ന്യൂഡല്‍ഹി; ഡൽഹിയിൽ അക്രമത്തിനിടെ പൊലീസിന് നേരെ വെടിയുതിർത്തയാൾ അറസ്റ്റില്‍. ഫെബ്രുവരി 24 ന് നോർത്ത് ഈസ്റ്റ് ഡൽഹിയിൽ അക്രമത്തിനിടെ പൊലീസിന് നേരെ വെടിയുതിർത്ത ഷാരൂഖിനെയാണ് ഉത്തർപ്രദേശിൽ നിന്ന് ഡൽഹി പൊലീസ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്‌തത്.
ജാഫാറാബാദില്‍ വച്ചാണ് ഇയാള്‍ പൊലീസിന് നേരെ വെടി വച്ചത്. നിരായുധനായ പൊലീസ് ഓഫീസറോട് ഇയാള്‍ തോക്ക് ചൂണ്ടി പിന്മാറാന്‍ ആവശ്യപ്പെടുന്നതും റോഡിന് മറുവശത്തുള്ളവര്‍ക്ക് നേരെ ഇയാള്‍ വെടിയുതിര്‍ക്കുന്നതുമായ വീഡിയോയും പ്രചരിച്ചിരുന്നു.
ഡൽഹി കലാപത്തില്‍ പൊലീസ് ഹെഡ് കോൺസ്റ്റബിൾ, ഇന്റലിജൻസ് ബ്യൂറോ (ഐ.ബി) ഉദ്യോഗസ്ഥൻ അങ്കിത് ശർമ എന്നിവർ ഉൾപ്പെടെ 46 പേർ മരിച്ചിരുന്നു. ഡല്‍ഹിയുടെ വടക്കുകിഴക്കൻ പ്രദേശങ്ങളിൽ മൂന്ന് ദിവസത്തിനിടെ ഉണ്ടായ അക്രമത്തിൽ 200 ഓളം പേർക്ക് ഗുരുതര പരിക്കേറ്റിരുന്നു. അക്രമത്തെക്കുറിച്ച് അന്വേഷിക്കാൻ ഡൽഹി പൊലീസിന്‍റെ ക്രൈംബ്രാഞ്ചിന് കീഴിൽ രണ്ട് പ്രത്യേക അന്വേഷണ സംഘങ്ങൾ (എസ്ഐടി) രൂപീകരിച്ചിട്ടുണ്ട്.