ന്യൂഡൽഹി: മെയ് 17 വരെ ലോക്ക് ഡൗൺ നീട്ടിയ സാഹചര്യത്തില്‍ ഈ കാലയളവില്‍ ശ്രമിക് പ്രത്യേക ട്രെയിന്‍ അല്ലാതെ മറ്റൊരു യാത്ര സര്‍വീസും ഉണ്ടായിരിക്കില്ലെന്ന് റെയില്‍വേ അറിയിച്ചിരുന്നു. ഈ സാഹചര്യത്തിൽ ശ്രമിക് സർവീസുകളുടെ മാർഗനിർദേശങ്ങൾ പുറത്ത് വിട്ടിരിക്കുകയാണ് റെയിൽവേ ഇപ്പോൾ. ലോക്ക് ഡൗണിനെ തുടര്‍ന്ന് വിവിധ സംസ്ഥാനങ്ങളില്‍ കുടുങ്ങി കിടക്കുന്ന കുടിയേറ്റ തൊഴിലാളികള്‍, ടൂറിസ്റ്റുകള്‍, തീര്‍ഥാടകര്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവരെ നാടുകളിലേക്കെത്തിക്കുന്നതിനാണ് ശ്രമിക് പ്രത്യേക ട്രെയിനുകള്‍ സര്‍വീസ് നടത്തുന്നത്. കര്‍ശന നിയന്ത്രണങ്ങളോടെയാണ് ഇവ സര്‍വീസ് നടത്തുക. സംസ്ഥാന സര്‍ക്കാരുകളുടെ ആവശ്യപ്രകാരമായിരിക്കും സർവീസുകൾ അനുവദിക്കുക.
കേന്ദ്ര റെയിൽവേ മന്ത്രാലയം പുറപ്പെടുവിച്ച മാർഗനിർദേശങ്ങൾ പ്രകാരം, ട്രെയിൻ സർവീസ് ആരംഭിക്കുന്ന ഇടത്തുനിന്നും എത്തിച്ചേരേണ്ടിടത്തേക്ക് റെയിൽവേ ടിക്കറ്റുകൾ അനുവദിക്കും. തുടർന്ന് ടിക്കറ്റുകൾ സംസ്ഥാന സർക്കാറുകൾക്ക് കൈമാറും. ടിക്കറ്റ് നിരക്ക് സർക്കാരിൽ നിന്നും ഈടാക്കും. എല്ലാ യാത്രക്കാരും നിർബന്ധമായും മാസ്ക് ധരിച്ചിരിക്കണം. സുരക്ഷ ഉറപ്പാക്കിയത് ശേഷം മാത്രമേ യാത്ര ആരംഭിക്കൂ. സംസ്ഥാന സർക്കാരിന്റെ അനുമതി ലഭിച്ചവരെ മാത്രവേ റെയിൽവേ സ്റ്റേഷൻ പരിസരത്ത് പ്രവേശിക്കാൻ അനുവധിക്കൂ. സംസ്ഥാന സർക്കാരുകൾ ആവശ്യമായ ഭക്ഷണ സാമഗ്രികളും കുടിവെള്ളവും സർവീസ് ആരംഭിക്കുന്ന സ്റ്റേഷനിൽ എത്തിച്ച് നൽകണം. 12 മണിക്കൂറിൽ കൂടുതൽ സർവീസ് നടത്തുന്ന ട്രെയിനുകളിൽ ഒരു ഭക്ഷണപൊതി റെയിൽവേ നൽകും.
ലക്ഷ്യസ്ഥാനത്ത് എത്തുമ്പോൽ യാത്രക്കാരെ അധികാരികൾ സ്വീകരിക്കണം. പരിശോധന നടത്തിയതിന് ശേഷം ആവശ്യമെങ്കിൽ നിരീക്ഷണകേന്ദ്രത്തിലേക്ക് മാറ്റേണ്ടത് സംസ്ഥാന സർക്കാരിന്റെ ഉത്തരവാദിത്തമാണ്. സ്റ്റേഷനിലും ട്രെയിനിലും സാമൂഹിക അകലം അടക്കം സുരക്ഷാ വീഴ്ച വരുത്തുന്നത് പരിശോധിക്കാൻ ഉദ്യോഗസ്ഥരെ നിയമിക്കും.