ഇന്ത്യയില്‍ വൻകിട പദ്ധതികൾ നേരിടുന്ന പ്രശ്‌നങ്ങള്‍
കാലങ്ങള്‍ കഴിയുമ്പോള്‍ നമ്മള്‍ എല്ലാവരും മാറണം. ആധുനിക സാങ്കേതിക വിദ്യയെ പുണര്‍ന്നു കൊണ്ട് കാലാകാലങ്ങളില്‍ നമ്മള്‍ ഈ മാറ്റം വരുത്തി കൊണ്ടിരിക്കണം. മറിച്ചാണെങ്കില്‍, മത്സരത്തിന്‍റെതായ ഈ ലോകത്ത് നമ്മള്‍ ഏറെ പിറകിലായി പോവും. ലോകത്ത് ഉടനീളമുള്ള ഏതാണ്ട് 20 രാജ്യങ്ങളില്‍ നിലവില്‍ ബുള്ളറ്റ് ട്രെയിനുകള്‍ ഓടി കൊണ്ടിരിക്കുന്നുണ്ട്. ജപ്പാനും ചൈനയും ബ്രിട്ടനും ഇതില്‍ ഉള്‍പ്പെടും. ലോകത്തെ അഞ്ചാമത്തെ വലിയ സമ്പദ് വ്യവസ്ഥയായി വളര്‍ന്നു കഴിഞ്ഞ ഇന്ത്യയില്‍ ഇപ്പോഴും ഈ അതിവേഗം പായുന്ന തീവണ്ടി ആരും കേട്ടിട്ടു പോലുമില്ല എന്നതാണ് അവസ്ഥ. രാജ്യത്തെ ആദ്യ ബുള്ളറ്റ് ട്രെയിന്‍ പദ്ധതിക്കു വേണ്ടിയുള്ള ശിലാസ്ഥാപനം മൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്നു കഴിഞ്ഞു എങ്കിലും സ്ഥലമേറ്റെടുക്കല്‍ പോലുള്ള തുടക്കത്തിലെ പ്രശ്‌നങ്ങള്‍ പലതും മറി കടക്കുവാന്‍ ഇനിയും അതിനു കഴിഞ്ഞിട്ടില്ല. ഇതിനു പുറമേയാണ് മറ്റ് ഏഴ് പുതിയ പദ്ധതികളുമായി കേന്ദ്ര സര്‍ക്കാര്‍ കടന്നു വന്നിരിക്കുന്നത്. രാജ്യത്തിന്‍റെ സാമ്പത്തിക തലസ്ഥാനമായ മുംബൈയെ ഹൈദരാബാദുമായി ബന്ധിപ്പിക്കുന്ന ഒരു ഇടനാഴിയാണ് അതിലൊന്ന്. പുതിയ പദ്ധതികള്‍ കൊണ്ടു വരുമ്പോള്‍ നമുക്ക് ഏറെ സംതൃപ്തി തോന്നുമെങ്കിലും, അതിനു മുമ്പ് ഏറ്റെടുത്തിരിക്കുന്ന പല അഭിലാഷപൂര്‍ണ്ണമായ പദ്ധതികളുടേയും പ്രവര്‍ത്തികളില്‍ യാതൊരു പുരോഗമനവും ഉണ്ടായിട്ടില്ല എന്നത് വലിയ ഉല്‍കണ്ഠയുണര്‍ത്തുന്ന കാര്യമാണ്.
ജപ്പാന്‍, ബുള്ളറ്റ് ട്രെയിനിന് ഒരു ഉത്തമ ഉദാഹരണം
ലോകത്ത് ആദ്യമായി ബുള്ളറ്റ് ട്രെയിന്‍ കൊണ്ടു വന്ന രാജ്യമാണ് ജപ്പാന്‍. 1964ല്‍ തന്നെ ഈ അതിവേഗ തീവണ്ടി സേവനം ആ രാജ്യത്ത് ആരംഭിക്കുകയുണ്ടായി. ടോക്കിയോ-ഒസാക്കാ നഗരങ്ങളെ ബന്ധിപ്പിച്ചു കൊണ്ടായിരുന്നു അതിന്‍റെ തുടക്കം. യുണൈറ്റഡ് സ്‌റ്റേറ്റ്‌സിനും ചൈനയ്ക്കും ശേഷം ലോകത്തെ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയായി ജപ്പന്‍ ഉയര്‍ന്നു വരുന്നതിന് ഒരു പ്രധാന കാരണമായിരുന്നു ഈ ബുള്ളറ്റ് ട്രെയിന്‍ സംവിധാനം. എന്നാല്‍ രണ്ടാം ലോക മഹായുദ്ധം ആരംഭിച്ചതോടെ ജപ്പാന്‍റെ സമ്പദ് വ്യവസ്ഥ കൂപ്പുകുത്തി! അന്നു തൊട്ട് സര്‍ക്കാരും ജനങ്ങളും ഒരുമിച്ച് കൈകോര്‍ത്ത് രാജ്യത്തെ വീണ്ടും സമ്പന്നതയിലേക്ക് ഉയര്‍ത്തുവാന്‍ കിണഞ്ഞു പരിശ്രമിച്ചു. രാജ്യത്ത് എല്ലാവരേയും ഉള്‍കൊണ്ടു കൊണ്ടുള്ള വളര്‍ച്ച കൈവരിക്കുന്നതിനായി ഒരു ബുള്ളറ്റ് ട്രെയിന്‍ പദ്ധതി ജപ്പാന്‍ ആവിഷ്‌കരിക്കുകയായിരുന്നു. ഇത് രാജ്യത്തെ ബിസിനസ് മേഖലയെ വിപ്ലവകരമാക്കി മാറ്റുകയും രാഷ്ട്രത്തിന്‍റെ സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കുകയും ചെയ്തു. യാത്രാ സമയം ഏറെ വെട്ടി കുറയ്ക്കുവാന്‍ കഴിഞ്ഞതു വഴി മാനവശേഷിയുടെ ഉല്‍പ്പാദനക്ഷമത വർധിച്ചതിലൂടെ വ്യവസായങ്ങള്‍ക്ക് മാനവശേഷി ഫലപ്രദമായി ഉപയോഗിക്കുവാന്‍ കഴിഞ്ഞു. അതോടൊപ്പം തന്നെ വിനോദ സഞ്ചാര മേഖലയും കുതിച്ചുയരാന്‍ ആരംഭിച്ചു. അങ്ങനെ ജപ്പാന്‍റെ സമ്പദ് വ്യവസ്ഥ തഴച്ചു വളരുവാന്‍ ആരംഭിച്ചു. തീവണ്ടി അപകടങ്ങള്‍ മൂലം മരണമുണ്ടാകുന്നത് ഏതാണ്ട് പൂര്‍ണമായും ഇല്ലാതായി എന്നു തന്നെ പറയാം. മാത്രമല്ല, ശരാശരി ഒരു വര്‍ഷം ഈ തീവണ്ടികള്‍ വൈകുന്നത് വെറും 20 സെക്കന്‍റുകള്‍ മാത്രമായിരുന്നു എന്നതാണ് അതിലേറെ പ്രത്യേകത. ജപ്പാന്‍ പോലുള്ള ഒരു രാജ്യത്ത് അതിവേഗ ബുള്ളറ്റ് തീവണ്ടി സംവിധാനം എത്രത്തോളം ഫലവത്തതയും കരുത്തും കൊണ്ടു വന്നു സമ്പദ് വ്യവസ്ഥയിൽ എന്നുള്ളതിനുള്ള ഒരു ഉത്തമ ഉദാഹരണമായി അത്.
ജപ്പാന്‍റെ സഹായത്തോടു കൂടി മുംബൈ-അഹമദാബാദ് നഗരങ്ങള്‍ക്കിടയില്‍ 508 കിലോമീറ്റര്‍ നീളമുള്ള ബുള്ളറ്റ് ട്രെയിന്‍ പാത നിര്‍മിക്കുന്നതിനായി മോദി സര്‍ക്കാര്‍ ഒരു പദ്ധതി കൊണ്ടു വന്നു. 2017ല്‍ അന്നത്തെ ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയോടൊപ്പം ചേര്‍ന്ന് പ്രധാനമന്ത്രി മോദി തന്നെ ആ പദ്ധതിക്ക് ശിലാസ്ഥാപനം നിർവഹിച്ചു. 1.08 ലക്ഷം കോടി രൂപയാണ് പദ്ധതിയുടെ ചെലവായി അന്ന് കണക്കാക്കപ്പെട്ടത്. അതില്‍ 81 ശതമാനം ജപ്പാനില്‍ നിന്നും കടം വാങ്ങുവാനായിരുന്നു പദ്ധതി. 2023 ഡിസംബറോടു കൂടി ഈ തീവണ്ടിയുടെ ആദ്യ യാത്ര ആരംഭിക്കുക എന്നുള്ളതാണ് ഏറ്റവും ചുരുങ്ങിയ ലക്ഷ്യമായി കണക്കാക്കിയിരുന്നത്. 2022ല്‍ ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ച് 75 വർഷം തികയുകയാണ്. ആ വര്‍ഷം ഓഗസ്റ്റിലെങ്കിലും ഒരു ബുള്ളറ്റ് ട്രെയിന്‍ സേവനം ആരംഭിക്കാമെന്നുള്ള പ്രതീക്ഷയിലാണ് ഇപ്പോൾ കേന്ദ്ര സര്‍ക്കാര്‍. അങ്ങനെ നോക്കുമ്പോള്‍ ബുള്ളറ്റ് ട്രെയിനിന്‍റെ തുടക്കം പിന്നെയും നീളുകയാണ് എന്ന് സാരം.
കര്‍ഷകരില്‍ വിശ്വാസം ഉളവാക്കേണ്ടതുണ്ട്
മണിക്കൂറില്‍ 320 കിലോമീറ്റര്‍ വേഗതയിലാണ് നിർദ്ദിഷ്ട ബുള്ളറ്റ് ട്രെയിന്‍ സഞ്ചരിക്കുക. അഹമ്മദാബാദില്‍ നിന്നും മുംബൈയിലേക്കുള്ള യാത്രാ സമയം മൂന്ന് മണിക്കൂറായി ചുരുങ്ങും എന്നാണ് നാഷണല്‍ ഹൈ സ്പീഡ് റെയില്‍ കോര്‍പ്പറേഷന്‍ (എന്‍എച്ച്എസ്ആര്‍സി) അവകാശപ്പെടുന്നത്. എന്നാല്‍ ഈ പദ്ധതിയുടെ ആരംഭത്തിനു വേണ്ടിയുള്ള ശിലാസ്ഥാപന കര്‍മ്മം നടന്നു കഴിഞ്ഞ് മൂന്ന് വര്‍ഷം പിന്നിട്ടു കഴിഞ്ഞിട്ടും പദ്ധതിയില്‍ കാര്യമായ പുരോഗതിയൊന്നും ഉണ്ടായിട്ടില്ല. ഈ ഇടനാഴി നിര്‍മിക്കുവാന്‍ 1380 ഹെക്ടര്‍ ഭൂമി ഏറ്റെടുക്കേണ്ട ആവശ്യമുണ്ട്. ഗുജറാത്തില്‍ 940 ഹെക്ടര്‍ ഭൂമിയാണ് ഏറ്റെടുക്കേണ്ടതെങ്കില്‍, 431 ഹെക്ടര്‍ ഭൂമി മഹാരാഷ്ട്രയില്‍ ആവശ്യമായി വരുന്നു. ബാക്കി ഭൂമി ദാദ്രനഗര്‍ ഹവേലിയിലാണ് ഏറ്റെടുക്കേണ്ടതായി ഉള്ളത്. ഇതില്‍ ഇതു വരെയായി 63 ശതമാനം ഭൂമി മാത്രമാണ് സർക്കാരിന് ഏറ്റെടുക്കാന്‍ കഴിഞ്ഞിട്ടുള്ളത്. ഇങ്ങനെ പോവുന്ന നിരക്കില്‍ 2028ലേക്ക് ലക്ഷ്യം നീട്ടി വെക്കേണ്ടി വരും കേന്ദ്ര സര്‍ക്കാരിനും എന്‍എച്ച്എസ്ആര്‍സിക്കും എന്ന് കരുതേണ്ടിയിരിക്കുന്നു. അങ്ങനെ വരുമ്പോള്‍ പദ്ധതിയുടെ ചെലവും സമാന്തരമായി ഏറെ വര്‍ദ്ധിക്കും! ഈ പദ്ധതി തങ്ങളുടെ പരിഗണനാ പട്ടികയില്‍ തന്നെ ഇല്ല എന്നാണ് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉധവ് താക്കറെ ഈ അടുത്ത കാലത്ത് തുറന്നു പറഞ്ഞത്. പ്രധാനമന്ത്രി മോദിയുടെ അഭിലാഷ പദ്ധതിയാണ് എന്നതു കൊണ്ട് മാത്രമാണ് മുംബൈ അഹമദാബാദ് പദ്ധതിയെ ഉദ്ദവ് താക്കറെ അവഗണിക്കുന്നത്. ഒരു സംസ്ഥാനത്തിന്‍റെ മുഖ്യമന്ത്രി ഒരു അഭിലാഷപൂര്‍ണമായ പദ്ധതിയെ കുറിച്ച് ഇങ്ങനെ സംസാരിച്ചാല്‍ ഒരു കര്‍ഷകന്‍ തന്‍റെ കൃഷി ഭൂമി ഒരു സംസ്ഥാന/ദേശീയ വികസന പദ്ധതിക്ക് വേണ്ടി വിട്ടു കൊടുക്കുവാന്‍ എങ്ങനെ തയ്യാറാകും എന്നുള്ള ചോദ്യമാണ് ഇവിടെ ഉയര്‍ന്നു വരുന്നത്.
എന്നാൽ തങ്ങളുടെ പൊന്നു വിളയുന്ന കൃഷി ഭൂമി വിട്ടു കൊടുത്തു കഴിഞ്ഞാല്‍ പിന്നെ കര്‍ഷകര്‍ക്ക് റോഡരികില്‍ കഴിയേണ്ടി വരും. തങ്ങളുടെ ഉപജീവന മാര്‍ഗം പദ്ധതിക്ക് വേണ്ടി വിട്ടു കൊടുത്തു കഴിഞ്ഞാല്‍ പിന്നെ അവര്‍ എങ്ങിനെ ജീവിതം മുന്നോട്ട് കൊണ്ടു പോകും എന്നുള്ള ചോദ്യവും ബാക്കിയാവുന്നു. അതിനാല്‍ അവരുടെ ഭാവി സുരക്ഷിതമാക്കുവാനുള്ള നടപടികള്‍ കൈകൊള്ളുമെന്ന് ഉറപ്പാക്കി കൊണ്ട് അവരില്‍ ആത്മവിശ്വാസം തിരിച്ചു കൊണ്ടു വരേണ്ടിയിരിക്കുന്നു കേന്ദ്രവും സംസ്ഥാനങ്ങളും. ഈ ബുള്ളറ്റ് ട്രെയിന്‍ സംവിധാനം കൊണ്ടു വരുന്നതോടു കൂടി രാജ്യത്തിനുണ്ടാകാന്‍ പോകുന്ന നേട്ടങ്ങള്‍ അവരെ പറഞ്ഞു മനസ്സിലാക്കേണ്ടതുണ്ട്. അവര്‍ക്ക് മെച്ചപ്പെട്ട പുനഃരധിവാസ സൗകര്യങ്ങള്‍ ലഭ്യമാക്കണം. വിപണി വിലയേക്കാള്‍ അല്‍പ്പം കൂടുതല്‍ തന്നെ നല്‍കണം അവരില്‍ നിന്ന് ഏറ്റെടുക്കുന്ന ഭൂമിക്ക്. വീടുകള്‍ നഷ്ടപ്പെടുന്നവര്‍ക്ക് പുതിയ വീടുകള്‍ കെട്ടി കൊടുക്കുവാനുള്ള നടപടികള്‍ ഉണ്ടാവണം. അവരില്‍ നിന്നും ഏറ്റെടുക്കുന്ന ഭൂമിക്ക് പകരമായി മറ്റെവിടെയെങ്കിലും ഭൂമി അനുവദിക്കുകയും വേണം. ആവശ്യമെങ്കില്‍ സര്‍ക്കാര്‍ ജോലികള്‍ അവര്‍ക്ക് നല്‍കുവാനും സര്‍ക്കാരുകള്‍ മുന്നോട്ട് വരണം. ഇതെല്ലാം നടന്നാല്‍ മാത്രമേ ബുള്ളറ്റ് ട്രെയിന്‍ എന്ന സ്വപ്നം സാക്ഷാത്കരിക്കുവാന്‍ യഥാര്‍ത്ഥ നടപടികള്‍ രാജ്യം കൈകൊണ്ടു എന്ന് പറയുവാന്‍ കഴിയുകയുള്ളൂ.
-മന്ദ നവീൻ കുമാര്‍ ഗൗഡ്