മൂന്ന് മാസത്തെ തടവ് അനുഭവിക്കേണ്ടി വരുമെന്നും മൂന്ന് വര്‍ഷം അഭിഭാഷക വൃത്തിയില്‍ നിന്ന് വിലക്ക് നേരിടേണ്ടി വരുമെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസ് അരുണ്‍ മിശ്രയുടെ നേതൃത്വത്തിലുള്ള ബെഞ്ചാണ് വിധി പ്രസ്‌താവിച്ചത്. പ്രശാന്ത് ഭൂഷണ് പുനഃപരിശോധന ഹര്‍ജി നല്‍കാന്‍ കഴിയുമെന്ന് കോടതി വ്യക്തമാക്കി.
ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെക്കെതിരെ നടത്തിയ ട്വിറ്റര്‍ പരാമര്‍ശത്തിൽ അവസാന വാദത്തിലും മാപ്പ് പറയാൻ ഭൂഷണ്‍ തയ്യാറായിരുന്നില്ല. ആരുടേയെങ്കിലും നിര്‍ബന്ധത്തിന് വഴങ്ങിയുള്ള ക്ഷമാപണം ആത്മാർഥത ഇല്ലാത്തതാകുമെന്നും ട്വീറ്റില്‍ പറഞ്ഞ കാര്യങ്ങളില്‍ ഉറച്ച് നില്‍ക്കുവെന്നുമായിരുന്നു പ്രശാന്ത് ഭൂഷന്‍റെ നിലപാട്. തുടര്‍ന്നാണ് അസാധാരണ വിധി സുപ്രീംകോടതി പുറപ്പെടുവിച്ചത്.