ജയ്‌പൂർ: രാജസ്ഥാനിലെ ചുരു ജില്ലയില്‍ പൊലീസ് ഉദ്യോഗസ്ഥൻ ആത്മഹത്യ ചെയ്‌ത സംഭവത്തില്‍ അന്വേഷണം സംസ്ഥാന സര്‍ക്കാര്‍ സിബിഐക്ക് കൈമാറി. രാജ്‌ഘട്ട് പൊലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഹൗസ് ഓഫീസര്‍ വിഷ്‌ണുദത്ത് വിഷ്‌ണോയിയെയാണ് മെയ് 23ന് ഔദ്യോഗിക വസതിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സംസ്ഥാനത്തെ ഏറ്റവും മുതിർന്ന പൊലീസ് ഇൻസ്പെക്ടറിലൊരാളായ വിഷ്‌ണുദത്ത് സത്യസന്ധതക്ക് കൃത്യനിര്‍വഹണത്തിനും പേരുകേട്ട ഉദ്യോഗസ്ഥനായിരുന്നു. അന്വേഷണം കൈമാറുന്നത് സംബന്ധിച്ച ഔദ്യോഗിക ശുപാര്‍ശ വെള്ളിയാഴ്ച സിബിഐക്ക് കൈമാറുമെന്ന് അഡീഷണൽ ചീഫ് സെക്രട്ടറി രാജീവ സ്വരൂപ് പറഞ്ഞു. മുഖ്യമന്ത്രി അശോക് ഗെലോട്ട് വിഷയത്തില്‍ ഇടപ്പെട്ടിരുന്നു.
വിഷ്‌ണുദത്തിന്‍റേതായ രണ്ട് ആത്മഹത്യാക്കുറിപ്പുകൾ കണ്ടെത്തിയിരുന്നു. ഒന്ന് മാതാപിതാക്കൾക്കുള്ളതും മറ്റൊന്ന് ജില്ലാ പൊലീസ് സൂപ്രണ്ടിനെ അഭിസംബോധന ചെയ്‌തുമായിരുന്നു. ജോലിയില്‍ തനിക്ക് മേലുള്ള സമ്മർദ്ദം സഹിക്കാൻ കഴിയുന്നില്ലെന്നും തന്‍റെ കഴിവിന്‍റെ പരമാവധി രാജസ്ഥാൻ പൊലീസിന് വേണ്ടി ചെയ്യാൻ ശ്രമിച്ചിരുന്നെന്നും എസ്‌പിക്കുള്ള ആത്മഹത്യാക്കുറിപ്പിൽ വിഷ്‌ണുദത്ത് പറഞ്ഞിരുന്നു.
അതേസമയം പൊലീസ് ഉദ്യോഗസ്ഥൻ തന്‍റെ ആക്ടിവിസ്റ്റായ സുഹൃത്തുമായി നടത്തിയ വാട്ട്‌സ്ആപ്പ് ചാറ്റിന്‍റെ സ്ക്രീൻഷോട്ട് സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. പ്രാദേശിക കോൺഗ്രസ് എംഎൽഎ കൃഷ്‌ണ പൂനിയയാണ് വിഷ്‌ണുദത്തിനെ സമ്മർദത്തിലാക്കിയതെന്ന് ബിജെപി, ബിഎസ്‌പി നേതാക്കൾ ആരോപിച്ച് രംഗത്തെത്തിയിരുന്നു.