ന്യൂഡൽഹി: അയോധ്യയിൽ രാമക്ഷേത്ര നിർമാണം ആരംഭിച്ചതിൽ പാകിസ്ഥാന്‍റെ വിമർശനത്തെ തള്ളി ഇന്ത്യ. വിഷയത്തിൽ ഇസ്ലാമാബാദിന്‍റെ നിലപാട് ആവശ്യമില്ലെന്നും ന്യൂനപക്ഷങ്ങളെ പരാമർശിക്കാൻ പോലും പാകിസ്ഥാൻ ലജ്ജിക്കണമെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് അനുരാഗ് ശ്രീവാസ്‌തവ പറഞ്ഞു. നിയമവാഴ്‌ച അനുസരിച്ച് പ്രവർത്തിക്കുന്ന ഒരു രാജ്യമാണ് ഇന്ത്യയെന്നും എല്ലാ മതങ്ങൾക്കും തുല്യ അവകാശം ഇന്ത്യ ഉറപ്പുനൽകുന്നുണ്ടെന്നും ഈ വ്യത്യാസം തിരിച്ചറിയാൻ പാകിസ്ഥാൻ വിദേശകാര്യ മന്ത്രാലയം സമയമെടുക്കുമെന്നും അനുരാഗ് ശ്രീവാസ്‌തവ പറഞ്ഞു.
ലോകം കൊവിഡ് മഹാമാരിയിൽ ഉഴലുമ്പോൾ "ആർഎസ്‌എസ്-ബിജെപി സംയോജനം” ഇന്ത്യയിൽ ഹിന്ദുത്വ അജണ്ട മുന്നോട്ട് വയ്ക്കുകയാണെന്നും ബാബരി മസ്‌ജിദ് നിലനിന്നിടത്ത് അയോധ്യയിൽ ക്ഷേത്രം നിർമിക്കുന്നതിനെ പാകിസ്ഥാൻ സർക്കാരും ജനങ്ങളും ശക്‌തമായി അപലപിക്കുന്നുവെന്നും പാകിസ്ഥാൻ വിദേശകാര്യ ഓഫീസ് പ്രസ്‌താവനയിൽ അറിയിച്ചിരുന്നു. ഇതിനുള്ള പ്രതികരണവുമായാണ് വിദേശകാര്യ മന്ത്രാലയം രംഗത്തെത്തിയത്.