ശ്രീനഗർ: ജമ്മു കശ്‌മീരിലെ കുൽഗാമിൽ മൂന്ന് ബിജെപി പ്രവർത്തകരെ കൊലപ്പെടുത്തിയ കേസിൽ തീവ്രവാദ സംഘടനയായ ലഷ്‌കർ-ഇ-ത്വയ്‌ബക്കും ചില പ്രാദേശിക തീവ്രവാദികള്‍ക്കും പങ്കുള്ളതായി പൊലീസ് ഇൻസ്പെക്‌ടർ ജനറൽ വിജയ് കുമാർ. അന്വേഷണത്തിന്‍റെ ഭാഗമായി സംഭവ സ്ഥലം സന്ദർശിച്ച കുമാർ ആക്രമണം പാകിസ്ഥാൻ സ്പോൺസർ ചെയ്‌തതായി സംശയിക്കുന്നതായും വ്യക്തമാക്കി. അൽതാഫ് എന്ന പ്രദേശവാസിയുടെ വാഹനത്തിലാണ് തീവ്രവാദികൾ വന്നതെന്നും കൊല്ലപ്പെട്ട മൂന്നുപേർ ഇരുന്ന വാഹനത്തിന്‍റെ അടുത്തെത്തിയ ഇവർ വെടിയുതിർക്കുകയായിരുന്നെന്നും കുമാർ പറഞ്ഞു. സംഭവസ്ഥലപരിശോധനയ്ക്കും സാങ്കേതിക തെളിവുകളുടെ വിലയിരുത്തലിനും ശേഷമായിരുന്നു വിജയ് കുമാറിന്‍റെ പ്രതികരണം.
ഭീകരർ ഉപയോഗിച്ച വാഹനം പിടിച്ചെടുത്തെന്നും വാഹനം പരിശോധിക്കാൻ ഫോറൻസിക് സയൻസ് ലബോറട്ടറി സംഘത്തെ അയച്ചിട്ടുണ്ടെന്നും ലഷ്‌കർ-ഇ-ത്വയ്‌ബ അംഗങ്ങളുടെയും പ്രാദേശിക തീവ്രവാദികളായ നിസാർ അഹ്‌മദ് ഖണ്ടെ, അബാസ് ഷെയ്ക്ക് എന്നിവരുടെ പേരുകളും കേസിൽ ഉയർന്ന് വന്നിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിചേർത്തു. ഇത്തരം സംഭവങ്ങൾ തടയുന്നതിനായി 157 ഓളം ബിജെപി പ്രവർത്തകർക്ക് പേഴ്‌സണൽ സെക്യൂരിറ്റി ഓഫീസർമാരെ നിയോഗിച്ചിട്ടുണ്ടെന്നും, കൂടുതൽ ഭീഷണി നേരിടുന്നവർക്ക് കൃത്യമായ നടപടിക്രമങ്ങൾക്ക് ശേഷം കൂടുതൽ സുരക്ഷ ഏർപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. ഫിദ ഹുസൈൻ യാറ്റൂ, ഉമർ റാഷിദ് ബീഗ്, ഉമർ റംസാൻ ഹജാം എന്നിവരാണ് വൈ കെ പോറയിൽ നടന്ന സംഭവത്തിൽ കൊല്ലപ്പെട്ട ബിജെപി പ്രവർത്തകർ.