ന്യൂഡല്‍ഹി: കൊവിഡ്-19 വൈറസ് ബാധ വ്യാപിക്കുന്ന സാഹചര്യത്തിൽ ഇറാനിൽ കുടുങ്ങിയ 58 ഇന്ത്യക്കാരെ ഗാസിയാബാദിൽ എത്തിച്ചു. ടെഹ്‌റാനില്‍ നിന്നുള്ള തീർഥാടകരെയാണ് വ്യോമസേനായുടെ വിമാനത്തിൽ ഇന്ന് തിരികെയെത്തിച്ചത്. വ്യോമസേനയുടെ സി-17 ഗ്ലോബ്മാസ്റ്റര് വിമാനത്തിലാണ് ആദ്യസംഘത്തെ ഗാസിയാബാദിലെ ഹിൻഡൻ വ്യോമതാവളത്തിൽ എത്തിച്ചത്. കോവിഡ് 19 ബാധയില്ലാത്തവരെയാണ് ആദ്യഘട്ടത്തിൽ ഇന്ത്യയിലെത്തിച്ചത്. ഇവരെ ആരോഗ്യ പരിശോധനകൾക്ക് ശേഷമാകും പുറത്തേക്ക് വിടുക. തിങ്കളാഴ്ച രാത്രി എട്ടിനാണ് സി-17 വിമാനം ടെഹ്‌റാനിലേക്ക് പുറപ്പെട്ടത്.
ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിന് മുന്നോടിയായി ഇവർക്ക് കോവിഡ് 19 ബാധയുണ്ടോയെന്ന് പരിശോധിക്കുന്നതിനായി ഡോക്ടർമാരുടെ സംഘം കഴിഞ്ഞ ആഴ്ച ഇറാനിലെത്തിയിരുന്നു. പൂനെയിലെ നാഷനൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട്, ഇന്ത്യൻ മെഡിക്കൽ റിസർച്ച് കൗൺസിൽ എന്നിവയിൽ നിന്നുള്ള അഞ്ച് ഡോക്ടർമാർ അടങ്ങുന്ന സംഘം മാർച്ച് നാലിനാണ് ഇറാനിലേക്ക് തിരിച്ചത്. തുടർന്ന് വിദഗ്ധ സംഘം 108 പേരുടെ സ്രവം ഇന്ത്യയിലെത്തിച്ച് പരിശോധിക്കുകയും കോവിഡ് 19 രോഗമില്ലെന്ന് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.
വെല്ലുവിളികൾ നിറഞ്ഞ സാഹചര്യത്തിൽ കാര്യക്ഷമമായി പ്രവർത്തിച്ച ഇറാനിലെ എംബസി ഉദ്യോഗസ്ഥർക്കും ഇന്ത്യൻ മെഡിക്കൽ സംഘത്തിനും നന്ദി അറിയിക്കുന്നതായി വിദേശകാര്യമന്ത്രി ട്വീറ്റ് ചെയ്തു. ഇന്ത്യയുമായി സഹകരിച്ച ഇറാനിയൻ അധികൃതർക്കും ദൗത്യത്തിൽ പങ്കാളിയായ വ്യോമസേനക്കും നന്ദി അറിയിക്കുന്നു. ഇറാനിൽ കുടുങ്ങിയ എല്ലാ ഇന്ത്യക്കാരെയും തിരിച്ചെത്തിക്കാനുള്ള ശ്രമത്തിലാണ് തങ്ങളെന്നും ജയ്ശങ്കർ ട്വിറ്ററിൽ കുറിച്ചു. 1200 ഓളം ഇന്ത്യക്കാരാണ് ഇറാനിലുള്ളത്. ഇതിൽ കൂടുതലും വിദ്യാർഥികളും തീർഥാടകരുമാണ്. ടെഹ്റാനിലും ഖ്വാമിലും കുടുങ്ങികിടക്കുന്നവരെ ഇന്ത്യയിലേക്ക് തിരിച്ചെത്തിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.