ന്യൂഡൽഹി: പോർച്ചുഗീസ് പ്രധാനമന്ത്രി അന്‍റോണിയോ കോസ്റ്റ ഡിസംബർ 19,20 തീയതികളിൽ ഇന്ത്യാ സന്ദർശനം നടത്തുമെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. മഹാത്മാഗാന്ധിയുടെ 150-ാം ജന്മവാർഷികാഘോഷത്തോടനുബന്ധിച്ച് സംഘാടക സമിതിയുടെ രണ്ടാം യോഗത്തിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണം സ്വീകരിച്ചാണ് പോർച്ചുഗൽ പ്രധാനമന്ത്രിയുടെ ഇന്ത്യ സന്ദർശനം. ഡിസംബർ 19ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കോസ്റ്റ ഔദ്യോഗിക ചർച്ച നടത്തും. മൂന്ന് വർഷത്തിനിടെ പ്രധാനമന്ത്രിമാർ തമ്മിലുള്ള മൂന്നാമത്തെ ഔദ്യോഗിക കൂടിക്കാഴ്ചയാണിത്.
2019 ഒക്ടോബർ 6 ന് പ്രധാനമന്ത്രിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട ശേഷം യൂറോപ്പിന് പുറത്തുള്ള അദ്ദേഹത്തിന്‍റെ ആദ്യ ഉഭയകക്ഷി സന്ദർശനമാണ് ഇത്. ശാസ്ത്രവും സാങ്കേതികവിദ്യയും, പ്രതിരോധം, സ്റ്റാർട്ടപ്പുകൾ, ഷിപ്പിംഗ്, യൂത്ത് എക്സ്ചേഞ്ചുകൾ തുടങ്ങി നിരവധി മേഖലകളിൽ ഇന്ത്യയും പോർച്ചുഗലും തമ്മിലുള്ള ഉന്നതതല രാഷ്ട്രീയ കൈമാറ്റങ്ങൾക്ക് സന്ദർശനം അവസരം നൽകുമെന്നും താൽപ്പര്യമുള്ള മേഖലകളിൽ കൂടുതൽ സഹകരണം ഉണ്ടാക്കാൻ സഹായിക്കുമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.