മുംബൈ: സെൻട്രൽ മുംബൈയിലെ ആർതർ റോഡ് ജയിലിൽ കൊവിഡ് വ്യാപനം തടയുന്നതിന് വേണ്ട നടപടി സ്വീകരിക്കാൻ ബോംബെ ഹൈക്കോടതി മഹാരാഷ്ട്ര സർക്കാരിനോട് നിർദേശിച്ചു. ആർതർ റോഡ് ജയിലിലെ 77 തടവുകാർക്കും 26 ഉദ്യോഗസ്ഥർക്കുമാണ് കഴിഞ്ഞ ഏഴ് ദിവസത്തിനുള്ളിൽ കൊവിഡ് ബാധിച്ചത്. സ്ഥിതിഗതികൾ അപകടകരമാണെന്നും അത്തരമൊരു അവസ്ഥയിൽ സംസ്ഥാന സർക്കാർ തീരുമാനമെടുക്കണമെന്നും ജസ്റ്റിസ് ഡാങ്‌രെ ഉത്തരവിൽ പറഞ്ഞു. ഇപ്പോൾ ജയിലിൽ കഴിയുന്ന മറ്റ് തടവുകാർക്ക് വൈറസ് ബാധയില്ലെന്ന് ഉറപ്പാക്കേണ്ടത് അധികാരികളാണെന്നും കോടതി പറഞ്ഞു.
തടവിലാക്കപ്പെടുമ്പോഴും സുരക്ഷിതവും ആരോഗ്യകരവുമായ അന്തരീക്ഷത്തിന് അന്തേവാസികൾക്ക് അവകാശമുണ്ടെന്ന് അധികൃതർ ഓർക്കണമെന്നും ജസ്റ്റിസ് ഡാങ്‌രെ പറഞ്ഞു. ഉചിതമായ നടപടികൾ സ്വീകരിക്കാൻ കോടതി സംസ്ഥാന സർക്കാരിനും ജയിൽ വകുപ്പിനും നിർദേശം നൽകി. 60 വയസിനു മുകളിലുള്ള നിരവധി തടവുകാർ രോഗബാധിതരാണെന്നും ബെഞ്ച് വിലയിരുത്തി.