ന്യൂഡൽഹി: കാർഷിക നിയമത്തിനെതിരെ പഞ്ചാബിലെ 32 സ്ഥലങ്ങളിലായി നടന്ന പ്രതിഷേധത്തിൽ 1,200 കോടി രൂപയുടെ വരുമാനനഷ്ടം നേരിട്ടതായി ഇന്ത്യൻ റെയിൽവേ അറിയിച്ചു. കർഷകരുടെ പ്രതിഷേധത്തെ തുടർന്ന് 2,225ലധികം ചരക്കുകൾ നീക്കം ചെയ്യാനാവാതെ തടസപ്പെട്ടു.1,350 പാസഞ്ചർ ട്രെയിനുകൾ റദ്ദാക്കുകയോ വഴിതിരിച്ചുവിടുകയോ അല്ലെങ്കിൽ പകുതിക്ക് വച്ച് അവസാനിപ്പിക്കുകയോ ചെയ്തിട്ടുണ്ട്. പഞ്ചാബിലൂടെ കടന്നുപോകുന്ന എല്ലാ പാസഞ്ചർ ട്രെയിനുകളെയും കാർഷിക സമരം പ്രതികൂലമായി ബാധിച്ചു. കൂടാതെ, ഇത് കൊവിഡ് കാലത്ത് യാത്രക്കാർക്ക് വലിയ അസൗകര്യമുണ്ടാക്കിയെന്നും റെയിൽവേ അറിയിച്ചു.
പഞ്ചാബ്, ജമ്മു കശ്മീർ, ലഡാക്ക്, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിൽ അവശ്യവസ്തുക്കൾ ഉൾപ്പെടെയുള്ള ചരക്ക് നീക്കവും ഗതാഗതവും കാർഷിക നിയമത്തിനെതിരായ പ്രതിഷേധ സമരത്തിൽ ബാധിക്കപ്പെട്ടു. ട്രാക്കുകളുടെയും റെയിൽവേ ഉദ്യോഗസ്ഥരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനെ സംബന്ധിച്ചും ഗതാഗതം പുനരാരംഭിക്കുന്നതിനെക്കുറിച്ചും കഴിഞ്ഞ മാസം 26ന് റെയിൽവേ മന്ത്രി പീയൂഷ് ഗോയൽ പഞ്ചാബ് സർക്കാരിന് കത്ത് നൽകിയിരുന്നു.