ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്‍റെ വസതിക്ക് പുറത്ത് പ്രതിഷേധം നടക്കുന്നതിൽ പ്രതിരോധ നടപടികൾ സ്വീകരിച്ചെന്ന് പൊലീസ്. മുഖ്യമന്ത്രിയുടെ വസതിക്ക് പുറത്ത് പ്രതിഷേധം അനുവദിച്ചതിന് പൊലീസിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹി ഹൈക്കോടതിയിൽ ജനങ്ങൾ സമർപ്പിച്ച ഹർജി പരിഗണിക്കുമ്പോഴാണ് പൊലീസ് ഇക്കാര്യം അറിയിച്ചത്.
ബിജെപി ഭരിക്കുന്ന മൂന്ന് മുനിസിപ്പൽ കോർപ്പറേഷനുകളിലെ മേയർമാരാണ് പ്രതിഷേധം നടത്തുന്നത്. പ്രതിഷേധം ഇപ്പോൾ കുറഞ്ഞെന്നും പ്രദേശത്ത് ഗതാഗതം പുനരാരംഭിച്ചെന്നും പ്രദേശവാസികൾക്ക് യാതൊരു ബുദ്ധിമുട്ടുമില്ലെന്നും പൊലീസ് അറിയിച്ചു. മുഖ്യമന്ത്രിയുടെ വസതിക്ക് സമീപം താമസിക്കുന്ന ഏതാനും പേരാണ് പൊലീസിനെതിരെ പരാതി നൽകിയത്. ഡിസംബർ 17 ന് തുടർ വാദം കേൾക്കും. ജനവാസമുള്ള പ്രദേശത്തെ ധർണയും പ്രതിഷേധവും നിയന്ത്രിക്കുന്നതിനും അസൗകര്യങ്ങൾ ഉണ്ടാകാതിരിക്കാൻ വേണ്ടത്ര നടപടികൾ സ്വീകരിച്ചിട്ടുണ്ടോ എന്ന് ഉറപ്പാക്കാനും പൊലീസിന് നിർദേശം നൽകി.