രാജ്യത്തെ തൊഴിലില്ലായ്മയും കര്‍ഷക പ്രശ്‌നങ്ങളും വീണ്ടും ഉയർത്തിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിച്ച് രാഹുല്‍ ഗാന്ധി. മോദി വാചക കസര്ത്തിന്റെ രാജാവാണെന്നും നാശം വിതയ്ക്കുന്ന ഭരണമാണ് അദ്ദേഹത്തിന്‍റേതെന്നുമാണ് രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചത്.
കര്‍ഷകര്‍ക്ക് ന്യായമായ വില ലഭിക്കുന്നില്ല. യുവതയ്ക്ക് തൊഴിലും ലഭിക്കുന്നില്ല. വാചകമടി രാജാവിന്റെ വിനാശ ഭരണകാലത്ത് കര്‍മ്മം ചെയ്യുന്നവര്‍ക്കൊന്നും യാതൊന്നും ലഭിക്കുന്നില്ലെന്നും രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു. യുപിയിലെ തൊഴിലില്ലായ്മയുടെ കണക്ക് കാണിക്കുന്ന റിപ്പോര്‍ട്ടും ഒപ്പം ട്വീറ്റ് ചെയ്തു.
50,000 ബിരുദധാരികളും 28,000 ബിരുദാനന്തര ബിരുദധാരികളും പിഎച്ച്ഡി നേടിയ 37,000 പേരും പ്യൂണ്‍ തസ്തികയിലേക്ക് അപേക്ഷിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ടിൽ പറയുന്നു.
രാജ്യത്തെ തൊഴിലില്ലായ്മ 45 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തിയതായി ദേശീയ സാമ്പിള്‍ സര്‍വേ ഓഫീസിന്റെ (എന്‍.എസ്.എസ്.ഒ) റിപ്പോര്‍ട്ട് അടുത്തിടെ പുറത്തു വന്നിരുന്നു. ദേശീയ സ്റ്റാറ്റിസ്റ്റിക്കല്‍ കമ്മീഷന്‍ അംഗീകാരം നല്‍കിയിട്ടും പുറത്തുവിടാതെ കേന്ദ്ര സര്‍ക്കാര്‍ പൂഴ്ത്തിവെച്ച 2017-18 ലെ തൊഴില്‍ സര്‍വേയിലാണ് ഈ വിവരമുള്ളത്. തൊഴിലില്ലായ്മ നിരക്ക് 6.1 ശതമാനത്തില്‍ എത്തിയെന്നും റിപ്പോർട്ടിൽ പറയുന്നു.
1972-73 കാലയളവിനുശേഷം ആദ്യമായാണ് രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് ഇത്രയധികം ഉയരുന്നത്. രണ്ട് കോടി തൊഴിലവസരങ്ങള്‍ നല്‍കുമെന്നായിരുന്നു തെരഞ്ഞെടുപ്പ് സമയത്ത് മോദി നല്‍കിയ വാഗ്ദാനം.