ന്യൂഡൽഹി: ഹൈദരാബാദിൽ മൃഗഡോക്ടറെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ നാല് പ്രതികൾ കൊല്ലപ്പെട്ട സംഭവത്തിൽ തെലങ്കാന പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യണമെന്നും അവശ്യമായ നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളി. കൊലപാതകത്തെക്കുറിച്ച് അന്വേഷിക്കാനും തെളിവുകൾ നൽകാനും രൂപീകരിച്ച മൂന്നംഗ അന്വേഷണ കമ്മീഷനെ സമീപിക്കാൻ ചീഫ് ജസ്റ്റിസ് എസ്‌എ ബോബ്ഡെ അംഗമായ ബെഞ്ച് അഭിഭാഷകനോട് ആവശ്യപ്പെട്ടു. കമ്മീഷന്‍റെ കണ്ടെത്തലുകൾ പുറത്തുവരുന്നത് വരെ കാത്തിരിക്കണമെന്ന് സുപ്രീംകോടതി അപേക്ഷകനോട് ആവശ്യപ്പെട്ടു.
പ്രതിയായ ജൊല്ലു നവീന്‍റെ മാതാവ് ജൊല്ലു ലക്ഷ്മി, പ്രതിയായ ജൊല്ലു ശിവയുടെ പിതാവ് ജൊല്ലു രാജയ, പ്രതികുന്തകുല ചെന്നകസാവുലുവിന്‍റെ പിതാവ് ചിന്തകുന്ത്ല കുർമന്ന, പ്രതി അഹമ്മദിന്‍റെ പിതാവ് പിഞ്ചാരി ഹുസൈൻ എന്നിവരാണ് സുപ്രീംകോടതിയെ സമീപിച്ചത്. ജുഡീഷ്യൽ കൊലപാതകം, മക്കളുടെ കസ്റ്റഡി മരണം എന്നീ കുറ്റങ്ങൾക്ക് മരണപ്പെട്ട പ്രതികളുടെ കുടുംബാംഗങ്ങൾ 50 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടിട്ടുണ്ട്. ചില പൊലീസ് ഉദ്യോഗസ്ഥർക്ക് നേരെ കൊലപാതക ശ്രമം ഉണ്ടായതായി പൊലീസ് ആരോപിച്ചു.