മോസ്‌കോ: റഷ്യൻ പ്രതിരോധ മന്ത്രി സെർഗി ലവറോവ് യുഎസ് പ്രതിരോധ സെക്രട്ടറി മാർക്ക് എസ്‌പറുമായി ടെലഫോണ്‍ സംഭാഷണം നടത്തി. പശ്ചിമേഷ്യയിലെ സ്ഥിതിഗതികളാണ് സംഭാഷണത്തില്‍ ചര്‍ച്ചയായത്. റഷ്യൻ പ്രതിരോധ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്. ജനുവരി മൂന്നിന് ബാഗ്‌ദാദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം യുഎസ് വ്യോമാക്രമണം നടത്തി ഇറാനിയൻ സൈനിക മേധാവി ഖാസിം സുലൈമാനിയെ കൊലപ്പെടുത്തിയതിനെ തുടർന്നാണ് പശ്ചിമേഷ്യയിൽ സംഘർഷം ഉടലെടുത്തത്.
ഇറാഖിന്‍റെ പടിഞ്ഞാറൻ പ്രവിശ്യയായ അൻബറിലെ യുഎസ് സൈനിക താവളങ്ങളിൽ ബുധനാഴ്‌ച ഇറാൻ മിസൈലുകൾ പ്രയോഗിച്ചു. ഞങ്ങൾ യുദ്ധം ഉണ്ടാക്കാൻ ശ്രമിക്കുന്നില്ല, എന്നാൽ ആക്രമണത്തിനെതിരെ സ്വയം പ്രതിരോധിക്കുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി മുഹമ്മദ് ജവാദ് സരീഫ് ട്വിറ്റ് ചെയ്‌തു. ഇറാന്‍റെ മിസൈൽ ആക്രമണത്തിൽ യുഎസ് സൈനികര്‍ക്ക് അപകടമൊന്നും സംഭവിച്ചിട്ടില്ലെന്ന് യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു. ഇറാനെതിരെ അമേരിക്ക കൂടുതൽ ഉപരോധം ഏർപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.