ജയ്‌പൂർ: രാജസ്ഥാൻ സർക്കാർ നാലാംഘട്ട അൺലോക്ക് മാർഗനിർദേശങ്ങൾ പുറത്തിറക്കി. പുതുക്കിയ മാർഗനിർദേശത്തിൽ അന്തർ സംസ്ഥാന യാത്രകൾക്ക് അനുമതി. എന്നാൽ സെപ്‌തംബർ 30 വരെ കണ്ടെയ്‌ൻമെൻ്റ് സോണുകളിൽ ലോക്ക് ഡൗൺ തുടരും. ഇളവ് മാനദണ്ഡപ്രകാരം സെപ്‌തംബർ 21 മുതൽ തിയേറ്ററുകൾ തുറന്ന് പ്രവർത്തിക്കും. സ്‌കൂളുകൾ, കോളജുകൾ, കോച്ചിങ് സ്ഥാപനങ്ങൾ എന്നിവ സെപ്‌തംബർ 30 വരെ അടച്ചിടും. സെപ്‌തംബർ 21ന് ശേഷം പരമാവധി 50 പേരെ ഉൾപ്പെടുത്തി മത, രാഷ്ട്രീയ ചടങ്ങുകൾക്കും അനുമതി. മാസ്‌ക്, സാനിറ്റൈസർ, സാമൂഹിക അകലം, തെർമൽ സ്‌കാനിങ് എന്നിവ നിർബന്ധമായും പാലിച്ചിരിക്കണം. പരമാവധി 50പേരെ മാത്രം ഉൾക്കൊള്ളിച്ച് വിവാഹ ചടങ്ങുകൾ നടത്താം. എന്നാൽ ഇക്കാര്യം സബ് ഡിവിഷണൽ മജിസ്‌ട്രേറ്റിനെ അറിയിക്കണം. കേന്ദ്ര സർക്കാറിൻ്റെ അനുമതിയില്ലാതെ ഒരു ജില്ലയിലും ലോക്ക് ഡൗൺ ഉണ്ടായിരിക്കില്ല.
അതേസമയം കണ്ടൈൻമെൻ്റ് സോണിന് പുറത്ത് ഒൻപത് മുതൽ 12 വരെയുള്ള വിദ്യാർഥികൾക്ക് അധ്യാപകരുടെ മാർഗനിർദേശ പ്രകാരം സ്‌കുളുകളിൽ പോകാൻ അനുമതിയുണ്ട്. എന്നാൽ വിദ്യാർഥികൾ അവരുടെ മാതാപിതാക്കളുടെ രേഖാമൂലമുള്ള അനുമതി കൈവശം കരുതണം.